Kerala Budget 2024: കേരളാ ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി; ഓക്‌സ്ഫഡില്‍ പഠിക്കാൻ പ്രത്യേക സ്കോളർഷിപ്പിന് 10 കോടി

Kerala digital university: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രൊസസര്‍ വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സര്‍വകലാശാലയാണ് കേരളത്തിലെ ഡിജിറ്റല്‍ സര്‍വകലാശാലയെന്ന് മന്ത്രി കെഎൻ ബാലഗോപാൽ.

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 11:25 AM IST
  • ഡിജിറ്റല്‍ സര്‍വകലാശാലയില്‍ 250 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും
  • പ്രവര്‍ത്തനം തുടങ്ങി ആദ്യവര്‍ഷം മുതല്‍ വരുമാനമുണ്ടാക്കുകയും സ്വയംപര്യാപ്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ വായ്പ എടുക്കാൻ അനുമതി നല്‍കും
  • വായ്പകൾക്ക് സര്‍ക്കാര്‍ പലിശയിളവ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി
Kerala Budget 2024: കേരളാ ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി; ഓക്‌സ്ഫഡില്‍ പഠിക്കാൻ പ്രത്യേക സ്കോളർഷിപ്പിന് 10 കോടി

തിരുവനന്തപുരം: കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയിൽ വികസന പ്രവർത്തനങ്ങൾക്കായി 250 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രൊസസര്‍ വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സര്‍വകലാശാലയാണ് കേരളത്തിലെ ഡിജിറ്റല്‍ സര്‍വകലാശാലയെന്നും ‌മന്ത്രി പറഞ്ഞു.

ഇതിനകം 16 പേറ്റന്റുകള്‍ സര്‍വകലാശാലയ്ക്ക് ലഭിച്ചുവെന്നും ധനമന്ത്രി കെഎൻ ബാല​ഗോപാൽ വ്യക്തമാക്കി. 'ന്യൂറോ സയന്‍സില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബ്രയിന്‍ കമ്പ്യൂട്ടിങ് ലാബ് സ്ഥാപിച്ചു. നൊബേല്‍ സമ്മാന ജേതാവും ഗ്രാഫീന്റെ ഉപജ്ഞാതാവുമായ സാര്‍ ആന്ദ്രെ ഗെയിം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയില്‍ വിസിറ്റിങ് പ്രൊഫസറായി ചേര്‍ന്നത് നേട്ടമാണ്' എന്നും ധനമന്ത്രി പറഞ്ഞു.

ALSO READ: കാര്‍ഷിക മേഖലയ്ക്ക് 1698 കോടി, കർഷകർക്ക് ആശ്വാസം

'സ്ഥാപിതമായി മൂന്നുവര്‍ഷത്തിനകം 200 കോടി രൂപയുടെ സഹായം ദേശീയ-അന്തര്‍ദേശീയ ഏജന്‍സികളില്‍ നിന്ന് സമാഹരിക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞു. 80-ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നതുവഴി ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ക്യുബേറ്ററായി മാറാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞു'.

'ഡിജിറ്റല്‍ സര്‍വകലാശാലയില്‍ 250 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും. പ്രവര്‍ത്തനം തുടങ്ങി ആദ്യവര്‍ഷം മുതല്‍ വരുമാനമുണ്ടാക്കുകയും സ്വയംപര്യാപ്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ വായ്പ എടുക്കാൻ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കും. വായ്പകൾക്ക് സര്‍ക്കാര്‍ പലിശയിളവ് നല്‍കും' എന്നും മന്ത്രി വ്യക്തമാക്കി.

'ഓക്‌സ്‌ഫഡ് സര്‍വകലാശാലയുമായി അക്കാദമിക് സഹകരണത്തിന് ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഓക്‌സ്ഫഡ്‌ സര്‍വകലാശാലയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഗവേഷണം നടത്തുന്നതിനായി പ്രത്യേക കേരളാ സ്‌പെസിഫിക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.'

ALSO READ: കെ റെയിലുമായി മുന്നോട്ട് തന്നെയെന്ന് ധനമന്ത്രി

'കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്‌സ്ഫഡ്‌ സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് ചേരാന്‍ കഴിയും. പിഎച്ച്ഡി പൂര്‍ത്തിയാക്കുന്നവര്‍ കേരളത്തില്‍ മടങ്ങിയെത്തി അടുത്ത മൂന്ന് വര്‍ഷം നാടിന്റെ വികസനത്തിന് സംഭാവനകള്‍ നല്‍കണമെന്ന വ്യവസ്ഥ ഇതിന്റെ ഭാഗമായി ഉണ്ടാകും.

പ്രത്യേക സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് 10 കോടി രൂപ വകയിരുത്തുന്നു. കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വടക്ക്, കിഴക്ക് മധ്യ മേഖലകളിലായി ആരംഭിക്കും. ഇതിനായുള്ള സ്ഥലം പിന്നീട് തീരുമാനിക്കും.' ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News