"ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്" ; കടുവയിലെ വിവാദ ഡയലോഗ്; ക്ഷമാപണവുമായി ഷാജി കൈലാസ്

Kaduva Movie Controversial Dialogue : ക്ഷമിക്കണം തെറ്റ് പറ്റിയെന്നും അറിയിച്ചുകൊണ്ട് ഷാജി കൈലാസിന്റെ പോസ്റ്റ് പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 01:32 PM IST
  • അതൊരു കൈപിഴയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചുകൊണ്ടാണ് സംവിധായകൻ ഷാജി കൈലാസ് ക്ഷമ ചോദിച്ചിരിക്കുന്നത്.
  • ക്ഷമിക്കണം തെറ്റ് പറ്റിയെന്നും അറിയിച്ചുകൊണ്ട് ഷാജി കൈലാസിന്റെ പോസ്റ്റ് പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്.
  • സംഭവത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ സംസ്ഥാന ഭിന്നശേഷി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.
"ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്" ; കടുവയിലെ വിവാദ ഡയലോഗ്; ക്ഷമാപണവുമായി ഷാജി കൈലാസ്

കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികളെ കുറിച്ച് പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയിലെ പരാമർശത്തിലെ വിവാദത്തെ തുടർന്ന് ക്ഷമാപണവുമായി സംവിധായകൻ. അതൊരു കൈപിഴയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചുകൊണ്ടാണ് സംവിധായകൻ ഷാജി കൈലാസ് ക്ഷമ ചോദിച്ചിരിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികൾ ഉണ്ടാകുന്നത് മാതാപിതാക്കൾ ചെയ്തു കൂട്ടുന്ന തെറ്റുകളുടെ ഫലമാണെന്നാണ് സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രം വിവേക് ഒബ്രോയി ചെയ്ത സഹകഥാപാത്രത്തിനോട് പറയുന്നത്. 

"ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം" ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. സംഭവത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ സംസ്ഥാന ഭിന്നശേഷി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. 

ALSO READ : Mohanlal Video: കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റക്ക് ചങ്ങാടം തുഴയുന്ന മോഹൻലാൽ; വീഡിയോ വൈറൽ

ബൈബിളിലെ വേദവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ഒരു സന്ദർഭം കഥയ്ക്കുള്ളിൽ ചിട്ടപ്പെടുത്തിയതെന്ന് സംവിധായകൻ പോസ്റ്റിൽ പറയുന്നു.  ക്ഷമിക്കണം തെറ്റ് പറ്റിയെന്നും അറിയിച്ചുകൊണ്ട് ഷാജി കൈലാസിന്റെ പോസ്റ്റ് പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്. 

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ സംവിധാനം ചെയ്ത 'കടുവ' എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. ('പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു' എന്ന ബൈബിള്‍വചനം ഓര്‍മിക്കുക) മക്കളുടെ  കര്‍മഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. 'കടുവ'യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ....മാപ്പ്....
നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി ക്ഷമാപണം..

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News