പുഴുവരിച്ച റേഷനരി സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് VD Satheesan

ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഭക്ഷ്യ വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നൽകി

Written by - Zee Malayalam News Desk | Last Updated : Aug 14, 2021, 06:06 PM IST
  • പഴകിയ അരി ക്വിക്ക്‌ഫേസ് എന്ന അതിമാരകമായ രാസകീടനാശിനി ഉപയോഗിച്ചാണ് തൊഴിലാളികള്‍ വൃത്തിയാക്കിയത്
  • കഴിഞ്ഞ വര്‍ഷം ഇതേ ഡിപ്പോയില്‍ നിന്നും വിതരണം ചെയ്ത ഒണക്കിറ്റിലും നിലവാരം കുറഞ്ഞ സാധനങ്ങളാണ് ഉണ്ടായിരുന്നത്
  • വിതരണം ചെയ്ത സാധനങ്ങളുടെ അളവിലും കുറവുണ്ടായിരുന്നു
  • എന്നാല്‍ നടപടിയൊന്നും സ്വീകരിച്ചില്ല
പുഴുവരിച്ച റേഷനരി സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് VD Satheesan

തിരുവനന്തപുരം: കൊട്ടാരക്കര സപ്ലൈകോ (Supplyco) ഗോഡൗണിലെ പഴകി പുഴുവരിച്ചു ജീര്‍ണിച്ച 2000 ചാക്ക് റേഷനരി കീടനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നത് നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഭക്ഷ്യ വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് (Opposition leader) കത്ത് നൽകി.

സപ്ലൈകോയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പഴകിയ റേഷനരി വൃത്തിയാക്കി സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടെന്നത്  ഏറെ ഗൗരവകരമായ കുറ്റകൃത്യമാണ്. സംസ്ഥാനത്തെ മറ്റു സപ്ലൈകോ ഗോഡൗണുകളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് ഈ സംഭവത്തില്‍ നിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ മുഴുവന്‍ ഗോഡൗണുകളിലും ഭക്ഷ്യവകുപ്പ് പരിശോധന നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ALSO READ: Dollar Smuggling Case : ഡോളര്‍ കടത്തില്‍ നിയമസഭയില്‍ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പഴകിയ അരി അലൂമിനിയം ഫോസ്‌ഫൈഡ് അടങ്ങിയ ക്വിക്ക്‌ഫേസ് എന്ന അതിമാരകമായ രാസകീടനാശിനി ഉപയോഗിച്ചാണ് കരാര്‍ തൊഴിലാളികള്‍ വൃത്തിയാക്കിയത്. കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച റേഷനരി ഗുണമേന്‍മ പരിശോധനയ്ക്ക് ശേഷമാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതെന്ന ഭക്ഷ്യവകുപ്പ് അധികൃതരുടെ വിശദീകരണം ബാലിശമാണ്.

കഴിഞ്ഞ വര്‍ഷം ഇതേ ഡിപ്പോയില്‍ നിന്നും വിതരണം ചെയ്ത ഒണക്കിറ്റിലും നിലവാരം കുറഞ്ഞ സാധനങ്ങളാണ് ഉണ്ടായിരുന്നതെന്ന പരാതി ഉയര്‍ന്നിരുന്നു. വിതരണം ചെയ്ത സാധനങ്ങളുടെ അളവിലും കുറവുണ്ടായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് അന്നത്തെ ഭക്ഷ്യ വകുപ്പ് മന്ത്രി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ നടപടിയൊന്നും സ്വീകരിച്ചില്ല.

ALSO READ: Dollar smuggling case: മുഖ്യമന്ത്രിക്ക് കൈമാറാനായി പണം കൊണ്ടുപോയെന്ന് സരിത്തിന്റെ മൊഴി

അതേ ഡിപ്പോയില്‍ തന്നെയാണ് അതിഗുരുതരമായ ഈ കുറ്റകൃത്യവും നടന്നിരിക്കുന്നത്. ഈ സാഹചര്യം കൂടി പരിഗണിച്ച് നമ്മുടെ കുട്ടികള്‍ക്ക് വിഷം കലര്‍ന്ന അരി നല്‍കാന്‍ തീരുമാനം എടുത്തവര്‍ക്കെതിരെ നടപടി ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News