K Sudhakaran : സ്വയം സുരക്ഷ വർധിപ്പിച്ച് അധികാര ശീതളയിൽ അഭിരമിക്കുന്നു; പിണറായിക്കെതിരെ കെ.സുധാകരൻ

പകപോക്കലിന്റെ പേരില്‍ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹീനരാഷ്ട്രീയ ആശയത്തിന് അറുതി വരുത്തണമെന്നും സുധാകരന്‍ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 12:24 PM IST
  • പാലക്കാട് എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. നാലു മാസം മുന്‍പ് പ്രദേശത്ത് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ നടന്ന കൊലയിലേക്ക് നയിച്ചത് ഇതാന്നെന്നാണ് സൂചന.
  • പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
  • മുഖ്യമന്ത്രിക്ക് ജനങ്ങളുടെ സുരക്ഷയെക്കാള്‍ സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് താല്‍പ്പര്യമെന്നും അദ്ദേഹം പരിഹസിച്ചു.
  • പകപോക്കലിന്റെ പേരില്‍ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹീനരാഷ്ട്രീയ ആശയത്തിന് അറുതി വരുത്തണമെന്നും സുധാകരന്‍ പറഞ്ഞു.
K Sudhakaran : സ്വയം സുരക്ഷ വർധിപ്പിച്ച് അധികാര ശീതളയിൽ അഭിരമിക്കുന്നു; പിണറായിക്കെതിരെ കെ.സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പാലക്കാട് എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. നാലു മാസം മുന്‍പ് പ്രദേശത്ത് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ നടന്ന കൊലയിലേക്ക് നയിച്ചത് ഇതാന്നെന്നാണ് സൂചന. പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

പാലക്കാട് വിഷുദിനത്തില്‍  പിതാവിന്റെ കണ്‍മുന്നിലിട്ട് മകനെ വെട്ടിക്കൊന്ന സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇത് സംസ്ഥാനത്തിന്റെ ക്രമസമാധാന തകര്‍ച്ചയെയാണ് കാണിക്കുന്നതെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു. 

ജനങ്ങള്‍ക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ലഹരിമാഫിയുടെയും ഗുണ്ടാസംഘങ്ങളുടെയും തട്ടിപ്പ് സംഘങ്ങളുടെയും പറുദീസയായി കേരളം മാറുകയാണ്. ആഭ്യന്തരവകുപ്പ് നിര്‍ജ്ജീവമാണെന്നും ആരുവേണമെങ്കിലും ഏതുസമയത്തും കൊല്ലപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും കെ.സുധാകരൻ ആരോപിച്ചു.

കൊലപാതകങ്ങള്‍ നടന്ന ശേഷമാണ് പൊലീസ് അറിയുന്നത്.  അക്രമ സാധ്യത മുന്‍കൂട്ടി തിരിച്ചറിയാനോ അത് തടയാനോ സംസ്ഥാന രഹസ്യാന്വേഷണ സംവിധാനത്തിന് കഴിയാതെ പോകുന്നത് ദയനീയമാണ്. ആഭ്യന്തരവകുപ്പ് നാഥനില്ലാ കളരിയായി. ആഭ്യന്തരവകുപ്പിന്  മുഴുവന്‍ സമയ മന്ത്രിയില്ലാത്തതാണ് ഇതിനെല്ലാം കാരണമെന്നും സുധാകരൻ കുറ്റപ്പെടുത്തി. നിലവില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇതൊന്നും ശ്രദ്ധിക്കാനും നിയന്ത്രിക്കാനും കഴിയുന്നില്ല. മുഖ്യമന്ത്രിക്ക് ജനങ്ങളുടെ സുരക്ഷയെക്കാള്‍ സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് താല്‍പ്പര്യമെന്നും അദ്ദേഹം പരിഹസിച്ചു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ രഹസ്യ സഖ്യകക്ഷികളാണ് ഇപ്പോള്‍ പരസ്പരം വെട്ടിക്കൊന്നും കൊലപ്പെടുത്തിയും പക വീട്ടുന്നത്. കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിരോധിക്കണം. പകപോക്കലിന്റെ പേരില്‍ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹീനരാഷ്ട്രീയ ആശയത്തിന് അറുതി വരുത്തണമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം പാലക്കാട്  എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ വധിച്ച സംഭവത്തിൽ സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ്  KL9 AQ 7901 എന്ന ഓള്‍ട്ടോ 800 കാര്‍ കണ്ടെത്തിയത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ എപി സ്റ്റീല്‍ പരിസരത്ത് നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികൾ കൃത്യം നടത്തിയശേഷം ഈ കാറിലാണ് രക്ഷപെട്ടത് എന്നാണ് നിഗമനം. കൃത്യം നടന്ന സ്ഥലത്തുനിന്നും അടുത്താണ് കാര്‍ ഉപേക്ഷിച്ചുപോയ സ്ഥലവും.  

  പ്രദേശവാസികൾ പറയുന്നതനുസരിച്ച്  ഉച്ചക്ക് രണ്ടു മണിയോടെ ഈ വാഹനം ഇവിടെ ഉണ്ടായിരുന്നുവെന്നാണ്. വാഹന ഉടമയെ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.  മാത്രമല്ല പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.  ഇതിനിടയിൽ സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍ റിപ്പോർട്ട് പുറത്ത്  വന്നത്. എഫ്‌ഐആറിൽ രാഷ്ട്രീയ വിരോധം വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. നടന്നത് മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണെന്ന കൊല്ലപ്പെട്ട സുബൈറിന്റെ അച്ഛന്‍ അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News