Rahul Gandhi: രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച നടപടി: വിമർശനവുമായി മുഖ്യമന്ത്രി

Rahul Gandhi disqualified: മുൻകാല പ്രാബല്യത്തോടെയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്ന് ലോക്സഭ സെക്രട്ടറിയേറ്റിൻ്റെ ഉത്തരവിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 05:09 PM IST
  • എംപി സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റിൻറെ ഉത്തരവ് പുറത്തിറങ്ങി.
  • അധികാരം ഉപയോഗിച്ചു എതിരഭിപ്രായങ്ങളെ അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്ന് മുഖ്യമന്ത്രി.
  • 2019ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.
Rahul Gandhi: രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച നടപടി: വിമർശനവുമായി മുഖ്യമന്ത്രി

ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്നും പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷയെന്നും ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച്  നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുൽ ​ഗാന്ധി എന്നിവർക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.  

ALSO READ: രാഹുൽ ഗാന്ധി അയോഗ്യൻ, ഉത്തരവിറങ്ങി
 

കേന്ദ്ര  സർക്കാരിനെതിരെ പോസ്‌റ്റർ പതിച്ചതിന്റെ പേരിൽ ഡൽഹിയിൽ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും നിരക്കുന്ന നടപടികളല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണെന്നും രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ ഈ തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വരണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. 

അതേസമയം, രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റിൻറെ ഉത്തരവ് പുറത്തിറങ്ങി. ഇതോടെ രാഹുലിന് ഇനി എംപി സ്ഥാനത്ത് തുടരാൻ കഴിയില്ല. കോടതി വിധി പുറത്തുവന്ന ദിവസം മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. 

2019ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിനിടെ രാഹുൽ ഗാന്ധി നടത്തിയ ഒരു പരാമർശമാണ് വിവാദമായത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഒരു റാലിയിൽ എല്ലാ കള്ളൻമാരുടെയും പേരിന് പിന്നിൽ എങ്ങനെ മോദിയെന്ന പേര് ഉണ്ടാകുന്നു എന്നായിരുന്നു രാഹുലിൻറെ ചോദ്യം. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം എങ്ങനെ പൊതുവായ കുടുംബപ്പേരുണ്ടായി എന്നും രാഹുൽ ചോദിച്ചിരുന്നു. രാഹുലിൻറെ പരാമർശത്തിനെതിരെ ബിജെപി നേതാവും സൂറത്തില്‍ നിന്നുള്ള എംഎല്‍എയുമായ പൂര്‍ണേഷ് മോദി മാന നഷ്ടക്കേസ് നൽകുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News