MediaOne Ban Lifted: മീഡിയ വണ്‍ കേസില്‍ നിര്‍ണായക വിധി; വിലക്ക് നീക്കി, ലൈസന്‍സ് നാല് ആഴ്ചയ്ക്കകം പുതുക്കണം

MediaOne Ban Lifted: വിലക്ക് അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ പൂർണമായും തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 5, 2023, 12:15 PM IST
  • ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തത് ഭരണഘടനയുടെ 19 (2) അനുച്ഛേദത്തിന് വിരുദ്ധമാണെന്നും കോടതി വിലയിരുത്തി
  • സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശകാത്മകമായി സമീപിക്കുന്നതുകൊണ്ട് മാധ്യമങ്ങളെ ദേശവിരുദ്ധമെന്ന് വിലയിരുത്താനാവില്ല
  • മുദ്രവച്ച കവറില്‍ വിവരങ്ങള്‍ നല്‍കുന്ന രീതിയേയും സുപ്രീം കോടതി വിമര്‍ശിച്ചു
MediaOne Ban Lifted: മീഡിയ വണ്‍ കേസില്‍ നിര്‍ണായക വിധി; വിലക്ക് നീക്കി, ലൈസന്‍സ് നാല് ആഴ്ചയ്ക്കകം പുതുക്കണം

ഡല്‍ഹി: മീഡിയ വണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി സുപ്രീം കോടതി. നാല് ആഴ്ചകള്‍ക്കകം ലൈസന്‍സ് പുതുക്കി നല്‍കണം എന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്ലിയും അടങ്ങിയ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഏറ്റ വലിയ തിരിച്ചടിയാണ് ഈ വിധി എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ദേശീയ സുരക്ഷയുടെ പേര് പറഞ്ഞായിരുന്നു മീഡിയ വണ്‍ ചാലനിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലായം വിലക്കേര്‍പ്പെടുത്തിയത്. ലൈസന്‍സ് പുതുക്കി നല്‍കാന്‍ ആകില്ലെന്ന കര്‍ശന നിലപാടായിരുന്നു സ്വീകരിച്ചത്. പിന്നീട് കേരള ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് മുദ്രവച്ച കവറില്‍ കേന്ദ്രം വിശദീകരണം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍, കേന്ദ്ര നിലപാട് അംഗീകരിച്ച് ഹൈക്കോടതി വിധി പ്രഖ്യാപിക്കുകയും ചെയ്തു.

കേരള ഹൈക്കോടതി വിധിയെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഇപ്പോള്‍ സുപ്രീം കോടതി വിധി വന്നിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന ഹൈക്കോടതി ഉത്തരവിന്റെ സാധുതയും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദ്യം ചെയ്യുന്നുണ്ട്. മുദ്രവച്ച കവറില്‍ വിവരങ്ങള്‍ നല്‍കുന്ന രീതിയേയും സുപ്രീം കോടതി വിമര്‍ശിച്ചു. സ്വാഭാവിക നീതിയും ന്യായമായ നടപടിക്രമങ്ങളും നിഷേധിക്കുന്നതാണ് ഇത് എന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്.

സിഎഎ വിഷയത്തിലും എന്‍ആര്‍സി വിഷയത്തിലും മീഡിയവണ്‍ സംപ്രേഷണം ചെയ്ത പരിപാടികളും വാര്‍ത്തകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസുരക്ഷാ വിഷയമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കാനുള്ള ഒരു കാരണമായി ഇതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സത്യം ജനങ്ങളെ സത്യം അറിയിക്കുക എന്നതാണ് മാധ്യമങ്ങളുടെ ധര്‍മം. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശകാത്മകമായി സമീപിക്കുന്നതുകൊണ്ട് അവയെ ദേശവിരുദ്ധമെന്ന് വിലയിരുത്താനാവില്ല. ശക്തമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അനിവാര്യമാണ് എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തത് ഭരണഘടനയുടെ 19 (2) അനുച്ഛേദത്തിന് വിരുദ്ധമാണെന്നും കോടതി വിലയിരുത്തി. ചാനല്‍ ഉടമകള്‍ക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദുമായി ബന്ധമുണ്ട് എന്ന ആരോപണം തെളിയിക്കുന്നതിന് തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കി. ദേശീയ സുരക്ഷ സംബന്ധിച്ച വാദങ്ങള്‍ വായുവില്‍ നിന്ന് ഉന്നയിക്കാന്‍ കഴിയില്ലെന്നും ശക്തമായ തെളിവുകള്‍ ഹാജരാക്കണം എന്നും കൂടി സുപ്രീം കോടതി ഓര്‍മിപ്പിച്ചു. 

2022 മാര്‍ച്ച് 15 ന് ആയിരുന്നു ചാനലിന് താത്കാലികമായി പ്രവര്‍ത്തനം തുടങ്ങാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല വിധി വരുന്നത്. 2022 നവംബര്‍ 3 ന് കേസില്‍ വാദം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. മാധ്യമം ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും കേരള പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി മുകുള്‍ റോത്തഗിയും ആയിരുന്നു കോടതിയില്‍ ഹാജരായിരുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News