KSEB: വൈദ്യുതി പ്രതിസന്ധി രൂക്ഷം; കേരളം ഇരുട്ടിലാകും? 21ന് ശേഷം തീരുമാനം

KSEB power crisis: പുറത്ത് നിന്ന് പണം കൊടുത്ത് വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാണ് തീരുമാനം.

Written by - Zee Malayalam News Desk | Last Updated : Aug 16, 2023, 08:53 PM IST
  • വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കെഎസ്ഇബി സർക്കാരിനെ അറിയിച്ചു.
  • റിപ്പോർട്ട് 21 ന് നൽകാൻ കെഎസ്ഇബി ചെയർമാന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
  • സംസ്ഥാനത്ത് പവ‍ർ കട്ട് ഏർപ്പെടുത്തണോയെന്ന് 21ന് ശേഷം തീരുമാനിക്കും.
KSEB: വൈദ്യുതി പ്രതിസന്ധി രൂക്ഷം; കേരളം ഇരുട്ടിലാകും? 21ന് ശേഷം തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കെഎസ്ഇബി സർക്കാരിനെ അറിയിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട്ട് 21 ന് നൽകാൻ കെഎസ്ഇബി ചെയർമാന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി മറികടക്കാനായി സംസ്ഥാനത്ത് പവ‍ർ കട്ട് ഏർപ്പെടുത്തണോയെന്ന് 21ന് ശേഷം തീരുമാനിക്കും. 

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുറത്ത് നിന്ന് പണം കൊടുത്ത് വൈദ്യുതി വാങ്ങാനാണ് തീരുമാനം. പ്രധാന ഡാമുകളിൽ വൈദ്യുതി ഉത്പ്പാദനത്തിന് ആവശ്യമായ വെള്ളം ഇല്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നും എത്ര രൂപയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിരക്ക് വർധനയെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുൻ വർഷങ്ങളിൽ ഇതേ സമയത്ത് അധിക വൈദ്യുതി പുറമേക്ക് കൊടുത്ത സ്ഥാനത്താണ് കെഎസ്ഇബി ഇപ്പോൾ വൈദ്യുതി അമിത വില കൊടുത്ത് വാങ്ങാനൊരുങ്ങുന്നത്.

ALSO READ: ശക്തൻ നഗറിൽ ഇനി യാത്ര ആകാശ നടപ്പാതയിലൂടെ; കേരളത്തിലെ ഏറ്റവും വലിയ ആകാശ നടപ്പാത

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് യാത്ര സൗജന്യം

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെ എസ് ആർ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്‌കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, സ്‌റ്റൈപ്പന്റ്, കോളേജ് ക്യാൻറീനിൽ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത - ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊർജിതമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഭിന്നശേഷിക്കാർക്ക് യുഡി ഐഡി നൽകുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും.

കുടുംബാംഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാന മാർഗം കണ്ടെത്തി നൽകാനാവണമെന്ന് മഖ്യമന്ത്രി നിർദേശിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക ശുശ്രൂഷ നൽകുകയും പുനരധിവാസം ഉറപ്പാക്കുകയും വേണം. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മാനസിക പ്രശ്‌നമുള്ളവർക്ക് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മനോരോഗ വിദഗ്ധരുടെ സേവനങ്ങൾ നൽകണം. മരുന്നുകളും ലഭ്യമാക്കണം. റേഷൻകാർഡുകൾ തരം മാറ്റാനുള്ള  അപേക്ഷകളിൽ ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കണം.

പ്രധാനമായും നാല് ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിലുള്ളത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്. ആരോഗ്യം ക്ലേശകരമായ 28,663 വ്യക്തികൾ ഉൾപ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമാണുള്ളത്.

അതിദാരിദ്ര്യ ലിസ്റ്റിൽപ്പെട്ട സങ്കേതിക തടസ്സമില്ലാത്ത മുഴുവൻ പേർക്കും അവകാശ രേഖകൾ ഇതിനകം നൽകിയിട്ടുണ്ട്. അതിദരിദ്ര കുടുംബം, വ്യക്തികൾ എന്നിവരുടെ വിവരങ്ങൾ എം ഐ എസ് പോർട്ടലിൽ പരിശോധിക്കാനുള്ള സൗകര്യം വകുപ്പുകൾക്ക് നൽകി. അവശ്യ വസ്തുകളും സേവനങ്ങളും വാതിൽപ്പടി സേവനം മുഖേന നൽകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വളണ്ടിയർമാർ ഇതിന് സഹായിക്കുന്നുണ്ട്.

വരുമാനം ക്ലേശ ഘടകമായവർക്ക്  തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്നതിന് ജോബ് കാർഡുകൾ വിതരണം ചെയ്തു. പശു വിതരണം, തയ്യൽ മെഷിൻ എന്നിവയും നൽകി. കുട്ടികൾക്ക് പുസ്തകം, പേന, കുട, ബാഗ്, ചോറ്റുപാത്രം, ബോക്‌സ്, സ്റ്റീൽ വാട്ടർബോട്ടിൽ തുടങ്ങിയവ വിതരണം ചെയ്തു.

2025 നവംബർ ഒന്നിന് അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. 2023, 2024 വർഷങ്ങളിൽ ഒന്ന്, രണ്ട് ഘട്ട പ്രഖ്യാപനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഓരോ വിഭാഗങ്ങളിൽ എത്ര കുടുംബങ്ങളെ ഇതുവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്ന് പ്രത്യേകം പ്രഖ്യാപിക്കും.

യോഗത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ,  കെ രാധാകൃഷ്ണൻ, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, എം ബി രാജേഷ്, വിണാ ജോർജ്, ആർ ബിന്ദു, എ കെ ശശീന്ദ്രൻ, ആൻറണി രാജു എന്നിവരും ചീഫ് സെക്രട്ടറി ഡോ. വേണു വി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News