Police: യുവാവിന് പോലീസിൻറെ ക്രൂര മർദ്ദനം; കസ്റ്റഡിയിലെടുത്തത് വീടിൻറെ വാതിൽ ചവിട്ടി തുറന്ന്

Young man brutally attacked by police: അടിപിടി കേസിലെ പ്രതികളെ പിടികൂടാൻ വേണ്ടിയാണ് പ്രദീപിനെ വെള്ളറട സിഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 03:19 PM IST
  • പ്രദീപ് എന്ന 28 കാരനാണ് വെള്ളറട പോലീസിന്റെ മൃഗീയ പീഡനത്തിന് ഇരയായത്.
  • ഇരു കൈകൾ തോർത്ത് കൊണ്ട് കെട്ടിയ ശേഷം ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
  • സ്റ്റേഷനിൽ നേരിട്ട് പ്രദീപിനെ എത്തിക്കാതെ വണ്ടിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
Police: യുവാവിന് പോലീസിൻറെ ക്രൂര മർദ്ദനം; കസ്റ്റഡിയിലെടുത്തത് വീടിൻറെ വാതിൽ ചവിട്ടി തുറന്ന്

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ യുവാവിന് നേരെ പോലീസ് മർദ്ദനം. അർദ്ധരാത്രി വീടിന്റെ വാതിൽ ചവിട്ടി തുറന്ന് കസ്റ്റഡിയിലെടുത്ത് മൃഗീയമായി മർദ്ദിച്ച യുവാവിനെ പുലർച്ചെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച് തലയൂരിയെന്നാണ് പരാതി. വെള്ളറട അരിവാട്ടുകോണത്ത് പ്രതിഭവനിൽ പ്രദീപ് എന്ന 28 കാരനാണ് വെള്ളറട പോലീസിന്റെ മൃഗീയ പീഡനത്തിന് ഇരയായത്.

ഏതാനും ദിവസങ്ങൾക്കു മുമ്പ് പ്രദീപിന്റെ സുഹൃത്തുക്കളായ വിവേക്, രജിൻ എന്നിവർ  പനച്ചമൂട് ജംഗ്ഷനിൽ വെച്ച് അടിപിടി കേസിൽ പെടുകയായിരുന്നു. തുടർന്ന് ഇവർ ഒളിവിൽ പോയി. ഈ പ്രതികളെ പിടികൂടാൻ വേണ്ടിയാണ് പ്രദീപിനെ വെള്ളറട സിഐയുടെ നേതൃത്വത്തിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പ്രദീപിന്റെ സഹോദരി പ്രിയങ്കയുടെ വാടക വീട്ടിൽ അർദ്ധരാത്രി രണ്ട് മണിയോടു കൂടി വാതിൽ ചവിട്ടി തുറന്ന് കയറിയ പോലീസ് പ്രദീപിനെ വീട്ടിലിട്ട് മർദ്ദിച്ച ശേഷം വിവേക് എവിടെയുണ്ടെന്ന് പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു. അറിയില്ല എന്ന് പറഞ്ഞ പ്രദീപിന്റെ ഇരു കൈകൾ തോർത്ത് കൊണ്ട് കെട്ടിയ ശേഷം ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.  

ALSO READ: ലാവ്ലിൻ കേസ് വീണ്ടും മാറ്റി; ജസ്റ്റിസ് സിടി രവികുമാർ പിന്മാറി

അരിവാട്ടുകോണത്ത് നിന്ന് മൂന്ന് കിലോ മീറ്റർ അകലെയുള്ള സ്റ്റേഷനിൽ നേരിട്ട് പ്രദീപിനെ എത്തിക്കാതെ  കിലോ മീറ്റർ വണ്ടിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ആളൊഴിഞ്ഞ പല ഇടങ്ങളിലും പുറത്തിറക്കി മർദ്ദിച്ചതായും പ്രദീപിന്റെ പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ തലപൊട്ടി രക്തം ഒഴുകിയതിനെ തുടർന്ന് പ്രദീപിനെ വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പോലീസ് തന്നെ എത്തിച്ചു.ഡ്യൂട്ടി ഡോക്ടർ മുറിവിൽ സ്റ്റിച്ചിടണം എന്ന് പറഞ്ഞെങ്കിലും പോലീസ് ഇത് വകവയ്ക്കാതെ അത്യാവശ്യ ചികിത്സ നൽകി പ്രദീപിനെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

പുലർച്ചെ പ്രദീപിന്റെ അമ്മ സുശീലയുടെ ഫോണിൽ വിളിച്ച പോലീസ് മകനെ രണ്ട് ജാമ്യക്കാരുമായി എത്തിയാൽ വിട്ടയക്കാം എന്ന് അറിയിച്ചു. വീട്ടിലെത്തിയപ്പോൾ അവശനായ പ്രദീപ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. അകാരണമായി തന്നെ കസ്റ്റഡിലെടുത്ത് മർദ്ദിച്ച പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രദീപ് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, പോലീസ് മേധാവികൾ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News