Thrikkakara By-election 2022: തൃക്കാക്കര പിടിക്കാൻ പഴുതടച്ച തന്ത്രങ്ങൾ; നയിക്കാനിറങ്ങി മുഖ്യമന്ത്രി; പ്രസംഗ വാചകം ആയുധമാക്കി യുഡിഎഫ്

തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് ഇടതുക്യാമ്പിൽ ആവേശം നിറച്ച മുഖ്യമന്ത്രി മണ്ഡലത്തിലുടനീളം സഞ്ചരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും. 

Written by - Zee Malayalam News Desk | Last Updated : May 13, 2022, 03:43 PM IST
  • പ്രധാനമായും ഭരണനേട്ടങ്ങൾ എണ്ണി പറഞ്ഞാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നത്.
  • . മുഖ്യമന്ത്രി പ്രചാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകാനെത്തുന്നത് ഇടതുക്യാമ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്.
  • 'തൃക്കാക്കരക്കാർ തെറ്റുതിരുത്തണമെന്ന' മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലെ പ്രസംഗ വാചകത്തെ പ്രചാരണായുധമാക്കാനാണ് യുഡിഎഫ് നീക്കം.
Thrikkakara By-election 2022: തൃക്കാക്കര പിടിക്കാൻ പഴുതടച്ച തന്ത്രങ്ങൾ; നയിക്കാനിറങ്ങി മുഖ്യമന്ത്രി; പ്രസംഗ വാചകം ആയുധമാക്കി യുഡിഎഫ്

കൊച്ചി: തൃക്കാക്കര മണ്ഡലം പിടിച്ചെടുക്കാൻ പഴുതടച്ച തന്ത്രങ്ങളുമായി കളംനിറഞ്ഞ് ഇടതുമുന്നണി. തൃക്കാക്കര മണ്ഡലത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി ഉപതിരഞ്ഞെടുപ്പ് ഏകോപനത്തിന് നേതൃത്വം നൽകും. മുഴുവൻ ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റികളിലും മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. തൃക്കാക്കര മണ്ഡലത്തിലെ ലോക്കൽ കമ്മറ്റികളിൽ സജീവ സാന്നിധ്യമായി മുഖ്യമന്ത്രിയുണ്ടാകും. ഭരണപരമായ അത്യാവശ്യ കാര്യങ്ങൾക്കായി മാത്രമാകും അദ്ദേഹം തലസ്ഥാനത്ത് പോകുക. 

നാളെ (മെയ് 14) നടക്കുന്ന തൃക്കാക്കര ഈസ്റ്റ് തിരഞ്ഞെടുപ്പ് ലോക്കൽ കമ്മിറ്റിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഒരു ലോക്കൽ കമ്മറ്റിയിൽ ഒരു മണിക്കൂർ എന്ന നിലയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. 10 സംസ്ഥാന കമ്മറ്റിയംഗങ്ങൾക്കാണ് ലോക്കൽ കമ്മറ്റികളുടെ ഏകോപന ചുമതല നൽകിയിട്ടുള്ളത്. കൂടാതെ 60 എം എൽ എമാർക്കും മണ്ഡലത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്.

Also Read: പി.ടി തോമസ് അബദ്ധമല്ല അഭിമാനമാണ്, മുഖ്യമന്ത്രിക്ക് മറുപടി നൽകി ഉമ തോമസ്

തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് ഇടതുക്യാമ്പിൽ ആവേശം നിറച്ച മുഖ്യമന്ത്രി മണ്ഡലത്തിലുടനീളം സഞ്ചരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും. പ്രധാനമായും ഭരണനേട്ടങ്ങൾ എണ്ണി പറഞ്ഞാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നത്. നാടിന് ഗുണമുള്ള ഏതെങ്കിലും പദ്ധതിയെ കോൺഗ്രസും യുഡിഎഫും അനുകൂലിച്ചിട്ടുണ്ടോ? നാടിന്റെ വികസനവും പുരോഗതിയും ആഗ്രഹിക്കുന്നവർ ഏത് പക്ഷത്ത് നിൽക്കണം? തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തി എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകർന്നിരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി പ്രചാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകാനെത്തുന്നത് ഇടതുക്യാമ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്. 

അതേസമയം 'തൃക്കാക്കരക്കാർ തെറ്റുതിരുത്തണമെന്ന' മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലെ പ്രസംഗ വാചകത്തെ പ്രചാരണായുധമാക്കാനാണ് യുഡിഎഫ് നീക്കം. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹവും ദുഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് രംഗത്തെത്തിയിട്ടുണ്ട്. വസ്തുതാവിരുദ്ധവും യാഥാര്‍ഥ്യ ബോധമില്ലാത്തതുമായ കാര്യങ്ങളാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദയ്പൂരിലും പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ വിഷയ ദാരിദ്യം നേരിടുന്നതുകൊണ്ടാണ് യുഡിഎഫ് പ്രസംഗ വാചകത്തെ ആയുധമാക്കുന്നതെന്ന് ഇടതുമുന്നണിയും വോട്ടർമാർക്കിടയിൽ മറുപടി നൽകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News