പാകിസ്ഥാനിലെ ആഡംബര ഹോട്ടലിൽ ഭീകരാക്രമണം; നാല് മരണം

ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ഹോട്ടലിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടക്കുന്ന സമയത്ത് ചൈനീസ് സംഘം ഹോട്ടലിൽ ഉണ്ടായിരുന്നില്ല

Written by - Zee Malayalam News Desk | Last Updated : Apr 22, 2021, 09:23 AM IST
  • ക്വറ്റയിലുള്ള ഹോട്ടലിന്റെ കാർ പാർക്കിങ് ​ഗ്രൗണ്ടിലാണ് സ്ഫോടനം നടന്നത്
  • ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ താലിബാൻ ഏറ്റെടുത്തു
  • ചൈനീസ് അംബാസഡർ നോങ് റോങ്ങിന്റെ നേതൃത്വത്തിലുള്ള നാലം​ഗ സംഘം ഈ ഹോട്ടലിലാണ് താമസിച്ചിരുന്നത്
  • സ്ഫോടനം നടക്കുന്ന സമയത്ത് ചൈനീസ് സംഘം യോ​ഗത്തിൽ പങ്കെടുക്കുന്നതിനായി പുറത്ത് പോയിരിക്കുകയായിരുന്നു
പാകിസ്ഥാനിലെ ആഡംബര ഹോട്ടലിൽ ഭീകരാക്രമണം; നാല് മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ക്വറ്റയിൽ ആഡംബര ഹോട്ടലിൽ ഭീകരാക്രമണം (Terrorist Attack). നാല് പേർ മരിച്ചു. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റതായും പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ചൈനീസ് അംബാസഡർ ഈ ഹോട്ടലിലാണ് താമസിച്ചിരുന്നത്. എന്നാൽ സ്ഫോടന (Blast) സമയത്ത് ചൈനീസ് സംഘം ഹോട്ടലിൽ ഉണ്ടായിരുന്നില്ല.

പാകിസ്ഥാനിലെ ആഡംബര ഹോട്ടൽ ശൃംഖലയായ സെറീനയുടെ ക്വറ്റയിലുള്ള ഹോട്ടലിന്റെ കാർ പാർക്കിങ് ​ഗ്രൗണ്ടിലാണ് സ്ഫോടനം നടന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ താലിബാൻ (Thaliban) ഏറ്റെടുത്തു. ചൈനീസ് അംബാസഡർ നോങ് റോങ്ങിന്റെ നേതൃത്വത്തിലുള്ള നാലം​ഗ സംഘം ഈ ഹോട്ടലിലാണ് താമസിച്ചിരുന്നത്. സ്ഫോടനം നടക്കുന്ന സമയത്ത് ചൈനീസ് സംഘം യോ​ഗത്തിൽ പങ്കെടുക്കുന്നതിനായി പുറത്ത് പോയിരിക്കുകയായിരുന്നു. ബലൂച് പ്രവിശ്യ മുഖ്യമന്ത്രി ജാം കമലുമായി സംഘം ചർച്ച നടത്തിയിരുന്നു. അതേസമയം സംഭവത്തിൽ ചൈനീസ് (China) എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാൻ കോൺസുലേറ്റ്, പ്രവിശ്യയുടെ പാർലമെന്റ് മന്ദിരം തുടങ്ങിയവയുടെ സമീപത്തായാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

ALSO READ: Delhi Blast: അന്വേഷണം എന്‍.ഐ.എക്ക് കൈമാറി,ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേത്

പാർക്കിങ്ങിൽ ഉണ്ടായിരുന്ന ഏതോ വാഹനത്തിനുള്ളിൽ വച്ചിരുന്ന ഐഇഡി ആണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ അസർ ഇക്രം അറിയിച്ചു. ചൈനയുടെ ബെൽറ്റ്-റോഡ് പദ്ധതിയുടെ ഭാ​ഗമായ ​ഗ്വാദർ തുറമുഖത്തിന്റെ വിപുലീകരിച്ച ഭാ​ഗം ബലൂചിസ്ഥാനിലാണ് വരുന്നത്. മാത്രമല്ല, ചൈനീസ് സാമ്പത്തിക ഇടനാഴിയുടെ നിർണായക മേഖലയായും ഈ തുറമുഖം മാറുന്നുണ്ട്.

ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണോ ആക്രമണം നടന്നതെന്ന കാര്യം വ്യക്തമല്ല. നേരത്തെയും ചൈനീസ് സംഘങ്ങൾക്ക് നേരെ താലിബാനും ബലൂച് വിമോചന സംഘടനകളും ആക്രമണം നടത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News