WTC 2023 Final: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023; കലാശപ്പോരാട്ടം സമനിലയിൽ കലാശിച്ചാൽ?

WTC 2023 final rules: കന്നിക്കിരീടം സ്വന്തമാക്കാൻ രോഹിത്തിനും സംഘത്തിനും മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2023, 02:20 PM IST
  • കലാശപ്പോരിൽ ജയിക്കാൻ ഇന്ത്യക്ക് ഇന്ന് 280 റൺസ് കൂടി വേണം.
  • ഓസ്‌ട്രേലിയക്ക് ആദ്യ കിരീടം നേടാൻ ഇന്ത്യയുടെ ശേഷിക്കുന്ന 7 വിക്കറ്റുകൾ കൂടി വീഴ്ത്തണം.
  • വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.
WTC 2023 Final: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023; കലാശപ്പോരാട്ടം സമനിലയിൽ കലാശിച്ചാൽ?

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023 ഫൈനലിന്റെ അവസാന ദിനം ആവേശകരമായ അന്ത്യത്തിലേയ്ക്ക് അടുക്കുകയാണ്. നാല് ദിവസത്തെ മികച്ച പോരാട്ടങ്ങൾക്ക് ശേഷം നി‍ർണായകമായ അഞ്ചാം ദിനത്തിലേയ്ക്ക് മത്സരം കടക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും വാശിയേറിയ പോരാട്ടത്തിനാണ് ഓവൽ ഇന്ന് സാക്ഷിയാകുക. 

കഴിഞ്ഞ വ‍‍ർഷം ഫൈനലിൽ കാലിടറിയ ഇന്ത്യയ്ക്ക് കന്നി കിരീടം സ്വന്തമാക്കാൻ മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. കലാശപ്പോരിൽ ജയിക്കാൻ ഇന്ത്യക്ക് ഇന്ന് 280 റൺസ് കൂടി വേണം. മറുവശത്ത്, ഓസ്‌ട്രേലിയക്ക് അവരുടെ ആദ്യ കിരീടം നേടാൻ ഇന്ത്യയുടെ ശേഷിക്കുന്ന 7 വിക്കറ്റുകൾ കൂടി വീഴ്ത്തണം. ഓസ്‌ട്രേലിയയുടെ ചാമ്പ്യൻഷിപ്പ് മോഹങ്ങൾക്ക് വെല്ലുവിളി ഉയർത്തി വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. അഞ്ചാം ദിനം മൂന്നിന് 164 എന്ന നിലയിൽ നിന്ന് കോഹ്‌ലിയും (44), രഹാനെയും (20) ഇന്ത്യൻ റൺ ചേസ് ഇന്ന് പുന:രാരംഭിക്കും.

ALSO READ: ടെസ്റ്റ് ക്യാപ്റ്റനാക്കാൻ കുംബ്ലെ നിർദേശിച്ച താരം, ബി ടീമിനെ വെച്ച് ഗാബയിൽ കംഗാരുക്കളെ മുട്ടുകുത്തിച്ചു; വാഴ്ത്തപെടാതെ പോയ രഹാനെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സമനിലയിൽ അവസാനിച്ചാൽ എന്ത് സംഭവിക്കും എന്ന സംശയം ഇരുടീമുകളുടെയും ആരാധകരുടെ മനസിലുണ്ട്. മത്സരം സമനിലയിൽ കലാശിച്ചാൽ രണ്ട് ടീമുകൾക്കും സമ്മാനത്തുക തുല്യമായി വീതിച്ച് നൽകും. ഇക്കാര്യം വ്യക്തമാക്കുന്ന പ്രസ്താവന ഐസിസി പുറത്തിറക്കിയിട്ടുണ്ട്. 
 
മത്സരം സമനിലയിലാവുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ ടീമുകളെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ സംയുക്ത ജേതാക്കളായി  പ്രഖ്യാപിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഒരു റിസർവ് ദിനമുണ്ട്. തിങ്കളാഴ്ച ആയിരിക്കും റിസർവ് ദിനമെന്നും ഐസിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മത്സരത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ കളിക്കാൻ തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ലാത്തതിനാൽ മത്സരം ആറാം ദിവസത്തിലേക്ക് കടക്കാനുള്ള സാധ്യത ഈ ഘട്ടത്തിൽ ഇല്ലെന്ന് തന്നെ പറയാം.

അഞ്ചാം ദിനം കളിക്കിടെ സമയം നഷ്ടപ്പെടുകയാണെങ്കിൽ റിസർവ് ദിനം പ്രാബല്യത്തിൽ വരും. മഴയോ മോശം വെളിച്ചമോ കളി തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാൻ ഇത് സഹായിക്കും. കലാശപ്പോരിൻ്റെ 5-ാം ദിവസം പൂർണ്ണമായും മഴയിൽ മുങ്ങാനുള്ള സാധ്യത നിലവിൽ ഇല്ല എന്നതാണ് സന്തോഷ വാർത്ത. എന്നാൽ, സൗത്ത് ലണ്ടനിൽ ഉച്ചതിരിഞ്ഞ് മഴയ്ക്ക് സാധ്യതയുണ്ട്. മഴ പരമാവധി ഒരു മണിക്കൂർ വരെ കളി തടസപ്പെടുത്താനുള്ള സാധ്യതയുണ്ട്. ഫൈനൽ പൂർണമായും ഉപേക്ഷിക്കേണ്ട സാഹചര്യത്തിൽ കിരീടം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ പങ്കിടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News