Nipah : കോഴിക്കോട് ജില്ലയിൽ ഇന്നുമുതൽ ഓൺലൈൻ ക്ലാസ്; ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറക്കരുതെന്ന് ജില്ല കലക്ടർ

Nipah Kozhikode Updates : ട്യൂഷൻ, കോച്ചിങ് സെന്ററുകൾ അങ്കണവാടി, മദ്രസകൾ എന്നിവ പോലും തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന് ജില്ല കലക്ടറുടെ നിർദേശത്തിൽ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Sep 18, 2023, 07:29 AM IST
  • ഇന്ന് മുതൽ 23-ാം തീയതി വരെയാണ് ഓൺലൈൻ ക്ലാസുകൾ
  • അങ്കണവാടി, മദ്രസകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല
Nipah : കോഴിക്കോട് ജില്ലയിൽ ഇന്നുമുതൽ ഓൺലൈൻ ക്ലാസ്; ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറക്കരുതെന്ന് ജില്ല കലക്ടർ

കോഴിക്കോട് : നിപ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാർഥികൾക്ക് ഇന്നുമുതൽ ക്ലാസുകൾ ഓൺലൈൻ വഴി. ഇന്ന് സെപ്റ്റംബർ 18 മുതൽ 23-ാം തീയതി വരെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലാസുകൾ ഓൺലൈൻ വഴിയാക്കണമെന്ന് ജില്ല കലക്ടർ എ ഗീത നിർദേശിച്ചു. വിദ്യാർഥികളുടെ സുരക്ഷയും തുടർച്ചയായ അവധികളോടെ ക്ലാസുകൾ നഷ്ടമാകാതിരിക്കാനും വേണ്ടി ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയതെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി.

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈനിലൂടെ പ്രവർത്തിക്കണമെന്നാണ് കലക്ടറുടെ നിർദേശം. ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ, അങ്കണവാടി, മദ്രസകൾ എന്നിവയുൾപ്പെടെ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. കോച്ചിങ്, ട്യൂഷൻ സെന്ററുകളുടെ ക്സാസുകൾ ഓൺലൈനിലൂടെ തന്നെയാകണമെന്നും ഒരു കാരണവശാലും വിദ്യാർഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളി. വരുത്താൻ പാടില്ലയെന്ന് ജില്ല കലക്ടർ കർശനമായി പറഞ്ഞു. അതേസമയം ജില്ലയിലെ പരീക്ഷകൾ മാറ്റിവെക്കുന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകുമെന്നും കലക്ടർ അറിയിച്ചു

ALSO READ : Nipah: നിപ; കോഴിക്കോട് എന്‍ഐടിയിലെ പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും പൂനെ എൻ.ഐ.വി.യുടെയും മൊബൈൽ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വളരെ വേഗത്തിൽ നിപ പരിശോധനകൾ നടത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീർണകരമാണ്. അപകടകരമായ വൈറസായതിനാൽ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകൾക്ക് മാത്രമേ നിപ പരിശോധന നടത്താൻ കഴിയുകയുള്ളൂ. നിപ വൈറസ് കണ്ടെത്തുന്നത് പി.സി.ആർ. അല്ലെങ്കിൽ റിയൽ ടൈം പി.സി.ആർ. ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ്.

സാമ്പിളുകൾ എടുക്കുന്നതെങ്ങനെ?

എൻ. 95 മാസ്‌ക്, ഫേസ്ഷീൽഡ്, ഡബിൾ ഗ്ലൗസ്, പി.പി.ഇ. കിറ്റ് തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങൾ, സിഎസ്എഫ്, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുന്നു. തുടക്ക സമയത്ത് രോഗലക്ഷണങ്ങൾ പലരിലും കാണാത്തതിനാൽ നിപ വൈറസിന്റെ പ്രാരംഭ ഘട്ടം വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും രോഗബാധിതരായ ആളുകൾക്കിടയിൽ അതിജീവന സാധ്യത വർധിപ്പിക്കുന്നതിനും മറ്റ് ആളുകളിലേക്ക് പകരുന്നത് തടയുന്നതിനും രോഗ വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും നേരത്തെയുള്ള പരിശോധന നിർണായകമാണ്. അതിനാൽ തന്നെ രോഗലക്ഷണങ്ങളില്ലാത്ത ഒരാളുടെ പരിശോധനാഫലം നെഗറ്റീവായാലും, അദ്ദേഹം സമ്പർക്കപ്പട്ടികയിലുൾപ്പെട്ട ആളായാൽ നിപയുടെ ഇൻകുബേഷൻ പരിധിയായ 21 ദിവസം ഐസൊലേഷനിൽ കഴിയണം.

ലാബിലേക്ക് അയക്കുന്നതെങ്ങനെ?

സംശയിക്കപ്പെടുന്നയാളുടെ സാമ്പിളുകളുടെ ശേഖരണം, ലാബിലേക്ക് കൊണ്ടുപോകൽ, സംഭരണം, സംസ്‌കരണം എന്നിവയിൽ മതിയായ ബയോ സേഫ്റ്റി മുൻകരുതലുകൾ സ്വീകരിക്കണം. ക്ലിനിക്കൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയ സാമ്പിളുകൾ സുരക്ഷിതമായി ട്രിപ്പിൾ കണ്ടെയ്‌നർ പാക്കിംഗ് നടത്തുന്നു. ഇത് കോൾഡ് ചെയിനിൽ 2 മുതൽ 8 ഡിഗ്രി സെൽഷ്യസിൽ സുരക്ഷിതമായി ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് മുൻകൂർ അറിയിപ്പോടെ കൊണ്ടുപോകണം.

നിപ ഉണ്ടെന്ന് കണ്ടെത്തുന്നതെങ്ങനെ?

നിപ വൈറസിനെ കണ്ടെത്താൻ പി.സി.ആർ. അല്ലെങ്കിൽ റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർ.ടി.പി.സി.ആർ) പരിശോധനയാണ് നടത്തുന്നത്. എൻ.ഐ.വി. പൂനെയിൽ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി സാമ്പിളുകളിൽ നിന്ന് ആർ.എൻ.എ.യെ വേർതിരിക്കുന്നു. ഇതിൽ നിപ വൈറസ് ജീൻ കണ്ടെത്തിയാൽ നിപ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിക്കും. ഈ പരിശോധനയ്ക്ക് 3 മുതൽ 4 മണിക്കൂറാണ് സമയമെടുക്കുന്നത്.

നിലവിൽ നിപ പരിശോധനകൾ കൃത്യസമയത്ത് നടത്താനും പരിശോധനാഫലം ലഭ്യമാക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്താനും സാധിക്കുന്നുണ്ട്. ഇതുവഴി നിപ വൈറസിനെ നിയന്ത്രണ വിധേയമാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News