KSRTC Crisis : സിഎംഡി-മന്ത്രിതല ചർച്ച പരാജയം; ഇലക്ട്രിക് ബസുകൾ തടയും; ഉദ്ഘാടനവും ബഹിഷ്കരിക്കും

KSRTC Crisis : പേരൂർക്കട ഡിപ്പോയിലെ പതിനൊന്നും തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ പത്തും ഷെഡ്യൂളുകളാണ് ആദ്യ ഘട്ടത്തിൽ സ്വിഫ്റ്റിനെ ഏൽപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 31, 2022, 03:56 PM IST
  • സിഐടിയുവും ബിഎംഎസും നാളെ ബസുകൾ തടഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കും.
  • നാളെ നടക്കുന്ന ഇലക്ട്രിക് സർവീസുകളുടെ ഉദ്ഘാടനത്തിനെതിരെ പ്രതിഷേധിക്കാനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
  • ഇക്കാര്യത്തിൽ കെഎസ്ആർടിസി യൂണിയനുകളുമായി സിഎംഡി നടത്തിയ ചർച്ചയും പരാജയപ്പെട്ടു.
  • പേരൂർക്കട ഡിപ്പോയിലെ പതിനൊന്നും തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ പത്തും ഷെഡ്യൂളുകളാണ് ആദ്യ ഘട്ടത്തിൽ സ്വിഫ്റ്റിനെ ഏൽപ്പിക്കുന്നത്.
KSRTC Crisis : സിഎംഡി-മന്ത്രിതല ചർച്ച പരാജയം; ഇലക്ട്രിക് ബസുകൾ തടയും; ഉദ്ഘാടനവും ബഹിഷ്കരിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി തുടങ്ങിയ സിറ്റി സർക്കുലർ സർവീസുകൾ സ്വിഫ്റ്റ് മുഖേന വാങ്ങിയ ഇലക്ട്രിക് ബസുകൾക്കായി കൈമാറുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യൂണിയനുകൾ. സിറ്റി സർവ്വീസുകൾ സ്വിഫ്റ്റിന് നൽകാനാകില്ലെന്ന നിലപാടിലാണ് യൂണിയനുകൾ. സിഐടിയുവും ബിഎംഎസും നാളെ ബസുകൾ തടഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കും. നാളെ നടക്കുന്ന ഇലക്ട്രിക് സർവീസുകളുടെ ഉദ്ഘാടനത്തിനെതിരെ പ്രതിഷേധിക്കാനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കെഎസ്ആർടിസി യൂണിയനുകളുമായി സിഎംഡി നടത്തിയ ചർച്ചയും പരാജയപ്പെട്ടു.

പേരൂർക്കട ഡിപ്പോയിലെ പതിനൊന്നും തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ പത്തും ഷെഡ്യൂളുകളാണ് ആദ്യ ഘട്ടത്തിൽ സ്വിഫ്റ്റിനെ ഏൽപ്പിക്കുന്നത്. സ്വിഫ്റ്റ്നെ ഏൽപ്പിക്കുന്നതിന്റെ മുന്നോടിയായി തലസ്ഥാനത്ത് ഇന്നലെയും ഇന്നുമായി ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടം തുടരുകയാണ്. ഇതിനിടെയാണ് യൂണിയനുകൾ സമരം പ്രഖ്യാപിക്കുന്നത്. സിറ്റി സർക്കുലർ ഹ്രസ്വദൂര സർവീസുകൾ സ്വിഫ്റ്റ് കമ്പനിക്ക് നൽകാനാകില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

ALSO READ : കെഎസ്ആർടിസിയിൽ ശമ്പളം കൃത്യമായി നൽകും; യൂണിയനുകൾക്ക് ഉറപ്പു നൽകി സിഎംഡി

ഇത്തരം പ്രതിഷേധാർഹമായ നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട്  സിഎംഡിയുമായി ട്രേഡ് യൂണിയൻ സംഘടനകൾ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. നാളെ മുതൽ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ തടയുമെന്ന് സംഘപരിവാർ അനുകൂല സംഘടനയായ ബിഎംഎസ്സും ഭരണാനുകൂല സംഘടനയായ സിഐടിയുവും അറിയിച്ചു. 

അതിനിടെ, സർവീസുകൾ ബഹിഷ്കരിക്കുമെന്ന് ടിഡിഎഫും വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ സ്വിഫ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിവിധി വന്നശേഷം പറയാമെന്നാണ് സംഘടനകൾ നിലപാടെടുത്തിരിക്കുന്നത്. ഒരു കാരണവശാലും സ്വിഫ്റ്റിനോട് സഹകരിക്കില്ലെന്നും സിറ്റി സർക്കുലർ സർവീസുകൾ കയ്യടക്കാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ യൂണിയൻ സംഘടനകൾ വ്യക്തമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News