റിങ് റോഡ് പൂർണ വിജയം; പദ്ധതി കൂടുതൽ സജീവമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പത്ത് ഫോൺ ഇൻ പരിപാടികളാണ് ഒരു വർഷത്തിനുള്ളിൽ നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 10:58 AM IST
  • പി ഡബ്ല്യൂഡി ഫോർ യു എന്ന ആപ്പ് വഴി മാത്രം ഇതുവരെ 19432 പരാതികൾ വന്നു
  • ഒരു വർഷത്തെ അനുഭവങ്ങൾ മുൻനിർത്തി പരിപാടി കൂടുതൽ സജീവമാക്കാനാണ് ഉദ്ദേശിക്കുന്നത്
റിങ് റോഡ് പൂർണ വിജയം; പദ്ധതി കൂടുതൽ സജീവമാക്കുമെന്ന്  മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ നേരിട്ട് മന്ത്രിയെ അറിയിക്കാൻ ആരംഭിച്ച റിങ് റോഡ് പദ്ധതി വലിയ വിജയമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.  പദ്ധതി ഒരു വർഷം പിന്നിട്ടതിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രതികരണമാണ് തുടക്കം മുതൽ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. 

ആളുകളുടെ പരാതികൾ നേരിട്ട് കേൾക്കാനും പരിഹരിക്കാനുള്ള ഇടപെടൽ നടത്താനും സാധിച്ചു. ഉദ്യോഗസ്ഥരും അതോടൊപ്പം ഉണർന്നുപ്രവർത്തിച്ചു. തുടക്കം മുതൽ തന്നെ റിങ് റോഡ് പരിപാടിക്ക് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ലഭിച്ചത്. പത്ത് ഫോൺ ഇൻ പരിപാടികളാണ് ഒരു വർഷത്തിനുള്ളിൽ നടത്തിയത്.  ആകെ 228  പരാതികൾ കേട്ടു. ഇതിൽ 99 പരാതികൾ പൂർണമായും പരിഹരിച്ചു. 129 പരാതികൾ തുടർനടപടികളിലാണ്. റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച വിവരങ്ങളും ജനങ്ങളുടെ പരാതികളും വേഗത്തിൽ മനസിലാക്കാനും അത് പരിഹരിക്കാനും റിംഗ് റോഡ് പരിപാടിയിലൂടെ സാധിച്ചിട്ടുണ്ട്.  റിംഗ് റോഡ് ഫോൺ പരിപാടിയിലൂടെ ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാനും വകുപ്പും ജനങ്ങളും ഒരുമിച്ച് പോകുന്ന അവസ്ഥ സൃഷ്ടിക്കാനും സാധിച്ചു.  ഒരു വർഷത്തെ അനുഭവങ്ങൾ മുൻനിർത്തി പരിപാടി കൂടുതൽ സജീവമാക്കാനാണ് ഉദ്ദേശിക്കുന്നത്.

RIYAS

പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ മന്ദിരങ്ങളുടെ  നവീകരണം ഉൾപ്പെടെ  റിങ് റോഡ് പരിപാടി വഴി കൂടുതൽ കാര്യക്ഷമമാക്കാൻ സാധിച്ചു. നിയമ നടപടികൾ നേരിട്ടും അല്ലാതെയും റോഡരികിൽ കാലങ്ങളായി കിടന്ന വാഹനങ്ങൾ എടുത്തു മാറ്റാനുള്ള സുപ്രധാന തീരുമാനം ഈ പരിപാടിയിൽ വന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ചതാണ്. പി ഡബ്ല്യൂഡി ഫോർ യു എന്ന ആപ്പ് വഴി മാത്രം ഇതുവരെ 19432  പരാതികൾ വന്നിട്ടുണ്ട്. അതിൽ 14201  എണ്ണം പരിഹരിക്കാൻ കഴിഞ്ഞു. പരാതികൾ കേൾക്കാനും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും കഠിനമായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അങ്ങേയറ്റം അഭിന്ദിക്കുന്നു. 

ഉദ്യോഗസ്ഥരും പൊതുജങ്ങളും എല്ലാം ഉൾപ്പെടുന്ന ഈ സംവിധാനത്തെ ശരിയായി ചലിപ്പിക്കാൻ ആണ് ലക്ഷ്യമിട്ടത്. ജനങ്ങൾക്ക് പൊതുമരാമത്ത് പോലെ അവരുടെ ജീവിതവുമായി നേരിട്ട് ബന്ധമുള്ള വകുപ്പിൽ ഒരു ഇടം ഉണ്ടാവണമെന്നാണ് വകുപ്പ് ആഗ്രഹിക്കുന്നത്. അത് നടപ്പിലാവുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News