കരിപ്പൂർ സ്വർണ്ണ കള്ളകടത്ത് കേസിന്റെ അടിവേര് പോകുന്നത് എകെജി സെന്ററിലേക്കെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Written by - Zee Malayalam News Desk | Last Updated : Jun 29, 2021, 01:44 PM IST
  • കേരളത്തിലെ സ്വർണ്ണകളളക്കടത്തിൻ്റെ (Gold Smuggling Case) പങ്കു പറ്റുന്നവരാണ് സിപിഎമെന്ന് (CPM) തെളിഞ്ഞതായി ബിജെപി (BJP) സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
  • ബിജെപി സംസ്ഥാന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  • സംസ്ഥാനത്ത് ഐഎസ്ഐഎസ് സാന്നിധ്യമുണ്ടെന്ന ഡിജിപി ലോക്നാഥ് ബഹ്റയുടെ തുറന്ന് പറച്ചിലിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു .
  • സ്ത്രീധനത്തിൻ്റെ പേരിൽ സംസ്ഥാനത്ത് കൊലപാതകങ്ങളും പീഡനങ്ങളും വർദ്ധിച്ച് വരികയാണെന്നും ആഭ്യന്തര വകുപ്പിൻ്റെ തികഞ്ഞ പരാജയമാണ് പ്രകടമാവുന്നതെന്നും അദ്ദേഹം പറഞ്ഞു
കരിപ്പൂർ സ്വർണ്ണ കള്ളകടത്ത് കേസിന്റെ അടിവേര് പോകുന്നത് എകെജി സെന്ററിലേക്കെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ

Thiruvananthapuram: കേരളത്തിലെ സ്വർണ്ണകളളക്കടത്തിൻ്റെ (Gold Smuggling Case) പങ്കു പറ്റുന്നവരാണ് സിപിഎമെന്ന് (CPM) തെളിഞ്ഞതായി  ബിജെപി (BJP) സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണ്ണ കള്ളക്കടത്ത് കേസിൻ്റെ അടിവേര് പോവുന്നത് എകെജി സെൻ്ററിലേക്കാണെന്ന് അദ്ദേഹം ആരോപിച്ചു. കൊട്ടേഷൻ സംഘങ്ങളുടേയും അധോലോക സംഘങ്ങളുടേയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് രാമനാട്ടുകര സംഭവമെന്നും അദ്ദേഹം പറഞ്ഞു. 

സർക്കാരിൻ്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള എയർപോർട്ടിനടുത്ത് രണ്ട് അധോലോക സംഘങ്ങൾ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നിന്നെത്തിയ സംഘത്തിന് സിപിഎം (CPM)  ബന്ധമുണ്ട്. കണ്ണൂരിൽ സിപിഎമ്മിന് വേണ്ടി ക്രിമിനൽ പ്രവർത്തനം നടത്തുന്നവരാണ് കോഴിക്കോട്ടെത്തിയതെന്നും ആരോപിച്ചു. 

ALSO READ: Akash Thillankeri News: ഒറ്റരാത്രി കൊണ്ട് ഒറ്റുകാരനാക്കുന്നത് സഹിക്കാനാവില്ലെന്ന് ആകാശ് തില്ലങ്കേരി,പാര്‍ട്ടിയെ സ്‌നേഹിക്കുന്നഒരാളെന്ന നിലയില്‍ സഹിക്കില്ല

അപകടം നടന്നില്ലായിരുന്നെങ്കിൽ പൊലീസിന്റെ നിഷ്ക്രിയത്വവും കള്ളക്കടത്തുകാരുമായുള്ള (Gold smuggling) സഹകരണവും ആരും അറിയില്ലായിരുന്നു. സ്വർണ്ണക്കള്ളക്കടത്തുകാരൻ സിപിഎം ​ഗുണ്ട അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാർ സിപിഎം നേതാവിൻ്റെതാണ്. പ്രമുഖ സഹകരണ സ്ഥാപനത്തിൻ്റെ ജീവനക്കാരനാണ് ഇയാൾ. ഈ വാഹനം മാദ്ധ്യമങ്ങൾ സ്പോട്ട് ചെയ്തിട്ടും പൊലീസ് സഹകരണം കാരണമാണ് പിടികൂടുന്നത് വൈകിക്കാൻ പ്രതികൾക്ക് സാധിച്ചതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. 

 കേസ് സിപിഎമ്മിലെത്തുമെന്ന് മനസിലാക്കിയതു കൊണ്ടാണ് കണ്ണൂർ ജില്ലാ സെക്രട്ടറി പത്രസമ്മേളനം നടത്തി പ്രതികളെ തള്ളിപ്പറഞ്ഞതെന്നും ബിജെപി അദ്യക്ഷൻ പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎമ്മിൻ്റെ നേതാക്കളുടെ കൂടെ ഫോട്ടോയെടുക്കാൻ സ്വാതന്ത്യമുള്ളവരാണ് പ്രതികൾ. തിരുവനന്തപുരം അന്താരാഷ്ട്ര കള്ളക്കടത്തിനെ പോലെ തന്നെ മലബാർ മേഖലയിലെ സ്വർണ്ണക്കടത്തിന് പിന്നിലും സിപിഎമ്മാണ്. അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ കുറ്റം കൊട്ടേഷൻ സംഘത്തിനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഐഎസ്ഐഎസ് സാന്നിധ്യമുണ്ടെന്ന ഡിജിപി ലോക്നാഥ് ബഹ്റയുടെ തുറന്ന് പറച്ചിലിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു . കേരളത്തിൽ ഐഎസ്ഐഎസ് റിക്രൂട്ട്മെൻ്റ് ശക്തമാണെന്നും സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ബിജെപി പണ്ടേ പറഞ്ഞതാണ്. അന്ന് സർക്കാർ അത് ഗൗരവമായി കണ്ടില്ല. പടിയിറങ്ങുന്നതിന്റെ തൊട്ടുമുമ്പെങ്കിലും ഡിജിപി സത്യം പറഞ്ഞത് സ്വാഗതാർഹമാണ്. സംസ്ഥാനത്തേക്ക് സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഐസ് സ്വാധീനമുള്ള രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ വരുന്നത് അസ്വഭാവികമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഐഎസ് റിക്രൂട്ട്മെന്റിന്റെ പ്രധാന ടൂളായ ലൗജിഹാദിനെ കുറിച്ചുള്ള ഇടത്-വലത് മുന്നണികളുടെ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: Manjeshwar Places Name issue:മഞ്ചേശ്വരത്തെ സ്ഥലപ്പേരുകള്‍ മലയാളവത്കരിക്കാന്‍ കേരള സര്‍ക്കാര്‍, വിഷയത്തില്‍ ഇടപെടുമെന്ന് കര്‍ണാടക

സ്ത്രീധനത്തിൻ്റെ പേരിൽ സംസ്ഥാനത്ത് കൊലപാതകങ്ങളും പീഡനങ്ങളും വർദ്ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതു പോരാഞ്ഞ് സിപിഎം പ്രവർത്തകർ നടത്തുന്ന പീഡനങ്ങങ്ങളും വർധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഏറ്റവും അവസാനം വടകരയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത് രണ്ട് പ്രാദേശിക നേതാക്കളാണ്. ആഭ്യന്തര വകുപ്പിൻ്റെ തികഞ്ഞ പരാജയമാണ് പ്രകടമാവുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.  

സംസ്ഥാനത്ത് നൂറുകണക്കിന് കോടിയുടെ മരം മുറിച്ച് കടത്തിയതിൽ സർക്കാരിൻ്റെ പങ്ക് വ്യക്തമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മുട്ടിൽ വില്ലേജ് ഓഫീസറെ ആരാണ് വിളിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും സിപിഐയുടെ രണ്ട് മന്ത്രിമാരെ നോക്കുകുത്തികളാക്കി അഴിമതി നടന്നുവെന്നും അതിനെ മറയ്ക്കാനാണ് ബ്രണ്ണൻ കഥകൾ പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. 2000ൽ നിയമപോരാട്ടത്തിൽ സർക്കാർ അധീനതയിലായ 219 ഏക്കർ ഭൂമിയാണ് സർക്കാർ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. സംസ്ഥാന സർക്കാരിന് ഇതിന് അധികാരമില്ല. ഇതേ മാതൃകയിൽ മറ്റ് പരിസ്ഥിതിലോല പ്രദേശങ്ങളും മറിച്ച് വിറ്റ് പണം ഉണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഉപയോഗപ്പെടുത്തിയാണ് കൊള്ള നടന്നത്. മുറിച്ച മരങ്ങളെല്ലാം കടത്തിയത് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ്. പച്ചക്കറി വാങ്ങാൻ പോവാൻ പോലും പാസ് വേണ്ടപ്പോഴാണ് വയനാട്ടിൽ നിന്നും മരം മുറിച്ച് പെരുമ്പാവൂരിൽ എത്തിക്കുന്നത്. മരം മുറിച്ച സ്ഥലങ്ങളിൽ തെളിവ് നശിപ്പിക്കാൻ ഗൂഢാലോചന നടന്നു. മരക്കുറ്റികൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത് ഞങ്ങൾ നേരിട്ട് കണ്ടു. സംരക്ഷിത വനത്തിൽ നിന്നും എത്ര മരങ്ങൾ മുറിച്ചെന്ന് സർക്കാർ വ്യക്തമാക്കണം. വനം കൺകറണ്ട് ലിസ്റ്റിലായിട്ടും എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ലെന്നതിന് സംസ്ഥാനം മറുപടി പറയണം. നാഴികയ്ക്ക് നാൽപ്പതുവട്ടം ഫെഡറൽ തത്വങ്ങളെ കുറിച്ച് വാചാലനാവുന്ന മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: New LockDown Relaxations: കോവിഡ് അവലോകന യോഗം ഇന്ന്, നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും

കേരളത്തിൽ നിലവിൽ കോവിഡ് പരിശോധന കുറയുകയും മരണനിരക്ക് കൂട്ടുകയും ചെയ്യുന്ന ​ഗുരുതരമായ സാഹചര്യമാണുള്ളത്. ലോക്ക്ഡൗൺ എങ്ങനെ ഒഴിവാക്കുമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് സംസ്ഥാന സർക്കാർ. പ്രതിവാര കേസുകളും മരണങ്ങളും കുറയുന്ന ദേശീയ പ്രവണതയ്ക്ക് വിപരീതമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധം. ഇന്ത്യയിൽ, പ്രതിവാര പോസിറ്റീവ് കേസുകളുടെ 28 ദിവസത്തെ കണക്ക് പ്രകാരം  കേസുകൾ 80 ശതമാനവും മരണങ്ങൾ 30 ശതമാനവും കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

 മെയ് 12 മുതൽ ജൂൺ 9 വരെ കേരളത്തിന്റെ മരണനിരക്ക് 2. 72% ആണ്, ഇത് ഗുരുതരമായ ആശങ്കാജനകമാണ്. ഈ 28 ദിവസ കാലയളവിൽ 4,384 പേർ മരിച്ചു, സംസ്ഥാനത്തെ മൊത്തം കോവിഡ് മരണങ്ങളിൽ മൂന്നിൽ നാല് ഭാഗവും കേരളം പൂർണമായും പൂട്ടിയിട്ടിരുന്ന സമയത്താണെന്നതാണ് ലോക്ക്ഡൗൺ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News