പമ്പയിലെ മാലിന്യത്തിന് പൂര്‍ണ്ണ പരിഹാരം, ഒക്ടോബർ 31നകം പ്രവൃത്തികള്‍ പൂര്‍ത്തിയാവും: മുഖ്യമന്ത്രി

ദേശീയ തീർത്ഥാടന കേന്ദ്രമെന്ന പദവിയേക്കാൾ മുകളിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സന്നിധാനത്ത് മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഒരുക്കം അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.

Last Updated : Oct 17, 2017, 04:36 PM IST
പമ്പയിലെ മാലിന്യത്തിന് പൂര്‍ണ്ണ പരിഹാരം,  ഒക്ടോബർ 31നകം പ്രവൃത്തികള്‍ പൂര്‍ത്തിയാവും: മുഖ്യമന്ത്രി

പത്തനംതിട്ട: ദേശീയ തീർത്ഥാടന കേന്ദ്രമെന്ന പദവിയേക്കാൾ മുകളിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സന്നിധാനത്ത് മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഒരുക്കം അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല സീസണിനു മുന്നോടിയായി ചെയ്യേണ്ട പ്രവൃത്തികൾ വേഗം പൂർത്തിയാക്കാൻ അദ്ദേഹം നിർദേശം നൽകി. ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ പ്രയാസം പരമാവധി ലഘൂകരിക്കാനാവണം. കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച പിഴവ് പരിഹരിച്ച് പൂർണതയ്ക്കായി ശ്രമിക്കണം. തീർത്ഥാടകർക്ക് കുടിവെള്ളം നൽകുന്നതിന് ജലവിഭവ വകുപ്പ് കിയോസ്കുകൾ സ്ഥാപിച്ചതും ദേവസ്വം ബോർഡ് മറ്റു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതും തീർത്ഥാടകർക്ക് ആശ്വാസകരമാണ്. കുടിവെള്ള പൈപ്പുകൾക്ക് മുകളിലും പരിസരത്തും മാലിന്യമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

പമ്പയിലെ മാലിന്യത്തിന് പൂർണ ശുചീകരണത്തോടെയേ പരിഹാരം കാണാനാവൂ. ഇത് പൂർണതയിലെത്തിക്കുന്നതിനുള്ള നടപടികളുണ്ടാവും. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പോലീസിന് ഉത്തരവാദിത്തം കൂടുതലാണ്. ഇക്കാര്യത്തിൽ പോലീസും ദേവസ്വം ബോർഡും സഹകരിച്ച് പ്രവർത്തിക്കണം. സന്നിധാനത്തെ ശുചിത്വം പാലിക്കാൻ 800 പേർ പ്രവർത്തിക്കുന്നത് നല്ല കാര്യമാണ്. ശബരിമലയിൽ നൽകുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാര പരിശോധനയുണ്ടാവണം.

വനം വകുപ്പ് വന സംരക്ഷണത്തോടൊപ്പം ശബരിമല തീർത്ഥാടനത്തിനാവശ്യമായ സൗകര്യവും ഒരുക്കണം. വകുപ്പുകൾ തമ്മിൽ കൃത്യമായ ഏകോപനം ഉണ്ടാവണം. ഇക്കൊല്ലത്തെ തീർത്ഥാടനം മികച്ച രീതിയിൽ പൂർത്തിയാക്കുന്നതിന് എല്ലാവരുടെയും പങ്കാളിത്തമുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നവംബർ 15 ഓടെ 30 ലക്ഷം കണ്ടെയ്നർ അരവണ റെഡിയാകുമെന്ന് ദേവസ്വം ബോർഡ് യോഗത്തിൽ അറിയിച്ചു. അഞ്ച് ലക്ഷം അപ്പവും തയ്യാറാകും. തീർത്ഥാടകർക്ക് ആവശ്യമായ ടോയിലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു കോടി 86 ലക്ഷം ലിറ്റർ വെള്ളo പാണ്ടിത്താവളത്തും ശരംകുത്തിയിലുമായി സംഭരിക്കാനാകും. 15,000 ലിറ്റർ വെള്ളം ശുദ്ധീകരിച്ച് നൽകാനുള്ള സംവിധാനം ദേവസ്വം ബോർഡിനുണ്ട്. ഇത്തവണ ക്യൂ കോംപ്ലക്സുകൾ പൂർണമായി ഉപയോഗിക്കുമെന്ന് പോലീസ് അറിയിച്ചു. ക്യൂ കോംപ്ലക്സുകളിൽ ദേവസ്വം ബോർഡ് ബാരിക്കേഡുകൾ ചെയ്തു നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പമ്പ മുതൽ പ്ലാപ്പള്ളി വരെ സിസിടിവി കാമറകൾ സ്ഥാപിക്കാനുള്ള നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ട്. സന്നിധാനത്തെ ഫയർ ഹൈഡ്രന്റുകൾ ദേവസ്വം അറ്റകുറ്റപ്പണി നടത്തണമെന്ന് ഫയർ ആന്റ് റെസ്ക്യു ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പ് ഏഴു ജില്ലകളിലെ 37 പ്രധാന റോഡുകളും 167 അനുബന്ധ റോഡുകളും നന്നാക്കും. 140.76 കോടി രൂപയാണ് ഈ പ്രവൃത്തികൾക്കായി നീക്കി വച്ചിരിക്കുന്നത്. 395 കിലോമീറ്റർ റോഡാണ് നന്നാക്കുന്നത്. ഇതിൽ 44 കിലോമീറ്റർ റോഡ് 5 വർഷത്തെ മെയിന്റനൻസ് ഗ്യാരണ്ടിയോടെയാണ് പണിയുക. ഒക്ടോബർ 31 നകം എല്ലാ പ്രവർത്തികളും പൂർത്തിയാക്കും. ശബരിമല സാനിട്ടേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 800 ശുചീകരണ തൊഴിലാളികൾ തമിഴ്നാട്ടിൽ നിന്ന് എത്തുമെന്ന് ജില്ലാ കളക്ടർ ആർ.ഗിരിജ അറിയിച്ചു. പമ്പയിലും സന്നിധാനത്തുമായി വാട്ടർ അതോറിറ്റി 134 കിയോസ്കുകൾ സ്ഥാപിക്കും. മണിക്കൂറിൽ 250 ലിറ്റർ വെള്ളം ലഭിക്കുന്ന പുതിയ സംവിധാനം ഇത്തവണ സ്ഥാപിക്കും. ഇതിലൂടെ ചൂട്‌ വെള്ളവും തണുത്ത വെള്ളവും ഒരേ സമയം ലഭിക്കും.

കെ.എസ്.ആർ.ടി.സി 400 ചെയിൻ സർവീസുകൾ നടത്തും. മകരവിളക്കിന് 1000 ബസുകളുണ്ടാവും. പി.ആർ.ഡിയുടെ മീഡിയ സെന്റർ സന്നിധാനത്ത് പ്രവർത്തിക്കും. സോഷ്യൽ മീഡിയ ഉപയോഗിച്ച് മിഷൻ ഗ്രീൻ ശബരിമല പ്രചാരണം പി.ആർ.ഡി നടത്തും.

Trending News