കിറ്റെക്സിൽ നടത്തിയ പരിശോധനകൾ കേരളത്തിനെതിരായ പ്രചരണത്തിനായി ചിലർ ഉപയോ​ഗിച്ചെന്ന് മന്ത്രി P Rajeev

സംസ്ഥാനത്തിനും സര്‍ക്കാരിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റക്സ് ഉന്നയിച്ചത്.  അവ പൂര്‍ണ്ണമായും വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Jul 5, 2021, 10:04 PM IST
  • ദേശീയതലത്തില്‍ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം
  • നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്
  • മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും മുന്‍കൈയിലുമാണ് വ്യവസായ നിക്ഷേപം ഉള്‍പ്പെടെയുള്ള മേഖലയില്‍ വലിയ കുതിച്ചുചാട്ടം സൃഷ്ടിച്ചത്
  • യു.പി പോലുള്ള സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്ന വാദം അപഹാസ്യമാണ്
കിറ്റെക്സിൽ നടത്തിയ പരിശോധനകൾ കേരളത്തിനെതിരായ പ്രചരണത്തിനായി ചിലർ ഉപയോ​ഗിച്ചെന്ന് മന്ത്രി P Rajeev

തിരുവനന്തപുരം: കിറ്റക്സില്‍ ഏതാനും പരിശോധനകള്‍ നടന്നതിനെ തുടര്‍ന്ന് അത് കേരളത്തിന് എതിരായ വിപുലമായ പ്രചാരണത്തിനായി ചിലര്‍ ഉപയോഗിക്കുകയുണ്ടായെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.  ഇത് സംബന്ധിച്ച പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍  നിന്ന് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നൽകാൻ വ്യവസായ വകുപ്പിന് നിര്‍ദ്ദേശം നൽകിയിരുന്നു. അതോടൊപ്പം തന്നെ മറ്റ് വകുപ്പുകളുടെയും വിശദമായ റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി വ്യക്തമാക്കി.

ബെന്നി ബെഹനാന്‍ എം. പി ദേശീയ മനുഷ്യാവകാശ കമ്മീഷന്  കിറ്റക്സുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു.  ഈ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറി. കിറ്റക്സിനെതിരെ തൃക്കാക്കര എം.എല്‍.എ പി. ടി. തോമസ്  നിയമസഭയില്‍ 2021 ജൂണ്‍ 1 ന് ആരോപണം ഉന്നയിച്ചിരുന്നു.  ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ  നിര്‍ദ്ദേശ പ്രകാരം മലിനീകരണ  നിയന്ത്രണത്തിനുള്ള ലിക്വിഡ് ഡിസ്ചാര്‍ജ് സിസ്റ്റം കിറ്റക്സില്‍ സ്ഥാപിച്ചിട്ടില്ലെന്നായിരുന്നു ആരോപണം.  കമ്പനി പുറം തള്ളുന്ന രാസമാലിന്യം   കടമ്പ്രയാറിലേക്ക് ഒഴുക്കി കിറ്റക്സ് ജലമലിനീകരണം നടത്തുന്നതായും തൃക്കാക്കര, കുന്നത്തുനാട്, ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ 10 ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളസ്രോതസ്സിനെ ഇതു ബാധിക്കുന്നതായും അദ്ദേഹം ആരോപണം ഉന്നയിച്ചു.  ഇത് സംബന്ധിച്ച അന്വേഷണവും നടന്നു. 

കൊവിഡ് പരിശോധനാ സൗകര്യങ്ങളോ നിയമാനുസൃത അവധിയോ നൽകാതെ കമ്പനി മാനേജ്മെന്‍റ് ജീവനക്കാരോട് മോശമായി പെരുമാറുന്നു എന്ന് പരാതിപ്പെടുന്ന  വനിതാ ജീവനക്കാരിയുടേതെന്ന് കരുതുന്ന ഒരു  ശബ്ദ സന്ദേശം വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ചില മാധ്യമങ്ങള്‍ വഴിയും പ്രചരിച്ചിരുന്നു.   എറണാകുളം ഡെപ്യൂട്ടി  കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇതേ കുറിച്ച് പരിശോധന നടത്തി  കുന്നത്തുനാട് തഹസീല്‍ദാരും ജില്ലാ ലേബര്‍ ഓഫീസറും 2021 മെയ് 11 ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. 

ഇതിന് സമാനമായ പരാതി ഹൈക്കോടതിയിലും ലഭിച്ചു.  ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയായ ജില്ലാ ജഡ്ജി ശ്രീ. നിസാറിന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയായ സബ്ജഡ്ജി ശ്രീ. സുരേഷ് 2021 മെയ് 29 ന് അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍, ദേശീയ ആരോഗ്യമിഷന്‍ പ്രതിനിധി എന്നിവര്‍ക്കൊപ്പം കമ്പനിയില്‍  പരിശോധന നടത്തി. കിറ്റക്സ് കമ്പനിയുടെ ഷെഡ്ഡുകളില്‍ സൗകര്യമൊരുക്കാതെ തൊഴിലാളികളെ പാര്‍പ്പിച്ചതായ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ലേബര്‍ കമ്മീഷണറേറ്റില്‍ നിന്ന് ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് വകുപ്പിനെ ചുമതലപ്പെടുത്തുകയും വകുപ്പിന്‍റെ ആലുവ ഓഫീസ് ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.  കടമ്പ്രയാറില്‍ മാലിന്യം തള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി  പി. ടി. തോമസ് എം.എല്‍.എ, ജോണ്‍ ഡാനിയേല്‍ എന്നിവര്‍ നല്കിയ പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി.  ഈ മാസം 3 ന് നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍          പി. ടി. തോമസ് എം. എല്‍.എ ഇതേ പരാതി വീണ്ടും ഉന്നയിച്ചിരുന്നു. ഇതല്ലാതെ സംസ്ഥാന സർക്കാരോ മറ്റേതെങ്കിലും വകുപ്പുകളോ മുൻകൈയെടുത്ത് ഒരു പരിശോധനയും കിറ്റക്സിൽ നടത്തിയിട്ടില്ല.

വസ്തുതകള്‍ ഇതായിരിക്കെ സംസ്ഥാനത്തിനും സര്‍ക്കാരിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റക്സ് ഉന്നയിച്ചത്.  അവ പൂര്‍ണ്ണമായും വസ്തുതാ വിരുദ്ധമാണ്. ദേശീയതലത്തില്‍ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം.  നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്.  നീതി ആയോഗിന്‍റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം ഉള്ള സംസ്ഥാനമെന്ന വിഭാഗത്തില്‍ കേരളം രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും മുന്‍കൈയിലുമാണ് വ്യവസായ നിക്ഷേപം ഉള്‍പ്പെടെയുള്ള മേഖലയില്‍ വലിയ കുതിച്ചുചാട്ടം സൃഷ്ടിച്ചത്.  യു.പി പോലുള്ള സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്ന വാദം അപഹാസ്യമാണ്.  തൊഴില്‍ രഹിതരായ യുവാക്കളുടെ പട്ടിക ഉന്നയിച്ചുള്ള കിറ്റക്സ് എം. ഡിയുടെ വാദം ഏതോ  നിഗൂഡ ലക്ഷ്യം വച്ചാണ്.  കിറ്റക്സില്‍ നടന്ന പരിശോധനകളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ഒരു പരാതിയും ലഭിച്ചിട്ടില്ല.  പരാതികള്‍ ഉന്നയിക്കുന്നതിനുള്ള ടോള്‍ ഫ്രീ സൗകര്യം മുതല്‍ വ്യവസായ മന്ത്രിയേയോ മുഖ്യമന്ത്രിയേയോ നേരില്‍ സമീപിക്കാനുള്ള  സാഹചര്യം വരെ ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ല.  പകരം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

3500 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്സ് നല്കിയിട്ടുള്ളത്. ധാരണാ പത്രം ഒപ്പു വച്ചിട്ടില്ല.  ഇതിന്‍റെ തുടര്‍ച്ചയില്‍ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. ലോ, മീഡിയം, ഹൈ റിസ്ക്ക് വിഭാഗങ്ങളിലായി  വ്യവസായങ്ങളെ തരം തിരിക്കും. ലോ റിസ്ക്ക് വ്യവസായങ്ങളില്‍ വര്‍ഷത്തില്‍ ഒരിയ്ക്കലോ ഓണ്‍ലൈനായോ മാത്രമേ പരിശോധന നടത്തൂ.  ഹൈ റിസ്ക്ക് വിഭാഗത്തില്‍ നോട്ടീസ് നല്കി മാത്രമേ വര്‍ഷത്തില്‍ ഒരിയ്ക്കല്‍ പരിശോധന നടത്തൂ. രാജ്യത്തെ  ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് ക്രീയാത്മകമായാണ് വ്യവസായ സമൂഹം പൊതുവില്‍ പ്രതികരിക്കുന്നത്.  സംസ്ഥാനത്തിന്‍റെ പൊതു താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ   സമീപനം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.  കിറ്റക്സ് അനുവര്‍ത്തിച്ച രീതിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിന്‍റെ അടിസ്ഥാനത്തിലുള്ള ഒരു സമീപനവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല.  എല്ലാ സംരംഭകരേയും ചേര്‍ത്ത് നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News