പി.ടിയുടെ പിൻഗാമിയാകാൻ ഉമ; രാഷ്ട്രീയം പുത്തരിയല്ല ഈ കൊച്ചിക്കാരിക്ക്

പി.ടി തുടങ്ങിവച്ചത് പൂർത്തിയാക്കുമെന്ന ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ഉമയ്ക്ക് രാഷ്ട്രീയം  അന്യമല്ല

Written by - നയന ജോർജ് | Edited by - Akshaya PM | Last Updated : May 4, 2022, 05:53 PM IST
  • 1982ല്‍ കെ.എസ്.യുവിന്റെ വനിതാ പ്രതിനിധിയായി മത്സരിച്ചു വിജയിച്ചു
  • വിദ്യാര്‍ഥി കാലഘട്ടത്തിലാണ് കെ.എസ്.യു സംസ്ഥാന നേതാവായ പി.ടി. തോമസിനെ ഉമ പരിചയപ്പെടുന്നത്
  • വിവാഹ ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ട് നിന്ന ഉമ പി.ടിക്ക് താങ്ങായും തണലായും നിന്നും
പി.ടിയുടെ പിൻഗാമിയാകാൻ ഉമ; രാഷ്ട്രീയം പുത്തരിയല്ല ഈ കൊച്ചിക്കാരിക്ക്

തൃക്കാക്കരയില്‍ പി.ടി.തോമസിന്റെ പിന്‍ഗാമിയാകാന്‍ ഉമാ തോമസിനെ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുകയാണ്. കെപിസിസി നിർദേശിച്ച ഒറ്റ പേര് ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു.  കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് സജീവമായിരുന്ന ഉമ മണ്ഡലത്തില്‍ അപരിചിതയല്ല. പി.ടിയുടെ വിയോഗത്തിന്റെ വൈകാരികത കൂടിയാകുമ്പോള്‍ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സഹതാപ തരംഗത്തെ മാത്രം ആശ്രയിച്ചുള്ള മത്സരം എന്ന ആക്ഷേപവും ഇതിനോടകം ഉയർന്നു കഴിഞ്ഞു. 

file

പി.ടി തുടങ്ങിവച്ചത് പൂർത്തിയാക്കുമെന്ന ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ഉമയ്ക്ക് രാഷ്ട്രീയം  അന്യമല്ല. കെ.എസ്.യു നേതാവായിരുന്ന ഉമ മഹാരാജാസ് കോളജിലെ യൂണിയന്‍ വൈസ് പ്രസിഡന്റായിരുന്നു. വിവാഹ ശേഷം സജീവരാഷ്ട്രീയം വിട്ട ഉമ ഇപ്പോൾ തൃക്കാക്കര നിലനിര്‍ത്താനുള്ള പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു. ബി എസ് സി ബിരുദധാരിയായ ഉമ മഹാരാജാസ് കോളേജ് കാലഘട്ടം മുതലേ സജീവ രാഷട്രീയ പ്രവര്‍ത്തകയായരുന്നു. 

file

1982ല്‍ കെ.എസ്.യുവിന്റെ വനിതാ പ്രതിനിധിയായി മത്സരിച്ചുവിജയിച്ചു. 1984ല്‍ യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണായി. ഈ വിദ്യാര്‍ഥി കാലഘട്ടത്തിലാണ് കെ.എസ്.യു സംസ്ഥാന നേതാവായ പി.ടി. തോമസിനെ ഉമ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമാകാന്‍ വൈകിയില്ല. സാമൂഹ്യാവസ്ഥകളെ വെല്ലുവിളിച്ചായിരുന്നു വിവാഹം. വിവാഹ ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ട് നിന്ന ഉമ പി.ടിക്ക് താങ്ങായും തണലായും നിലകൊണ്ടു.  പി.ടിയുടെ ഉയര്‍ച്ചയിലും താഴ്ച്ചയിലും  കൈപിടിച്ച് ഉയര്‍ത്താന്‍ ഉമ ഒപ്പം നിന്നു. ഇടുക്കിയിലും, തൊടുപുഴയിലും  തൃക്കാക്കരയിലും പ്രചാരണത്തില്‍ ഒരു സാധാരണ പ്രവര്‍ത്തകായി ഉമ ഉണ്ടായിരുന്നു.  അതുകൊണ്ട് തന്നെ തൃക്കാക്കരയ്ക്ക് ഉമയെ പരിചയപ്പെടുത്തോണ്ട ആവശ്യമില്ല.

file

എറണാകുളത്ത് ജനിച്ച് വളര്‍ന്ന ഉമയ്ക്ക് നഗരത്തിന്റെ മുക്കും മൂലയും തിരിച്ച് അറിയാം. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സത്യാഗ്രഹത്തില്‍ ഉമ തോമസ് പങ്കെടുത്തിരുന്നു.  സമരവേദിയിലെത്തിയവിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവും അവര്‍ നടത്തുകയുണ്ടായി. പി.ടി കണ്ട തൃക്കാക്കരയുടെ വികസനമെന്ന സ്വപ്നം ഉമയിലൂടെ സാധ്യമാക്കാമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. അതിനിടെ ഉമയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിൽ ചില ഭിന്നതകളും ഉയർന്നിരുന്നു. സഹതാപതരംഗം തൃക്കാക്കരയിൽ വിലപ്പോവില്ലെന്നാണ് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡൊമിനിക്ക് പ്രസന്റേഷൻ പ്രതികരിച്ചത്.

 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News