Wayanad Landslide: വയനാട് ദുരന്തം; നിലമ്പൂർ മേഖലയിലെ തിരച്ചിൽ തുടരുമെന്ന് മന്ത്രി കെ. രാജൻ

Minister K Rajan: കൃത്യമായ ഏകോപനത്തോടെ വിവിധ സേനകളുടെ നേതൃത്വത്തിൽ തിരച്ചിൽ നടക്കുകയാണെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 15, 2024, 05:50 PM IST
  • ദുരന്തത്തിൽ ഉൾപ്പെട്ട 118 പേരെ ഇനിയും കണ്ടെത്താനുണ്ട്
  • ഉരുൾപൊട്ടലിൽ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങൾ കേന്ദ്രീകരിച്ചാകും ഇനി പ്രധാനമായും തിരച്ചിൽ നടത്തുക
Wayanad Landslide: വയനാട് ദുരന്തം; നിലമ്പൂർ മേഖലയിലെ തിരച്ചിൽ തുടരുമെന്ന് മന്ത്രി കെ. രാജൻ

മലപ്പുറം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂർ മേഖലയിൽ നടത്തുന്ന തിരച്ചിൽ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. മലപ്പുറം കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും വിവിധ സേനകളുടെയും അവലോകന യോഗത്തിന് ശേഷം സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യമായ ഏകോപനത്തോടെ വിവിധ സേനകളുടെ നേതൃത്വത്തിൽ തിരച്ചിൽ നടക്കുകയാണ്.

ദുരന്തത്തിൽ ഉൾപ്പെട്ട 118 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഉരുൾപൊട്ടലിൽ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങൾ കേന്ദ്രീകരിച്ചാകും ഇനി പ്രധാനമായും തിരച്ചിൽ നടത്തുക. ഉൾവനത്തിലെ പാറയുടെ അരികുകളും പരിശോധിക്കും. വിവിധ സേനകൾക്കൊപ്പം കടാവർ നായകളെ ഉപയോഗിച്ചും ഈ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തും.

ഇരുട്ടുകുത്തി മുതൽ പരപ്പൻ പാറ വരെയുള്ള ഭാഗത്താണ് കൂടുതൽ തിരച്ചിൽ നടത്തേണ്ടത്. ദുരന്തത്തിൽ ഉൾപ്പെട്ട ആളുകളുടെ 212 ശരീരഭാ​ഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതിൽ 173ഉം ലഭിച്ചത് നിലമ്പൂർ മേഖലയിൽ നിന്നാണ്. 231 മൃതദേഹങ്ങളിൽ 80 എണ്ണം കണ്ടെടുത്തതും നിലമ്പൂർ മേഖലയിലാണ്.

ALSO READ: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; 10 ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെ, പനങ്കയം മുതൽ പൂക്കോട്ടുമണ്ണ വരെ, പൂക്കോട്ടുമണ്ണ മുതൽ ചാലിയാർ മുക്ക് വരെ, ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ, കുമ്പളപ്പാറ മുതൽ പരപ്പൻപാറ വരെ തുടങ്ങി അഞ്ച് സെക്ടറുകളാക്കിയാണ് നിലവിൽ തിരച്ചിൽ തുടരുന്നതെന്നും റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു.

അതേസമയം, ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും  കണ്ടെത്തുന്നതിനായി നിലമ്പൂരിലെ ഉൾവനത്തിൽ നടക്കുന്ന തിരച്ചിലിന് സന്നദ്ധ പ്രവർത്തകർ ഒറ്റയ്ക്ക് പോവരുതെന്ന് മന്ത്രി കെ. രാജൻ നിർദേശിച്ചു. ഉൾവനത്തിൽ ഒറ്റയ്ക്ക് പോവുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നതിനാലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഉൾവനത്തിലെ ഏതെങ്കിലും ഭാഗങ്ങളിൽ തിരച്ചിൽ വേണമെന്നുണ്ടെങ്കിൽ അക്കാര്യം ജില്ലാ ഭരണ കൂടത്തെ അറിയിക്കുകയും തുടർന്ന് ദൗത്യസേനാംഗങ്ങളുടെ അകമ്പടിയോടെ ഇവിടങ്ങളിൽ തിരച്ചിൽ നടത്തുകയും ചെയ്യണം. ഉദ്യോഗസ്ഥരെ അറിയിക്കാതെ  രക്ഷാപ്രവർത്തനത്തിന് പോയ സന്നദ്ധ പ്രവർത്തകർ ഉൾവനത്തിൽ വഴിയറിയാതെ കുടുങ്ങിയ സംഭവം ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ALSO READ: അ‌ർജുൻ്റെ ലോറി പുഴയ്ക്ക് അടിയിൽ? തെളിവ് കിട്ടിയെന്ന് കളക്ടർ ലക്ഷ്മി പ്രിയ; വെള്ളിയാഴ്ച വീണ്ടും തിരച്ചിൽ

മൊബൈൽ ഫോണിന് സിഗ്നൽ പോലുമില്ലാത്ത  ഉൾവനത്തിൽ അകപ്പെട്ടാൽ പുറംലോകം അറിയാൻ സാധ്യതയില്ല. എയർ ലിഫ്റ്റിങ് പോലും അസാധ്യമാകാം. കൂടാതെ ഓഗസ്റ്റ് 30 വരെ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിലും തിരച്ചിലിലും സന്നദ്ധ പ്രവർത്തകർ കാണിക്കുന്ന താൽപര്യവും പിന്തുണയും അഭിനന്ദനാർഹമാണെന്നും 5403 സന്നദ്ധ പ്രവർത്തകർ ഇതു വരെ രക്ഷാപ്രവർത്തനത്തിലും തിരിച്ചിലിലും പങ്കാളികളായി എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News