The Kerala story: 'ദ കേരള സ്റ്റോറി'ക്ക് എ സർട്ടിഫിക്കറ്റ്; 10 മാറ്റങ്ങൾ വേണം, കത്രിക വെച്ച് സെൻസർ ബോർഡ്

The Kerala Story cencored with A certificate: സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 5 ന് റിലീസ് ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : May 1, 2023, 09:31 PM IST
  • ചിത്രത്തിൻറെ ടീസറും അടുത്തിടെ പുറത്തുവന്ന ട്രെയ്ലറും വലിയ വിവാദമായി മാറിയിരിക്കുകയാണ്.
  • സുദീപ്തോ സെൻ ആണ് ദ കേരള സ്റ്റോറി സംവിധാനം ചെയ്യുന്നത്.
  • ചിത്രത്തിനെതിരെ എൽഡിഎഫും യുഡിഎഫും ശക്തമായ വിമർശനമാണ് ഉയർത്തുന്നത്.
The Kerala story: 'ദ കേരള സ്റ്റോറി'ക്ക് എ സർട്ടിഫിക്കറ്റ്; 10 മാറ്റങ്ങൾ വേണം, കത്രിക വെച്ച് സെൻസർ ബോർഡ്

ഏറെ വിവാദങ്ങൾ സൃഷ്ടിക്കുന്ന 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൻറെ നിർമ്മാതാവായ വിപുൽ അമൃത്ലാൽ ഷായാണ് ഇക്കാര്യം അറിയിച്ചത്.  

ചിത്രത്തിൽ സംഭാഷണങ്ങൾ അടക്കം പത്ത് മാറ്റങ്ങൾ സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഭീകരവാദികൾക്ക് പാകിസ്താൻ വഴി അമേരിക്കയും ധനസഹായം നൽകുന്നു എന്ന സംഭാഷണം, കമ്മ്യൂണിസ്റ്റ് പാർട്ടി ഹിന്ദുക്കളെ അവരുടെ ആചാരങ്ങൾ ചെയ്യാൻ സമ്മതിക്കുന്നില്ല എന്ന സംഭാഷണം, ഇന്ത്യൻ കമ്യൂണിസ്റ്റുകൾ അവസരവാദിയാണ് എന്ന പറയുന്നിടത്ത് നിന്ന് ഇന്ത്യൻ എന്ന വാക്ക് എന്ന് നീക്കം ചെയ്യണം, ചിത്രത്തിൻ്റെ അവസാനം ഭീകരവാദത്തെ പരാമർശിക്കുന്ന മുൻ മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണം തുടങ്ങിയ മാറ്റങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ചിരിക്കുന്നത്. 

ALSO READ: രഞ്ജൻ പ്രമോദിനൊപ്പം ദിലീഷ് പോത്തൻ: ശ്രദ്ധേയമായി 'ഒ ബേബി' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

സുദീപ്തോ സെൻ സംവിധാനം  ചെയ്യുന്ന ചിത്രമാണ് ദ കേരള സ്റ്റോറി. മെയ് 5 ന് ചിത്രം റിലീസ് ചെയ്യും. കേരളത്തിൽ നടക്കുന്ന ധാർമിക പെൺവാണിഭത്തിൻറെ ഞെട്ടിക്കുന്ന കഥയാണ് കേരള സ്റ്റോറി പറയുന്നത്. അദാ ശർമ്മയാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ വർഷം നവംബറിൽ പുറത്തുവന്ന ചിത്രത്തിൻറെ ടീസറും അടുത്തിടെ പുറത്തുവന്ന ട്രെയ്ലറും വലിയ വിവാദത്തിന് വഴി വെച്ചിരിക്കുകയാണ്. ചിത്രത്തിനെതിരെ എൽഡിഎഫും യുഡിഎഫും ശക്തമായ വിമർശനമാണ് ഉയർത്തുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ദ കേരള സ്റ്റോറിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെ : 

വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചതെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന "കേരള സ്റ്റോറി" എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുക വഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. 

കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവൽക്കരണത്തേയും കാണാൻ. അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ "ലവ് ജിഹാദ്" ആരോപണങ്ങളെ  പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഢി പാർലമെന്റിൽ മറുപടി നൽകിയത്. എന്നിട്ടും സിനിമയിൽ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്.

മറ്റിടങ്ങളിലെ പരിവാർ രാഷ്ട്രീയം കേരളത്തിൽ ഫലിക്കുന്നില്ല എന്നുകണ്ടാണ് വ്യാജകഥകളിലൂന്നിയ സിനിമ വഴി വിഭജനരാഷ്ട്രീയം പയറ്റാൻ ശ്രമിക്കുന്നത്. ഒരു വസ്തുതയുടെയും തെളിവിന്റെയും പിൻബലത്തിലല്ല സംഘപരിവാർ ഇത്തരം കെട്ടുകഥകൾ ചമയ്ക്കുന്നത്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമയുടെ ട്രെയിലറിൽ കാണാൻ കഴിഞ്ഞത്. സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് ഈ വ്യാജ കഥ.

നാട്ടിൽ വിഭാഗീയതയും ഭിന്നിപ്പുമുണ്ടാക്കാൻ മാത്രം സിനിമയെ ഉപയോഗിക്കുന്നവരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽ പെടുത്തി ന്യായീകരിക്കുന്നതും ശരിയല്ല. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വർഗ്ഗീയവൽക്കരിക്കാനും നുണകൾ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ല. വർഗീയ - വിഭാഗീയ നീക്കങ്ങളെ മലയാളികൾ ഒന്നടങ്കം തള്ളിക്കളണമെന്നഭ്യർത്ഥിക്കുന്നു. വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ അശാന്തി പരത്താനുള്ള വർഗീയ  ശ്രമങ്ങൾക്കെതിരെ എല്ലാവരുടെയും  ജാഗ്രത ഉണ്ടാകണം. സമൂഹ വിരുദ്ധ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News