Women in Cinema Collective : ലിജു കൃഷ്ണയുടെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിന്റെയും പേര് ഒഴിവാക്കണം; നിവിൻ പോളി ചിത്രം പടവെട്ടിനെതിരെ ഡബ്ല്യുസിസി

Women in Cinema Collective Against Padavettu Movie Director: അതിജീവിതമാർക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കണമെന്നും  വുമൺ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Aug 13, 2022, 04:43 PM IST
  • അതിജീവിതമാർക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കണമെന്നും വുമൺ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.
  • പോഷ് ആക്ട് (2018 ) അനുസരിച്ച് ഐ.സി. ഇല്ലാത്ത സിനിമ യൂണിറ്റായിരുന്നു അതെന്നും പരാതി കേൾക്കാൻ ബാധ്യസ്ഥരായവരെല്ലാം മുഖം തിരിച്ചുവെന്നും വുമൺ ഇൻ സിനിമ കളക്ടീവ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
  • ലിജു കൃഷ്ണയ്‌ക്കെതിരെ അതിജീവിത മുന്നോട്ട് വന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനെതിരെ ഒരു പെൺകുട്ടി കൂടി മുന്നോട്ട് വന്നിരുന്നു.
Women in Cinema Collective : ലിജു കൃഷ്ണയുടെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിന്റെയും പേര് ഒഴിവാക്കണം;  നിവിൻ പോളി ചിത്രം പടവെട്ടിനെതിരെ ഡബ്ല്യുസിസി

ബലാത്സംഗ കേസിൽ അറസ്റ്റിലായ പടവെട്ട് സിനിമയുടെ സംവിധായകൻ  ലിജു കൃഷ്ണയുടെയും  എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിന്റെയും പേര് സിനിമയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വുമൺ ഇൻ സിനിമ കളക്ടീവ് സംഘടന രംഗത്തെത്തി.  അതിജീവിതമാർക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കണമെന്നും  വുമൺ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.  പോഷ് ആക്ട് (2018 ) അനുസരിച്ച് ഐ.സി. ഇല്ലാത്ത സിനിമ യൂണിറ്റായിരുന്നു അതെന്നും പരാതി കേൾക്കാൻ ബാധ്യസ്ഥരായവരെല്ലാം മുഖം തിരിച്ചുവെന്നും വുമൺ ഇൻ സിനിമ കളക്ടീവ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. നിയമം പാലിക്കാത്ത നിർമ്മാതാക്കൾക്കെതിരെ നിയമപരമായ നടപടികൾ എടുക്കുന്നതും മോണിറ്ററിങ്ങ് കമ്മിറ്റിയുടെ പരിധിയിൽ പെടുത്തുമെന്ന്  പ്രതീക്ഷിക്കുന്നുവെന്നും ഡബ്ല്യുസിസി കൂട്ടിച്ചേർത്തു. ചിത്രത്തിൽ  ക്രെഡിറ്റിൽ നിന്ന്  ലിജു കൃഷ്ണയുടെ പേര് ഒഴിവാക്കണമെന്ന് അതിജീവിത മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു.

ലിജു കൃഷ്ണയ്‌ക്കെതിരെ അതിജീവിത മുന്നോട്ട് വന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനെതിരെ ഒരു പെൺകുട്ടി കൂടി മുന്നോട്ട് വന്നിരുന്നു. കേസു കൊടുത്ത പെൺകുട്ടികൾ കടന്നു പോകുന്ന അവസ്ഥ ഭീകരമാണ് . നീതിയിലുള്ള വിശ്വാസം തന്നെ ഇവിടെ ജീവിയ്ക്കുന്നവരിൽ നഷ്ടപ്പെട്ടു പോകുന്ന നിലയിലേക്കാണ് കാര്യങ്ങൾ ചെന്നെത്തി നിൽക്കുന്നതെന്നും ഡബ്ല്യുസിസി കുറിപ്പിൽ പറയുന്നുണ്ട്. ഗുരുതരമായ പരാതികൾ ഉണ്ടായിരുന്നിട്ടും പടവെട്ടിന്റെ നിർമ്മാതാക്കൾ ഈ സിനിമയുടെ നിർമ്മാണത്തിലൂടെ പീഡനത്തിനിരയായ യുവതികളോടുള്ള അവരുടെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തം നഗ്നമായി ലംഘിക്കുകയാണെന്നും ഡബ്ല്യുസിസി കൂട്ടിച്ചേർത്തു.  നിയമം പാലിക്കാത്ത നിർമ്മാതാക്കൾക്കെതിരെ നിയമപരമായ നടപടികൾ എടുക്കുന്നതും മോണിറ്ററിങ്ങ് കമ്മിറ്റിയുടെ പരിധിയിൽ പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ ഡബ്ല്യുസിസി ഗവൺമെൻറിൻ്റെ ഗൗരവപ്പെട്ട ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: "എന്നെ മൃഗസമാനമായി റേപ് ചെയ്ത അവൻ സിനിമയുടെ റിലീസിനായി നടക്കുന്നു, ഞാനിവിടെ ആശുപത്രിയിൽ" പടവെട്ട് സിനിമയിൽ ലിജു കൃഷ്ണയുടെ പേര് നൽകരുതെന്ന് അതിജീവിത

ഡബ്ല്യുസിസിയുടെ കുറുപ്പിന്റെ പൂർണ്ണരൂപം

വീണ്ടും മലയാളസിനിമയിലെ ഒരതിജീവിതമാർ മൗനം വെടിഞ്ഞ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു . കേസു കൊടുത്ത പെൺകുട്ടികൾ കടന്നു പോകുന്ന അവസ്ഥ ഭീകരമാണ് . നീതിയിലുള്ള വിശ്വാസം തന്നെ ഇവിടെ ജീവിയ്ക്കുന്നവരിൽ നഷ്ടപ്പെട്ടു പോകുന്ന നിലയിലേക്കാണ് കാര്യങ്ങൾ ചെന്നെത്തി നിൽക്കുന്നത് .

" പടവെട്ട് " എന്ന സിനിമയുടെ   സംവിധായകൻ ലിജു കൃഷ്ണക്കെതിരെ ,  ഒരു പെൺകുട്ടി. പോഷ് ആക്ട് (2018 ) അനുസരിച്ച് ഐ.സി. ഇല്ലാത്ത യൂണിറ്റ് ആയിരുന്നു. പരാതി കേൾക്കാൻ ബാധ്യസ്ഥരായവരെല്ലാം മുഖം തിരിച്ചു. ഒടുവിൽ അവൾക്ക് പോലീസിനെ സമീപിക്കേണ്ടി വന്നു. തുടർന്ന് പോലീസ് ഇടപെടലിൽ സംവിധായകൻ  അറസ്റ്റിലാവുകയും ചെയ്തു.

എന്നാൽ ജാമ്യത്തിലിറങ്ങിയ അയാൾ ഇപ്പോൾ തന്റെ  സിനിമ റിലീസുമായി ബന്ധപ്പെട്ട ആഘോഷത്തിലാണ്. അതിജീവിതയാകട്ടെ ആശുപത്രിയിൽ ജീവൻ നിലനിർത്താനായി കഠിനമായ ജീവിത സാഹചര്യങ്ങളോട്  പൊരുതുകയുമാണ് . കഴിഞ്ഞ ദിവസം അവളുടെ ദയനീയാവസ്ഥ മാതൃഭൂമി ഓൺലൈൻ വഴി പുറത്തുവന്നതിനെ തുടർന്ന് മറെറാരു പെൺകുട്ടി കൂടി പരാതിയുമായി  രംഗത്ത് വന്നിരിക്കുന്നു. അതേ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെ " ഓഡിഷന് " പങ്കെടുത്ത  പെൺകുട്ടിയാണ്  പരാതി പരസ്യമാക്കിയത് . സംവിധായകന്റെ പീഢനത്തിന് ഇരയായ പെൺകുട്ടിയുടെ അവസ്ഥ കേട്ട് സഹിയ്ക്ക വയ്യാതെയാണ് ഈ പുതിയ വെളിപ്പെടുത്തലുണ്ടായത് എന്നത് ശ്രദ്ധേയമാണ് .  സിനിമകളുടെ  ഓഡിഷന്റെ  പേരിൽ വീണ്ടും പല പെൺകുട്ടികളും ഇതുപോലെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന  സൂചന ഇത് കൃത്യമായി നൽകുന്നുണ്ട് . 

ഗുരുതരമായ പരാതികൾ ഉണ്ടായിരുന്നിട്ടും പടവെട്ടിന്റെ നിർമ്മാതാക്കൾ ഈ സിനിമയുടെ നിർമ്മാണത്തിലൂടെ പീഡനത്തിനിരയായ യുവതികളോടുള്ള അവരുടെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തം നഗ്നമായി ലംഘിക്കുകയാണ്. വിഷയത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം അവർ അത് അവഗണിക്കുകയും സിനിമയുടെ വാണിജ്യ ചൂഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

ഒരു പരാതി ഉണ്ടായാൽ നിയമപരമായി അത് ഉന്നയിയ്ക്കാൻ ആവശ്യമായ ഒരു അഭ്യന്തര പരാതി പരിഹാരസമിതി ഇല്ലാതെ നടത്തിയെടുത്ത സിനിമയാണ് "പടവെട്ട്".  പക്ഷി മൃഗാധികൾ സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കിൽ അവയെ ഷൂട്ടിങ്ങ് വേളയിൽ ദ്രോഹിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രം സെൻസർ സർട്ടിഫിക്കറ്റ് കിട്ടുന്ന സംവിധാനമാണ് ഇവിടെയുള്ളത്. എന്നാൽ സിനിമയിൽ  ഒരു സ്ത്രീ പീഢിപ്പിക്കപ്പെട്ടാൽ ആർക്കും ഒന്നുമില്ലെന്ന നില മനുഷ്യത്വഹീനവും നിയമ വിരുദ്ധവുമാണ്. തങ്ങൾ അനുഭവിച്ച പീഢനങ്ങൾക്ക് ഉത്തരവാദികളായ പടവെട്ട് സിനിമയുടെ സംവിധായകൻ്റെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെയും പേരുകൾ സിനിമയുടെ ക്രെഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ഈ പെൺകുട്ടികൾ ആവശ്യപ്പെടുന്നത്.അതിജീവിതമാർക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കണം എന്നാണ് ഞങ്ങൾ കരുതുന്നത്.

നിയമങ്ങൾ നിലവിലുണ്ടെങ്കിലും പല ഒഴികഴിവുകളുടെ മറവിൽ അത് നടപ്പിലാക്കാതിരിക്കാനായിരുന്നു ഇത്രകാലവും സിനിമാരംഗം ശ്രമിച്ചിരുന്നത്. കേരള ഹൈക്കോടതിയിൽ ഡബ്ല്യുസിസി നൽകിയ റിട്ട് ഹർജിക്ക് മറുപടിയായി, ഓരോ ഫിലിം യൂണിറ്റിനും അവരുടേതായ ഐസി ഉണ്ടായിരിക്കണമെന്നും പോഷ് നിയമങ്ങൾ പാലിക്കണമെന്നും കോടതി ഉത്തരവ് ഈ വർഷമാണ് നിലവിൽ വന്നത്. എന്നിട്ടും പല നിർമ്മാതാക്കളും നഗ്നമായ നിയമവിരുദ്ധ നടപടികൾ തുടരുകയാണ്.

സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് അന്തസ്സോടെ ജീവിയ്ക്കാൻ ആവശ്യമായ  മേൽ നടപടികളാണ് അടിയന്തരമായി ആവശ്യമുള്ളത്. അതിനാവശ്യമായ ശക്തമായ പ്രായോഗിക പ്രവർത്തനങ്ങൾ മുന്നോട്ട് വെക്കുമെന്ന് പ്രതീക്ഷിച്ച ഹേമ കമ്മിറ്റി നിർദേശങ്ങൾ ഇപ്പോഴും കാണാമറയത്താണ്. 

മലയാള സിനിമാ പ്രൊഡക്ഷനിൽ ഐ.സി. രൂപീകരിക്കാൻ വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ എല്ലാ ചലച്ചിത്ര സംഘടനകളുടെയും അംഗങ്ങൾ ചേർന്ന്  മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ശരിയായ രീതിയിൽ ഐ സി പ്രവൃത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി  ഒരു നല്ല മാതൃക കാണിക്കാൻ ഈ കമ്മിറ്റിക്ക് സാധ്യമാകുന്ന നിയമക്രമങ്ങൾ എത്രയും പെട്ടെന്നു ഉണ്ടാക്കേണ്ടതുണ്ട്. നിയമം പാലിക്കാത്ത നിർമ്മാതാക്കൾക്കെതിരെ നിയമപരമായ നടപടികൾ എടുക്കുന്നതും മോണിറ്ററിങ്ങ് കമ്മിറ്റിയുടെ പരിധിയിൽ പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു . ഗവൺമെൻറിൻ്റെ ഗൗരവപ്പെട്ട ഇടപെടൽ ഈ സാഹചര്യത്തിൽ വീണ്ടും  ഡബ്ലു.സി.സി. ആവശ്യപ്പെടുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News