Fever: സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ച് രണ്ട് മരണം; പ്രതിദിന രോ​ഗബാധിതരുടെ എണ്ണത്തിൽ കുറവില്ല

Kerala Health Department: ശനിയാഴ്ച 8252 പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. 57 പേർക്ക് ഡെങ്കിപ്പനിയും 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 07:52 AM IST
  • മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ
  • 1254 പേരാണ് മലപ്പുറത്ത് പനിബാധിച്ച് ചികിത്സ തേടിയത്
  • തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും പകർച്ചപ്പനിബാധിതരുടെ എണ്ണം വർധിക്കുകയാണ്
Fever: സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ച് രണ്ട് മരണം; പ്രതിദിന രോ​ഗബാധിതരുടെ എണ്ണത്തിൽ കുറവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചനി ബാധിച്ച് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവില്ല. ശനിയാഴ്ച 8252 പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. 57 പേർക്ക് ഡെങ്കിപ്പനിയും 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. 1254 പേരാണ് മലപ്പുറത്ത് പനിബാധിച്ച് ചികിത്സ തേടിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും പകർച്ചപ്പനിബാധിതരുടെ എണ്ണം വർധിക്കുകയാണ്.

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. 2013നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകുകയും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തതിനാൽ കാര്യമായ തോതിൽ കേസുകൾ വർധിച്ചിട്ടില്ലെന്ന് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി.

ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം തുടരേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനി പ്രതിരോധത്തിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് നിർദേശം നൽകി.

ALSO READ: Wild Elephant Attack: മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ കളക്ടർമാരുമായി കൂടിയാലോചിച്ച് വിവിധ വകുപ്പുകളുമായും ജനപ്രതിനിധികളുമായും ചർച്ച ചെയ്ത് വാർഡ് തലം മുതൽ ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും ഹോട്ട് സ്‌പോട്ടുകളുടെ വിശദാംശങ്ങൾ ജില്ലകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും കൈമാറുകയും അത് പ്രസിദ്ധീകരിക്കുകയും വേണം. ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളേയും സന്നദ്ധ പ്രവർത്തകരേയും വിവിധ വകുപ്പുകളേയും പങ്കാളികളാക്കണം. വരുന്ന എട്ട് ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈ ഡേ ആയി ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണമെന്നാണ് നിർദേശം. ഇത് ജില്ലാതലത്തിൽ ഉറപ്പ് വരുത്തേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു. സ്വകാര്യ ആശുപത്രികളിലെ പകർച്ചപ്പനി കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണം.

മരണം പരമാവധി ഒഴിവാക്കാൻ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ ഉറപ്പാക്കണം. ഇതിനായി സർക്കാർ, സ്വകാര്യ മേഖലയിൽ തുടർപരിശീലനങ്ങൾ പൂർത്തിയാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ പ്രത്യേകം വിശകലനം ചെയ്ത് അവരെ കാര്യക്ഷമമായി വിന്യസിപ്പിച്ചുകൊണ്ട് കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോ​ഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News