സ്വകാര്യബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണു; ബസ് അമിതവേ​ഗതയിലായിരുന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

എട്ടാം ക്ലാസുകാരനായ അഭിരാം ആണ് ബസിൽ നിന്ന് തെറിച്ചുവീണത്.

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 01:32 PM IST
  • വിദ്യാർഥിയുടെ മുഖത്ത് പരിക്കുണ്ട്
  • രണ്ട് പല്ലുകൾ ഇളകി, വലത് കൈ മുട്ടിനും പരിക്കേറ്റു
  • ബസ് അമിത വേഗതയിലായിരുന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു
  • കുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി
സ്വകാര്യബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണു; ബസ് അമിതവേ​ഗതയിലായിരുന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോട്ടയം: വിദ്യാർഥി സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണു. കോട്ടയം പാക്കിൽ പവർഹൗസ് ജങ്ഷനിൽ ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് സംഭവമുണ്ടായത്. എട്ടാം ക്ലാസുകാരനായ അഭിരാം ആണ് ബസിൽ നിന്ന് തെറിച്ചുവീണത്. വിദ്യാർഥിയുടെ മുഖത്ത് പരിക്കുണ്ട്. രണ്ട് പല്ലുകൾ ഇളകി, വലത് കൈ മുട്ടിനും പരിക്കേറ്റു.

ബസ് അമിത വേഗതയിലായിരുന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ബസിൻ്റെ അമിത വേഗതയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നി​ഗമനം. കോട്ടയം - കൈനടി റൂട്ടിലോടുന്ന ചിപ്പി ബസിൽ നിന്നാണ് വിദ്യാർഥി തെറിച്ചു വീണത്. ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. തിങ്കളാഴ്ച്ച ഡ്രൈവറോട് ഹാജരാകാൻ ആർടിഒ നിർദേശിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക്ക് ഡോർ സംവിധാനത്തിലെ പ്രശ്നവും അമിത വേഗതയും അപകടത്തിന് കാരണമായെന്നാണ് നി​ഗമനം.

വടക്കഞ്ചേരി അപകടം: അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും

പാലക്കാട്: വടക്കാഞ്ചേരി അപകടത്തെ സംബന്ധിച്ച് പാലക്കാട് എൻഫോഴ്സ്മെൻറ് ആർടിഒ ഇന്ന് അന്വേഷണ റിപ്പോർട്ട് ട്രാൻസ്പോർട്ട്‌ കമ്മീഷണർക്ക് കൈമാറും. അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.  കെഎസ്ആർടിസി  ബസ്  വേഗത കുറച്ചപ്പോൾ അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് നിയന്ത്രിക്കാനായില്ലെന്നും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് പിഴവില്ലെന്നും കെഎസ്ആർടിസി ബസ് വേഗത കുറച്ചപ്പോൾ വെട്ടിച്ച് മാറ്റാനുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്കെത്തിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോർ വാഹന നിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 

വടക്കഞ്ചേരി അപകടത്തിൽപ്പെട്ട കെഎസ്ആടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാൻ പോലീസ് നടപടി തുടങ്ങി. കെഎസ്ആർടിസി ബസ് പെട്ടന്ന് നിർത്തിയത് കൊണ്ടാണ് അപകടം ഉണ്ടായതെന്നായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പറഞ്ഞിരുന്നത്. ഇതിൽ വ്യക്തത വരുത്താനാണ് നടപടി. അപകടസ്ഥലത്ത് നിന്നും ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ചവരേയും ചോദ്യം ചെയ്യും.

ടൂറിസ്റ്റ് ബസിന്റെ ഉടമ അരുണിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വാഹനം ഓടിക്കുമ്പോൾ ജോമോൻ മദ്യപിച്ചിരുന്നോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ ഫലം കിട്ടിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ഇതിനിടയിൽ വടക്കഞ്ചേരി അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ ചട്ട ലംഘനം കണ്ടെത്താൻ ഇന്നും സംസ്ഥാന വ്യാപകമായി പരിശോധന തുടരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News