രണ്ട് മാസത്തിനുള്ളിൽ സഹായം തേടിയത് 20,000 പേർ; ഇന്ത്യയിലെ മാനസിക ആരോഗ്യം എങ്ങോട്ട്?

ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ബാംഗ്ലൂർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് മാസത്തിൽ 20000 പേരാണ് കൗൺസിലിങ്ങിനായി മനസിനെ സമീപിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 12:58 PM IST
  • കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഹെൽപ്പ് ലൈൻ സെന്ററാണ് മനസ്
  • മനസിന്റെ സേവനം ഇപ്പോൾ ലഭ്യമാണ്
  • അടിയന്തര ഘട്ടങ്ങളിലും മനസിനെ സമീപിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത
രണ്ട് മാസത്തിനുള്ളിൽ സഹായം തേടിയത് 20,000 പേർ; ഇന്ത്യയിലെ മാനസിക ആരോഗ്യം എങ്ങോട്ട്?

ശരീരത്തെപ്പോലെ തന്നെ മനസും ആരോഗ്യമായിരിക്കുകയെന്നത്  ഏറ്റവും പ്രധാനമാണ്. മനസിന്റെ ശക്തി കൊണ്ട് മാത്രം വലിയ വലിയ രോഗങ്ങളെ നേരിട്ട മനുഷ്യരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്.  എന്നാല്‍ ശരീരത്തിന് നൽകുന്ന പ്രാധാന്യം മനസിന് നൽകുന്നുണ്ടോ ? ഇല്ല എന്നതിന് തെളിവാണ് അനുദിനം വർധിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക മാനസിക ആരോഗ്യദിനത്തോട് അനുബന്ധിച്ച് 24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഹെൽപ്പ് ലൈൻ സെന്ററാണ് മനസ്.

ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ബാംഗ്ലൂർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് മാസത്തിൽ 20000 പേരാണ് കൗൺസിലിങ്ങിനായി മനസിനെ സമീപിച്ചത്. സമ്മർദ്ദം, ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിവയാണ് കൗൺസിലിങ്ങിനായി സമീപിക്കുന്നവരിൽ ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം.ഏറ്റവും കൂടുതൽ  ആളുകൾ സമീപിച്ചത് തമിഴ്‌നാട്ടിൽ നിന്നാണ്.( 3,631 പേർ). രണ്ടാം സ്ഥാനം മഹാരാഷ്ട്ര (2125 പേർ), മൂന്നാം സ്ഥാനം മധ്യപ്രദേശ്( 1338 പേർ), നാലാം സ്ഥാനം ജമ്മുകശ്മീർ (1338 പേർ), അഞ്ചാം സ്ഥാനം തെലങ്കാന ( 1056 പേർ).നാഷണൽ മെന്റൽ ഹെൽത്ത് പ്രോഗ്രമിന്റെ കീഴിൽ 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മനസിന്റെ സേവനം ഇപ്പോൾ ലഭ്യമാണ് .

മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക്  കൗൺസിലിംഗ് ലഭ്യമാക്കി പിന്തുണ നൽകുകയാണ് ലക്ഷ്യം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസാണ് ഹെൽപ്പ് ലൈനിന്റെ നോഡൽ സെന്റർ. IIIT ബാംഗ്ലൂർ ഈ ഹെൽപ്പ് ലൈനിന്  സാങ്കേതികമായ എല്ലാ പിന്തുണയും നൽകുന്നു.ഇ-ഹെൽത്ത് റിസർച്ച് സെന്ററിൽ പ്രൊഫസർ ടി.കെ. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള 20 ഓളം പേരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. കൗൺസിലിങ്ങിനായി സമീപിക്കുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു.18നും 45നും ഇടയിൽ പ്രായമുള്ളവരാണ് ഹെൽപ്പ് ലൈനിനെ പ്രധാനമായും സമീപിക്കുന്നതെന്നും കണക്കുകളിൽ നിന്ന് വ്യക്തം. മാനസിക പ്രശ്നങ്ങൾക്ക് പുറമേ അടിയന്തര ഘട്ടങ്ങളിലും മനസിനെ സമീപിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. 

കൗൺസിലർമാർക്ക് ഇതിനായി പ്രത്യേകം പരിശീലനം നൽകുന്നു.രാജ്യത്തുടനീളം ഗുണമേന്മയുള്ള സേവനം നൽകാൻ സജ്ജമാണ് ഈ കൗൺസിലർമാർ.കേരളത്തിലും ടെലിമനസ് എന്ന പേരിൽ ഈ സേവനം ആവിഷ്കരിച്ചിട്ടുണ്ട്.ഇതിനായി 20 കൗൺസിലർമാരെയും സൈക്യാട്രിസ്റ്റ് ഉൾപ്പടെയുള്ള മാനസികാരോഗ്യ പ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും നേരിട്ടുളള സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പഠനങ്ങൾ സൂചിപ്പിക്കുന്നത് കോവിഡ് മഹാമാരി ജനങ്ങളുടെ ആരോഗ്യത്തെ സങ്കീർണമാക്കി മാറ്റിയിട്ടുണ്ട്.മാനസികാരോഗ്യ ചികിത്സയെക്കുറിച്ച് പല തെറ്റായധാരണകളും നിലനിൽക്കുന്നുവെന്നത് വാസ്തവം. അത് തിരുത്തുക ഓരോരുത്തരുടെയും ഉത്തരവാദിത്തവും.ശാരീരിക ആരോഗ്യപ്രശ്നത്തെപോലെ ചികിത്സിച്ച് നിയന്ത്രണവിധേയമാക്കാൻ കഴിയുന്നതാണെന്ന് സമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News