IPL 2023 Final: ആകാശം തെളിയുമോ? ചെന്നൈ-​ഗുജറാത്ത് കലാശപ്പോര് ഇന്ന്

IPL 2023 Final GT vs CSK: രാത്രി വൈകിയും മഴ തോരാതെ വന്നതോടെയാണ് മത്സരം റിസർവ് ദിനമായ ഇന്നത്തേക്ക് മാറ്റിവെച്ചത്.   

Written by - Zee Malayalam News Desk | Last Updated : May 29, 2023, 06:02 AM IST
  • നാല് തവണ ഐപിഎൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിം​ഗ്സ് ഇത്തവണ യുവ ബൗളിംഗ് യൂണിറ്റുമായാണ് കളത്തിൽ ഇറങ്ങിയത്.
  • പരിചയക്കുറവുള്ള ബൗളർമാരെ പരിചയ സമ്പന്നനായ ധോണി ഫലപ്രദമായി ഉപയോ​ഗിക്കുന്ന കാഴ്ചയാണ് ഈ സീസണിൽ ഉടനീളം കണ്ടത്.
  • ​ഗില്ലിനെതിരെ ധോണി എന്ത് തന്ത്രം മെനയും, അത് ആര് നടപ്പാക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
IPL 2023 Final: ആകാശം തെളിയുമോ? ചെന്നൈ-​ഗുജറാത്ത് കലാശപ്പോര് ഇന്ന്

അഹമ്മദാബാദ്: ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഐപിഎൽ 2023 ഫിനാലെയ്ക്ക് ഇന്നലെ മഴ തടസമായതിനെ തുടർന്ന് മത്സരം ഇന്ന് (മെയ് 29) നടക്കും. അതിശക്തമായ മഴയിൽ മുങ്ങിയ മത്സരം റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ടോസ് ഇടും മുൻപ് തന്നെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. മത്സരം നടത്തുന്നതിനായി ഏറെ നേരം കാത്തിരുന്നുവെങ്കിലും മഴ അതിന് തടസമായി തന്നെ നിന്നതോടെ കളി മാറ്റിവയ്ക്കേണ്ടി വരികയായിരുന്നു. രാത്രി ഏറെ വൈകിയും സ്റ്റേഡിയത്തിലുള്ള ആരാധകരും ടിവിയിലും മൊബൈലിലും മറ്റുമായി തത്സമയ സംപ്രേക്ഷണം കാണാനിരുന്ന പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു. എന്നാൽ 10 മണിക്ക് ശേഷം പല ആരാധകരും സ്റ്റേഡിയം വിടാന്‍ നിര്‍ബന്ധിതരായി. 

ഇന്നലെ ഉച്ചകഴിഞ്ഞ് വരെ തെളിഞ്ഞ ആകാശമായിരുന്നു അഹമ്മദാബാദിൽ. ടോസിടുന്നതിന് മണിക്കുറുകൾക്ക് മുൻപാണ് മഴയെത്തിയത്. ഇതോടെ ചെന്നൈ സൂപ്പർ കിം​ഗ്സ് ​ഗുജറാത്ത് ടൈറ്റൻസ് മത്സരം പ്രതിസന്ധിയിലാകുകയായിരുന്നു. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തെങ്കിലും മഴ വീണ്ടും വില്ലനായെത്തി. ഓവറുകള്‍ വെട്ടിച്ചുരുക്കാതെ മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന സമയം 9.35 ആയിരുന്നു. എന്നാൽ മഴയ്ക്ക് ശമനമുണ്ടായില്ല. പിന്നീട് അഞ്ച് ഓവര്‍ വീതമുള്ള മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന അവസാന സമയപരിധി 12:06 ആയിരുന്നു. രാത്രി 11 മണിയോടെ മഴ അവസാനിച്ചില്ലെങ്കില്‍ മത്സരം തിങ്കളാഴ്‌ചയിലേക്ക് മാറ്റേണ്ടിവരുമെന്ന് അംപയര്‍മാര്‍ സൂചന നല്‍കിയപ്പോള്‍ പതിനൊന്നിനും മഴ നിർത്താതെ പെയ്തുകൊണ്ടിരുന്നു.

Also Read: Ambati Rayudu: 'ഇത് അവസാന മത്സരം'; വിരമിക്കൽ പ്രഖ്യാപിച്ച് സിഎസ്കെ ബാറ്റ്സ്മാൻ അമ്പട്ടി റായിഡു

 

മഴയെ തുടർന്ന് ഐപിഎൽ 2023 സീസണിന്റെ സമാപന ചടങ്ങും ഒഴിവാക്കി. ആറ് മണിക്ക് നടക്കേണ്ട ചടങ്ങ് ഒഴിവാക്കിയെന്നാമ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. നേരത്തെ രണ്ടാം ക്വാളിഫയർ മത്സരവുമായി സമാനമായി മഴയെ തുടർന്ന് വൈകിയാണ് ആരംഭിച്ചത്.

തുടർച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ​​ഗുജറാത്ത് ഇന്നിറങ്ങുന്നത്. ഓപ്പണർ ശുഭ്മാൻ ​ഗില്ലിലാണ് ​ഗുജറാത്ത് പ്രതീക്ഷ അർപ്പിക്കുന്നത്. ഈ സീസണിൽ ഇതിനോടകം തന്നെ ​ഗിൽ ഓറഞ്ച് ക്യാപ് നേടിക്കഴിഞ്ഞു. മൂന്ന് സെഞ്ച്വറികളാണ് ​ഗിൽ അടിച്ചുകൂട്ടിയത്. ​​ഗില്ലിനെ പിടിച്ചുകെട്ടാനായാൽ ചെന്നൈയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. 

നാല് തവണ ഐപിഎൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിം​ഗ്സ് ഇത്തവണ യുവ ബൗളിംഗ് യൂണിറ്റുമായാണ് കളത്തിൽ ഇറങ്ങിയത്. പരിചയക്കുറവുള്ള ബൗളർമാരെ പരിചയ സമ്പന്നനായ ധോണി ഫലപ്രദമായി ഉപയോ​ഗിക്കുന്ന കാഴ്ചയാണ് ഈ സീസണിൽ ഉടനീളം കണ്ടത്. ഇന്ന് ​ഗില്ലിനെതിരെ ധോണി എന്ത് തന്ത്രം മെനയും, അത് ആര് നടപ്പാക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

ചെന്നൈയെ സംബന്ധിച്ചിടത്തോളം സീസണിലുടനീളം ശിവം ദുബെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ചെപ്പോക്കിൽ നടന്ന ആദ്യ ക്വാളിഫയറിൽ ഗുജറാത്തിൻ്റെ സ്പിൻ കുരുക്കിൽ കുടുങ്ങിയിരുന്നു. എന്നാൽ, ഇത്തവണ ബാറ്റ്സ്മാൻമാരുടെ പറുദീസയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അതിനാൽ തന്നെ ദുബെയിൽ നിന്ന് തകർപ്പൻ പ്രകടനമാണ് ചെന്നൈ പ്രതീക്ഷിക്കുന്നത്. 

ഗുജറാത്ത്: ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവരാണ് ടൈറ്റൻസിന്റെ മൂന്ന് പ്രധാന താരങ്ങൾ. ഈ മൂന്ന് പേരും ഒരുപോലെ ഫോമിലേയ്ക്ക് ഉയർന്നാൽ ചെന്നൈയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല.

ചെന്നൈ: ധോണിയുടെ നേതൃത്വം, ജഡേജയുടെ ഓൾറൗണ്ട് മികവ്, ദീപക് ചഹാർ, തുഷാർ ദേശ്പാണ്ഡെ എന്നിവരുടെ ഓപ്പണിംഗ് സ്‌പെൽ. ഇതിനെല്ലാം മുകളിലായി കോൺവെ-റുതുരാജ് ഓപ്പണിം​ഗ് കൂട്ടുകെട്ടും ചെന്നൈയ്ക്ക് നിർണായകമാകും. 

സാധ്യതാ ടീം

​ഗുജറാത്ത് ടൈറ്റൻസ് സാധ്യതാ ടീം : വൃദ്ധിമാൻ സാഹ (WK), ശുഭ്മാൻ ഗിൽ, സായ് സുദർശൻ, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ (C), ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, മോഹിത് ശർമ്മ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി.

ചെന്നൈ സൂപ്പ‍ർ കിം​ഗ്സ് സാധ്യതാ ടീം : റുതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി (C & WK), ദീപക് ചഹാർ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News