സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെ പ്രക്ഷോഭവുമായി ഡോക്ടർമാർ

സർക്കാർ രേഖാമൂലം കെ ജി എം ഒ എ ക്ക് നൽകിയ ഉറപ്പിന് നടപടിയില്ല

Written by - Zee Malayalam News Desk | Last Updated : May 1, 2022, 11:38 AM IST
  • 15.01.2022 ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ ചർച്ച നടന്നിരുന്നു
  • ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള ഉറപ്പുകൾ രേഖാമൂലം കെ ജി എം ഒ എ ക്ക് നൽകിയതാണ്
  • ഇതിനെ തുടർന്നാണ് കെ ജി എം ഒ എ നടത്തി വന്ന പ്രതിഷേധ പരിപാടികൾ മാറ്റിവച്ചത്
സർക്കാർ നൽകിയ ഉറപ്പ്  ലംഘിച്ചതിനെതിരെ പ്രക്ഷോഭവുമായി  ഡോക്ടർമാർ

തിരുവനന്തപുരം : ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടർമാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് ഉണ്ടായത്. ദീർഘനാൾ നീണ്ട നിസ്സഹകരണ സമരവും, നിൽപ്പ് സമരവും, സെക്രട്ടറിയേറ്റ് ധർണ്ണയും വാഹന പ്രചരണ ജാഥയുമുൾപ്പടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് 15.01.2022 ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള ഉറപ്പുകൾ രേഖാമൂലം കെ ജി എം ഒ എ ക്ക് നൽകിയതാണ്.

'ധനകാര്യ വകുപ്പുമായി ആശയവിനിമയം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ സമയബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ചും, 3:1 റേഷ്യോയിൽ സ്ഥാനക്കയറ്റം നൽകുന്നത് സംബന്ധിച്ചും, റൂറൽ - ഡിഫിക്കൾട്ട് റൂറൽ അലവൻസ് വർദ്ധിപ്പിക്കുന്നതു സംബന്ധിച്ചും ഉടൻ ഉത്തരവ് പുറപ്പെടുവിക്കാൻ നടപടിയുണ്ടാകും. എൻട്രി കേഡറിലെ മെഡിക്കൽ ഓഫീസർമാർക്ക് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷൻ കിട്ടുന്നവർക്ക്  പേഴ്സണൽ പേ വിഷയത്തിൽ ഉണ്ടായ നഷ്ടവും ഉൾപ്പെടെയുള്ള മറ്റ് നിരവധി കാര്യങ്ങൾ ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണ്, ഇവ ന്യായമായ വിഷയങ്ങളായതിനാൽ പോസിറ്റീവ് റിസൾട്ട് ഉണ്ടാകും.' സർക്കാർ രേഖാമൂലം കെ ജി എം ഒ എ ക്ക് നൽകിയ ഉറപ്പാണിത്.

ഇതിനെ തുടർന്നാണ് കെ ജി എം ഒ എ നടത്തി വന്ന പ്രതിഷേധ പരിപാടികൾ മാറ്റിവച്ചത്. എന്നാൽ തികച്ചും അപലപനീയമാം വിധം നാളിതുവരെയായും ഈ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ല. പരിമിതമായ മാനവവിഭവശേഷി വച്ചു കൊണ്ട് കോവിഡ് പ്രതിരോധ ചികിത്സ പ്രവർത്തനങ്ങൾ മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോയ ആരോഗ്യവകുപ്പ് ഡോക്ടർമാരോടുണ്ടായ ഈ വാഗ്ദാന ലംഘനം ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. ഇതിനെതിരെ പ്രതിഷേധം പുനരാരംഭിക്കാൻ കെ ജി എം ഒ എ നിർബന്ധിതമായിരിക്കുകയാണ്.  

സമാനതകളില്ലാത്ത ഈ അവഗണനക്കെതിരെ കെജിഎംഒഎ മേയ് 1 മുതൽ നിസ്സഹകരണ പ്രതിഷേധം ആരംഭിക്കുകയാണ്. 

ഇതിൻറെ ഭാഗമായി കെ ജി എം ഒ എ അംഗങ്ങൾ

# എല്ലാവിധ അവലോകന (ഓൺലൈനും, ഫിസിക്കലും) യോഗങ്ങളും ബഹിഷ്കരിക്കും.

# എല്ലാവിധ ട്രെയിനിംഗുകളും ബഹിഷ്കരിക്കും.

# ഇ സഞ്ജീവനിയിൽ നിന്ന് വിട്ടു നിൽക്കും

# വി ഐ പി ഡ്യൂട്ടികൾ ബഹിഷ്കരിക്കും

# സ്ഥാപനങ്ങൾക്ക് പുറത്തുള്ള ക്യാമ്പുകൾ, മേളകൾ തുടങ്ങിയവയിൽ പങ്കെടുക്കില്ല

# തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കും

ഇത്രമേൽ കടുത്ത അവഗണനയുണ്ടായിട്ടും രോഗി പരിചരണത്തെ ബാധിക്കാത്ത രീതിയിലായിരുന്നു ഒരു വർഷത്തോളം കെ ജി എം ഒ എ പ്രതിഷേധം നടത്തിയത്.  രോഗി പരിചരണത്തെ ബാധിക്കുന്ന പ്രത്യക്ഷ സമരത്തിലേക്ക് ഡോക്ടർമാരെ തള്ളിവിടാതെ സംഘടനക്ക് നൽകിയ ഉറപ്പുകൾ എത്രയും വേഗം പാലിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കെജിഎംഒഎ ആവശ്യപ്പെടുന്നു

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News