പ്രേക്ഷകരോട് മാപ്പ്; തെറ്റ് മനസ്സിലാക്കി പ‍ൃഥ്വിരാജ്; ആ രംഗം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ

3 ദിവസങ്ങൾ കൊണ്ട് 12 കോടിയിലധികം രൂപയാണ് ബോക്‌സ് ഓഫീസ് കളക്ഷൻ നേടി കടുവ മുന്നേറുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം ഒരു നാടൻ അടി പടം മലയാളത്തിൽ വരുന്നു എന്ന പ്രതീക്ഷയിൽ 100% നീതി പുലർത്തിയാണ് സിനിമ എടുത്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 02:04 PM IST
  • 12 കോടിയിലധികം രൂപയാണ് ബോക്‌സ് ഓഫീസ് കളക്ഷൻ നേടി കടുവ മുന്നേറുന്നത്
  • സിനിമയെ ചുറ്റിപറ്റി ചില വിവാദങ്ങളും എത്തിയിട്ടുണ്ട്
പ്രേക്ഷകരോട് മാപ്പ്; തെറ്റ് മനസ്സിലാക്കി പ‍ൃഥ്വിരാജ്; ആ രംഗം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ

ആർക്കും പിടിച്ചുകെട്ടനാകാതെ തേരോട്ടം തുടരുകയാണ് കടുവ. 3 ദിവസങ്ങൾ കൊണ്ട് 12 കോടിയിലധികം രൂപയാണ് ബോക്‌സ് ഓഫീസ് കളക്ഷൻ നേടി കടുവ മുന്നേറുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം ഒരു നാടൻ അടി പടം മലയാളത്തിൽ വരുന്നു എന്ന പ്രതീക്ഷയിൽ 100% നീതി പുലർത്തിയാണ് സിനിമ എടുത്തിരിക്കുന്നത്. അന്യ ഭാഷ ചിത്രങ്ങളിൽ കണ്ട മാസ് സിനിമകൾ മലയാളത്തിൽ സംഭവിക്കുന്നില്ല എന്ന പരാതിയും കടുവയിലൂടെ ഷാജി കൈലാസും പ‍ൃഥ്വിരാജ് സുകുമാരനും മാറ്റിയെടുത്തിട്ടുണ്ട്. 

സിനിമയെ ചുറ്റിപറ്റി ചില വിവാദങ്ങളും എത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ഉപയോഗിച്ച സംഭാഷണം. സീ മലയാളം ന്യൂസിൽ ഈ ഭാഗം സൂചിപ്പിച്ചുകൊണ്ട് റിവ്യൂ ചെയ്തിരുന്നു. ഈ രംഗം ഒരുക്കുമ്പോൾ ഞാനോ നായകനായ പ‍ൃഥ്വിരാജോ മറ്റ് വശങ്ങളൊന്നും ചിന്തിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഷാജി കൈലാസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ..

ഞാന്‍ സംവിധാനം ചെയ്ത 'കടുവ' എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. ('പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു' എന്ന ബൈബിള്‍വചനം ഓര്‍മിക്കുക) മക്കളുടെ  കര്‍മഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു.

ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല.

മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. 'കടുവ'യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ....മാപ്പ്....നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി ക്ഷമാപണം..

ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്. "മാപ്പ്..അതൊരു തെറ്റ് തന്നെയായിരുന്നു. അത് മനസ്സിലാക്കുന്നു"..ഇതായിരുന്നു പൃഥ്വിരാജിന്റെ വാക്കുകൾ. പ്രേക്ഷകർ ഈ പോസ്റ്റിനോട് പ്രതികരിക്കുന്നുണ്ട്. ഒരു അഭ്യർത്ഥനയാണ് പ്രേക്ഷകർ മുന്നോട്ട് വയ്ക്കുന്നത്. ആ രംഗം ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കമന്റുകൾ എത്തുന്നത്. അതുമായി ബന്ധപ്പെട്ടൊരു സ്ഥിരീകരണം അണിയറപ്രവർത്തകർ ഇതുവരെ പറഞ്ഞിട്ടില്ല.

Trending News