ZEE മലയാളം ന്യൂസ് Impact | ഫുട്പാത്തുകളിലെ ഇരുചക്രവാഹനയാത്ര; ആയിരം രൂപ പിഴ, സംസ്ഥാന വ്യാപകമായി പരിശോധന

സംസ്ഥാനത്തെ പൊതു നിരത്തുകളിൽ കാൽനട യാത്രക്കാർക്ക് ഉപയോഗിക്കേണ്ട നടപ്പാതകൾ പല ഘട്ടങ്ങളിലും കയ്യേറുന്നത് ഇരുചക്ര വാഹന യാത്രക്കാരാണ്

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 03:31 PM IST
  • വാഹനങ്ങൾ വിട്ടു നൽകാൻ ഉന്നതർ അടക്കം ഇടപെടുന്നതോടെ പോലീസ് പിന്തിരിയുന്നതും ചിലയിടങ്ങളിൽ
  • പിഴത്തുക കോടതിയാണ് തീരുമാനിക്കേണ്ടത്
  • എൻഫോഴ്സ്മെന്റ് നടപടികൾ മോട്ടോർ വാഹന വകുപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ട്
ZEE മലയാളം ന്യൂസ് Impact | ഫുട്പാത്തുകളിലെ ഇരുചക്രവാഹനയാത്ര;  ആയിരം രൂപ പിഴ, സംസ്ഥാന വ്യാപകമായി പരിശോധന

തിരുവനന്തപുരം: സീ മലയാളം ന്യൂസ് വാർത്തയിൽ ഇടപെട്ട് മോട്ടോർ വാഹന വകുപ്പും പൊലീസും. കാൽനടയാത്രക്കാർക്ക് ഭീഷണി ഉണ്ടാക്കുന്ന തരത്തിൽ നടപ്പാതകളിലൂടെയുള്ള വാഹനയാത്രകൾ തടയാൻ നടപടി തുടങ്ങി. തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് രാവിലെ മുതൽ പരിശോധന ആരംഭിച്ചു. സംസ്ഥാന വ്യാപകമായി പരിശോധന വ്യാപിപ്പിക്കാനും എൻഫോഴ്സ്മെന്റ് നടപടികൾ ശക്തിപ്പെടുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പൊതു നിരത്തുകളിൽ കാൽനട യാത്രക്കാർക്ക് ഉപയോഗിക്കേണ്ട നടപ്പാതകൾ പല ഘട്ടങ്ങളിലും കയ്യേറുന്നത് ഇരുചക്ര വാഹന യാത്രക്കാരാണ്. എന്നാൽ തിരക്കുള്ള നഗരങ്ങളിൽ പോലും നിയമലംഘനങ്ങൾ എത്ര നടന്നാലും നടപടി പേരിന് മാത്രം ഒതുങ്ങാറാണ് പതിവ്. തിരുവനന്തപുരം നഗരത്തിൽ ഉള്ളൂർ പട്ടം മേഖലകളിൽ നടക്കുന്ന നിയമലംഘനങ്ങൾ ദൃശ്യങ്ങൾ സഹിതം സി മലയാളം ന്യൂസ് വാർത്ത നൽകിയതോടെ പൊലീസും മോട്ടോർ വാഹന വകുപ്പും ഇടപെട്ടു.

നഗരത്തിൽ ഫുട്പാത്തുകളിലൂടെ വാഹനം ഓടിക്കുന്നത് തടയുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി.അജിത്ത് സീ മലയാളം ന്യൂസിനോട് പറഞ്ഞു. നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് പൊലീസ് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിയമലംഘനം കണ്ടെത്തിയാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 279 വകുപ്പ് പ്രകാരം പൊലീസിന് കേസെടുക്കാനുള്ള അധികാരമുണ്ട്. ആയിരം രൂപ പിഴയും ഈടാക്കാം. എന്നാൽ, പല സന്ദർഭങ്ങളിലും തുടർനടപടിയുമായി അധികൃതർ മുന്നോട്ടു പോകാറില്ല. 

വാഹനങ്ങൾ വിട്ടു നൽകാൻ ഉന്നതർ അടക്കം ഇടപെടുന്നതോടെ പോലീസ് പിന്തിരിയുന്നതും ചിലയിടങ്ങളിൽ നടക്കാറുണ്ട്. മോട്ടോർ വാഹന നിയമത്തിലെ 179 മത് വകുപ്പ് പ്രകാരം ഫുട്പാത്തിലൂടെ വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ്. മോട്ടോർ വാഹന നിയമത്തിലെ പിഴത്തുക കോടതിയാണ് തീരുമാനിക്കേണ്ടത്.

അതേസമയം, സീ മലയാളം ന്യൂസ് വാർത്ത നൽകിയതിന് പിന്നാലെ എൻഫോഴ്സ്മെന്റ് നടപടികൾ മോട്ടോർ വാഹന വകുപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി തന്നെ സ്പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News