ഗ്രേസ് മാർക്കില്ലാതെ തന്നെ ഫുൾ എ പ്ലസ്; വിജയത്തിളക്കത്തിലും നോവായി സാരം​ഗ്

​ഗ്രേസ് മാർക്കില്ലാതെയാണ് സാരം​ഗ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ബുധനാഴ്ചയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.   

Written by - Zee Malayalam News Desk | Last Updated : May 19, 2023, 05:29 PM IST
  • വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയ എന്നിവയാണ് ദാനം നൽകിയത്.
  • കായിക താരം ആകാൻ ആഗ്രഹിച്ച, ഫുട്ബോളിനെ ഏറെ സ്നേഹിച്ച സാരം​ഗ് അതൊന്നുമില്ലാത്ത ലോകത്തേക്ക് യാത്രയായി.
  • ബുധനാഴ്ച രാവിലെയാണ് സാരംഗിന്റെ മരണം സ്ഥിരീകരിച്ചത്.
ഗ്രേസ് മാർക്കില്ലാതെ തന്നെ ഫുൾ എ പ്ലസ്; വിജയത്തിളക്കത്തിലും നോവായി സാരം​ഗ്

തിരുവനന്തപുരം: ഓട്ടോറിക്ഷാ അപകടത്തിൽ മരിച്ച ആറ്റിങ്ങൽ സ്വദേശി സാരംഗിന് എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ്. ആറു പുതുജീവൻ നൽകി കൊണ്ടാണ് സാരം​ഗ് യാത്രയായത്. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു ഈ മിടുക്കൻ. ​ഗ്രേസ് മാർക്കില്ലാതെ തന്നെ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയെങ്കിലും അത് അറിയാനും ആഘോഷിക്കാനും ഇന്ന് അവനില്ല. എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കെ അപകടത്തിൽ പരിക്കേറ്റ് സാരം​ഗ് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് സാരംഗിന്റെ മരണം സ്ഥിരീകരിച്ചത്.

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയ എന്നിവയാണ് ദാനം നൽകിയത്. കായിക താരം ആകാൻ ആഗ്രഹിച്ച, ഫുട്ബോളിനെ ഏറെ സ്നേഹിച്ച സാരം​ഗ് അതൊന്നുമില്ലാത്ത ലോകത്തേക്ക് യാത്രയായി. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്നായിരുന്നു മന്ത്രി വീണാ ജോർജ് പറഞ്ഞത്.

'മഹത്തരമായ ഒരു കാര്യം ചെയ്താണ് സാരംഗ് യാത്രയായത്. ആറുപേര്‍ക്കാണ് സാരംഗ് അവയവദാനത്തിലൂടെ പുതുജീവന്‍ നല്‍കിയത്. സങ്കടക്കടലിലും അവയവദാനത്തിന് സന്നദ്ധത അറിയിച്ച കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കാം - വികാരാധീനനായി മന്ത്രി പറഞ്ഞു'. 

കല്ലമ്പലം-നഗരൂര്‍ റോഡില്‍ മെയ് 13-ന് വൈകിട്ട് 3.30 ഓടെയാണ് സാരം​ഗ് സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതത്തൂണിലിടിച്ച് മറിയുകയായിരുന്നു. ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ സാരം​ഗിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സിയിൽ കഴിയുന്നതിനിടെ ബുധനാഴ്ചയോടെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. സാരംഗിന്റെ അവയവങ്ങള്‍ ബന്ധുക്കള്‍ മൃതസഞ്ജീവനി വഴി ദാനം ചെയ്യുകയായിരുന്നു.

ആലംകോട് വഞ്ചിയൂര്‍ നികുഞ്ജം വീട്ടില്‍ പി.ബിനേഷ്‌കുമാര്‍, ജി.ടി.രജനി ദമ്പതിമാരുടെ ഇളയ മകനാണ് സാരംഗ്. അവയവദാനത്തിന്റെ സാധ്യത ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ മാതാപിതാക്കള്‍ സമ്മതം അറിയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News