ആ ‘എസ്’ ശശിധരൻ പിള്ള – കൂലി എന്നാണ്; പേര് വിവാദത്തിൽ ഷെഫിൻറെ മറുപടി

സാമൂഹ്യ ജീർണ്ണതയുടെ ഒറ്റ വാക്ക് അശ്ലീലമാണ് ജാതിവാൽ എന്നായിരുന്നു നിഷ സുബൈർ തൻറെ പോസ്റ്റിൽ പറഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Jul 30, 2022, 10:04 AM IST
  • ഷെഫിൻറെ എസ്എസ്എൽസി ബുക്കും നിഷ സുബൈർ പോസ്റ്റ് ചെയ്തിരുന്നു
  • പേരിനൊപ്പം പിള്ള എങ്ങനെ വന്നു എന്ന് വ്യക്തമാക്കുകയാണ് ഷെഫ് പിള്ള
ആ ‘എസ്’ ശശിധരൻ പിള്ള – കൂലി എന്നാണ്; പേര് വിവാദത്തിൽ ഷെഫിൻറെ മറുപടി

കൊച്ചി: തൻറെ പേര് വിവാദത്തിൽ ഉയർന്ന് വന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഷെഫ് സുരേഷ് പിള്ള. ഡോക്ടർ നിഷ സുബൈറിൻറെ ഫേസ്ബുക്ക് പോസ്റ്റാണ് ഇതിനകം ചർച്ചയായത്. സാമൂഹ്യ ജീർണ്ണതയുടെ ഒറ്റ വാക്ക് അശ്ലീലമാണ് ജാതിവാൽ എന്നായിരുന്നു നിഷ സുബൈർ തൻറെ പോസ്റ്റിൽ പറഞ്ഞത്. 

എന്നാൽ തൊട്ട് പിന്നാലെ പേരിനൊപ്പം പിള്ള എങ്ങനെ വന്നു എന്ന് വ്യക്തമാക്കുകയാണ് ഷെഫ് പിള്ള. ഷെഫിൻറെ എസ്എസ്എൽസി ബുക്കും  പോസ്റ്റ് ചെയ്തിരുന്നു.  ഒന്നാം ക്ലാസിൽ ചേർത്തപ്പോൾ അച്ഛൻ പറഞ്ഞു കൊടുത്ത പേരാണ് സുരേഷ് .എസ് എന്നും  യുകെയിലെ ജോലിക്കാലത്ത് വീണ സർ നെയിമാണ് ‘ഷെഫ് പിള്ള എന്നും അദ്ദേഹം തൻറെ പോസ്റ്റിൽ പറയുന്നു.

സുരേഷ് പിള്ളയുടെ പോസ്റ്റിൻറെ പൂർണ രൂപം

പ്രിയ ഡോക്ടർ,
എന്റെ പാചക വിഡിയോകളും പാട്ടും ഇഷ്ടമാണന്നറിഞ്ഞതിൽ വളരെ സന്തോഷം.
എന്റെ പേരിന്റെ വാലിനെ ചൊല്ലിയുള്ള അങ്ങയുടെ വിഷമം മനസിലാക്കുന്നു. ഒന്നാം ക്ലാസിൽ ചേർത്തപ്പോൾ അച്ഛൻ പറഞ്ഞു കൊടുത്ത പേരാണ് സുരേഷ് .എസ്.
ആ ‘എസ്’ എന്താണന്ന് എസ്എൽഎൽസി ബുകിലെ അച്ഛന്റെ പേരും ജോലിയും  എഴുതിയ കോളം നോക്കിയാൽ മതി – ശശിധരൻ പിള്ള – കൂലി.
സുരേഷ് പിള്ള പേര് ഞാനായിട്ട് ഇട്ടതല്ല പിന്നീട് കൂട്ടിച്ചേർത്തതുമല്ല , ശൈശവത്തിൽ നമ്മുടെ പേര് ഇടുന്നതിൽ നമുക്ക് ഒരു റോളും ഇല്ല എന്ന് ഡോക്ടർക്ക് അറിയാമെന്നു കരുതുന്നു. എന്റെ പേരിനൊപ്പം ഞാനായിട്ട് ഒന്നും തുന്നിച്ചേർത്തിട്ടില്ല. യുകെയിലെ ജോലിക്കാലത്ത് വീണ സർ നെയിമാണ് ‘ഷെഫ് പിള്ള’. അവിടെ അങ്ങിനാണല്ലോ ഓരോ പേരും അറിയപ്പെടുന്നത്.
2005ൽ ഏതോ ഭാഗ്യത്തിന് ഇംഗ്ലണ്ടിലേക്ക് പോകാൻ ഒരവസരം കിട്ടിയപ്പോൾ
എടുത്ത പാസ്പോർട്ടിലേക്കും വർക് പെർമിറ്റിന്റെ അപേക്ഷയിലേക്കും അച്ഛന്റെ പേര് മുഴുവനായി ചേർക്കേണ്ടി വന്നു. അതൊരു മതപരമായ അടലാളപ്പെടുത്തലായി തോന്നുന്നവരോട് സ്നേഹം മാത്രം. 2005 മുതൽ ഇംഗ്ലണ്ടിൽ വന്നപ്പോൾ ആരംഭിച്ച
എഫ്ബി അക്കൗണ്ടിലും സുരേഷ് പിള്ള എന്നു തന്നെയായിരുന്നു. അന്നൊന്നും നമ്മൾ ബ്രാൻഡ് ആവുമെന്നോ സംരഭകനാവുമെന്നോ നോക്കിയല്ല പേരെഴുതിയത്.

എന്റെ ഔദ്യോഗിക നാമത്തിന്റെ ‘പൊളിറ്റിക്കൽ കറക്ട്നസ്’ തിരയുന്ന വിശാല മനസ്കരോട് ഇത്രമാത്രം, അതു കൊണ്ട് തൽക്കാലം ഷെഫ് പിള്ളയും റസ്റ്ററന്റ് ഷെഫ് പിള്ളയും അതു പോലെ തന്നെ തുടരും എന്നറിയിക്കുന്നു. പിന്നെ ‘പൊളിറ്റിക്കൽ കറക്ടസ്’ തുടങ്ങിയ ഏർപ്പാടുകളൊന്നും നമുക്ക് വലിയ പിടിയില്ല. സ്നേഹം നിറച്ച് രുചികൾ വാരി വിളമ്പുന്ന ഒരു പാവം കൊല്ലംകാരനാണേ...
പിന്നെ കല്ലിലരച്ച കറിക്കൂട്ടുകളാണ് പാക്കറ്റ് പെടികളേക്കാൾ എന്റെ രുചിക്കൂട്ട്.
പല പരിഹാസവും അവഗണയും തിരസ്കാരവും അകറ്റിനിർത്തലും നേരിട്ടാണ് ഈ കൂലിപ്പണിക്കാരന്റെ മകന്റെ രുചി യാത്ര ഇവിടെവരെയെത്തിയത്. ഇടയ്ക്ക്  ചിലരെല്ലാം ഈ അവഗണന ഓർമിപ്പിക്കാറുമുണ്ട്. ഇതെല്ലാം നേരിട്ടു വന്നതു കൊണ്ട് ഇതൊക്കെ പുഞ്ചിരിയോടെ ഉൾക്കൊള്ളുന്നു
ഒരു പാട് സമയമുള്ളവരുടെ ഓരോ നേരമ്പോക്കുകളേ എന്നല്ലാതെന്താ ഇതിനൊക്കെ പറയുക...  പ്രിയ ഡോക്ടർ എന്നോടുള്ള വിദ്വേഷം കളഞ്ഞ് ഒരു ദിവസം കുടുബമായി വരൂ, നമുക്ക് നിർവാണ കഴിച്ച് രുചിയെക്കുറിച്ച് സംസാരിക്കാം..
സ്നേഹത്തൊടെ...
ഷെഫ് പിളള 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News