Monkeypox : ആഗോളതലത്തിൽ മങ്കിപോക്സ് പടരുന്നു; ഫിലിപ്പീൻസിലും രോഗബാധ സ്ഥിരീകരിച്ചു

Monkeypox : ലോകത്താകമാനം ആകെ 20,638 പേർക്കാണ് ഇതുവരെ വാനര വസൂരി സ്ഥിരീകരിച്ചിട്ടുള്ളത്.   

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 04:12 PM IST
  • ലോകത്താകമാനം ആകെ 20,638 പേർക്കാണ് ഇതുവരെ വാനര വസൂരി സ്ഥിരീകരിച്ചിട്ടുള്ളത്.
  • ഇന്ന്, ജൂലൈ 29 ന് ഫിലിപ്പീൻസിലും ആദ്യമായി വാനരവസൂരി രോഗബാധ സ്ഥിരീകരിച്ചു.
  • ജൂലൈ മാസത്തിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ആൾക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ഫിലിപ്പീൻസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
  • രോഗബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സാൻ ഫ്രാൻസിസ്‌കോയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
 Monkeypox : ആഗോളതലത്തിൽ മങ്കിപോക്സ് പടരുന്നു; ഫിലിപ്പീൻസിലും രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യ ഉൾപ്പടെ 77 രാജ്യങ്ങളിൽ മങ്കി പോക്സ് അഥവാ വാനരവസൂരി രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞു. ഇന്ത്യയിൽ ഇതുവരെ ആകെ നാല് മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ മൂന്നെണ്ണം കേരളത്തിലും ഒരെണ്ണം ഡൽഹിയിലുമാണ്. അതേസമയം മങ്കിപോക്‌സിനെതിരായ വാക്സിൻ വികസിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ലോകത്താകമാനം ആകെ 20,638 പേർക്കാണ് ഇതുവരെ വാനര വസൂരി സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന്, ജൂലൈ 29 ന് ഫിലിപ്പീൻസിലും ആദ്യമായി വാനരവസൂരി രോഗബാധ സ്ഥിരീകരിച്ചു. ജൂലൈ മാസത്തിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ആൾക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ഫിലിപ്പീൻസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതനെ ഇപ്പോൾ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം രോഗബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സാൻ ഫ്രാൻസിസ്‌കോയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയിൽ ഇതുവരെ 4,600 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിൽ 281 കേസുകളും സാൻ ഫ്രാൻസിസ്‌കോയിൽ നിന്നാണ്.

വാനര വസൂരി സ്ഥിരീകരിച്ചവരിൽ മുമ്പ് കണ്ടതിൽ നിന്ന് വളരെ വ്യത്യസ്തമായ ലക്ഷണങ്ങളാണ് ഇപ്പോൾ കണ്ടു വരുന്നതെന്ന് ചില പഠനങ്ങൾ കണ്ടെത്തി.  ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പുറത്തുവിട്ട പഠനത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. പഠനത്തിലും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്കാണ് കൂടുതലും രോഗബാധയുണ്ടാകുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ ഇപ്പോൾ  ജനനേന്ദ്രിയ, ഗുദ മേഖലകളിൽ ചിരങ്ങുകൾ വരുന്നുണ്ട്.  ലൈംഗിക ബന്ധ സമയത്ത് ചർമ്മങ്ങൾ തമ്മിലുള്ള കോൺടാക്ട് മൂലമാണ് രോഗം പകരുന്നതെന്ന് കണ്ടെത്തിയിട്ടൂണ്ട്.

ALSO READ: Monkeypox Update: ഐസൊലേഷന്‍, വ്രണങ്ങള്‍ മറയ്ക്കുക, ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക, പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി WHO

എന്താണ് മങ്കിപോക്‌സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകര്‍ച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News