Thrissur Pooram 2022: എന്തൊക്കെ വന്നാലും തൃശ്ശൂർ പൂരത്തിൻറെ തട്ട് താഴ്ന്ന് തന്നെയിരിക്കും, അതാണ് ചരിത്രം

പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് പൂരത്തിന് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു

Written by - Zee Malayalam News Desk | Last Updated : May 10, 2022, 06:54 AM IST
  • 200 വർഷത്തെ പഴക്കമുള്ള പൂരം ആഘോഷിക്കുന്നത് മേടമാസത്തിലെ പൂരം നാളിലാണ്
  • പണ്ട് പ്രാധാന്യവും പ്രശസ്തിയും ആറാട്ടുപുഴ പൂരത്തിനായിരുന്നു
  • ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം.
Thrissur Pooram 2022: എന്തൊക്കെ വന്നാലും തൃശ്ശൂർ പൂരത്തിൻറെ തട്ട് താഴ്ന്ന് തന്നെയിരിക്കും, അതാണ് ചരിത്രം

തൃശ്ശൂർ: പൂരം ഏതൊക്കെ ഉണ്ടെങ്കിലും തൃശ്ശൂരുകാർക്കും അല്ലെങ്കിൽ മലയാളിക്കും പൂരം ഒന്നേയുള്ളു അതാണ് തൃശ്ശൂർ പൂരം. 200 വർഷത്തെ പഴക്കമുള്ള പൂരം ആഘോഷിക്കുന്നത് മേടമാസത്തിലെ പൂരം നാളിലാണ്. ഇന്ന് കാണുന്ന തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ വർണാഭമായ പൂരത്തിനും മുൻപ് തൃശ്ശൂർ പൂരം ഉണ്ടായ കഥയിങ്ങനെയാണ്.

പണ്ട് പ്രാധാന്യവും പ്രശസ്തിയും ആറാട്ടുപുഴ പൂരത്തിനായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. അങ്ങിനെയിരിക്കെ 1796-ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും ഉണ്ടായി. ഇതോടെ പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ടുകാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. 

പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് പൂരത്തിന് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ (1796 മേയിൽ - 971 മേടം) തൃശൂർ പൂരം ആരംഭിച്ചു എന്നാണ് ചരിത്രം. ഘടകക്ഷേത്രങ്ങളും വന്ന് ചേരുമെങ്കിലും പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ് പൂരത്തിൻറെ പ്രധാന പങ്കാളികൾ.

പൂരം നാളിൽ

പൂരം നാളിൽ കണിമംഗലം ശാസ്താവിൻറെ എഴുന്നള്ളിപ്പോടെയാണ്‌ വടക്കുംനാഥൻ ഉണരുന്നത് എന്നാണ് വിശ്വാസം. ദേവഗുരുവായ ബൃഹസ്പതിയാണ്‌ കണിമംഗലം ശാസ്താവ് എന്ന് വിശ്വസിക്കുന്നു. വടക്കുംനാഥൻറെ സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നൽകിയിരിക്കുന്നു. ദേവഗുരുവായിനാൽ തന്നെ വടക്കുനാഥനെ വണങ്ങുകയോ പ്രദക്ഷിണം വയ്ക്കുകയോ ചെയ്യാത്ത ഒരേ ഒരു ഘടകപൂരവും ഇതാണ്. 

ഇലഞ്ഞിത്തറ മേളം

നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളമാണ് ഇലഞ്ഞിത്തറ മേളം. വടക്കും നാഥ ക്ഷേത്രത്തിലെ കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയിൽ നടക്കുന്നതുകൊണ്ടാണ്‌ ഈ മേളച്ചാർത്തിന്‌ ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്‌. ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്. ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി 2001ൽ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബർ 11 ന് നട്ടതാണ്

കുട മാറ്റം

മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു മത്സരിക്കുന്നതാണു് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. ഓരോ കുടയും ഉയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയെ അടുത്ത കുട ഉയർത്തൂ. തിടമ്പേന്തിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കൂടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും.

ഘടക പൂരങ്ങൾ

ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്ത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ്‌ ഭഗവതി ക്ഷേത്രം , കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, എന്നീ ക്ഷേത്രങ്ങളിലെ ദേവീദേവന്മാരണ് പൂരത്തിൽ പങ്കെടുക്കുന്നവർ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News