Titanic: ഇനിയും തീരാത്ത കൗതുകം! ടൈറ്റാനിക്ക് കാണാൻ മനുഷ്യൻ ഇനിയും ആഴക്കടൽ താണ്ടുമോ ?

Misteries Behind the Titanic: ഒരു ദിവസം കൊണ്ട് ടൈറ്റാനിക്  ശരവേഗതയില്‍ സഞ്ചരിച്ച് പിന്നിട്ടത് 873 കിലോമീറ്ററായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 02:51 PM IST
  • 2500 യാത്രക്കാരെയും ആയിരത്തോളം ജീവനക്കരെയും വഹിച്ചു കൊണ്ട് കപ്പൽ അതിന്റെ ആദ്യത്തേതും അവസാനത്തേതുമായ യാത്ര ആരംഭിച്ചു.
  • അക്കാലത്തെ ഏറ്റവും വലിയ ആവിക്കപ്പലിൽ കയറാനുള്ള ആളുകളുടെ ആവേശവും അഭിമാനവുമെല്ലാം ടൈറ്റാനിക്കിന് മുന്നോട്ട് കുതിക്കാനുള്ള ശക്തി പകർന്നു.
Titanic: ഇനിയും തീരാത്ത കൗതുകം! ടൈറ്റാനിക്ക് കാണാൻ മനുഷ്യൻ ഇനിയും ആഴക്കടൽ താണ്ടുമോ ?

ഒരിക്കലും മുങ്ങാത്ത കപ്പൽ, അതായിരുന്നു ടൈറ്റാനിക്ക് നിർമ്മാതാക്കൾ ആ ആഢംബര കപ്പലിനെ വർണ്ണിച്ചത്. 1911ൽ ആണ് കപ്പലിന്റെ നിർമ്മാണം പൂർത്തിയായത്. 1912ൽ റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക് അതിന്റെ കന്നിയാത്ര സതാംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് ആരംഭിച്ചു.  2500 യാത്രക്കാരെയും ആയിരത്തോളം ജീവനക്കരെയും വഹിച്ചു കൊണ്ട് കപ്പൽ അതിന്റെ ആദ്യത്തേതും അവസാനത്തേതുമായ യാത്ര ആരംഭിച്ചു. പ്രാരംഭത്തിൽ തന്നെ താളപ്പിഴകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ആരും തന്നെ വകവെച്ചിരുന്നില്ല.

അക്കാലത്തെ ഏറ്റവും വലിയ ആവിക്കപ്പലിൽ കയറാനുള്ള ആളുകളുടെ ആവേശവും അഭിമാനവുമെല്ലാം ടൈറ്റാനിക്കിന് മുന്നോട്ട് കുതിക്കാനുള്ള ശക്തി പകർന്നു. അതിനിടയിൽ നൽകിയിരുന്ന സുരക്ഷാ മുൻകരുതലുകൾ എല്ലാം അവ​ഗണിച്ചിരുന്നു എന്നതാണ് ടൈറ്റാനിക്ക് എക്കാലവും ചരിത്രത്തിലെ കറുത്ത അധ്യായമായി തുടരാൻ കാരണമായത്. അറ്റ്‍ലാന്‍റിക് സമുദ്രത്തിന്‍റെ തെക്ക് ഭാഗത്ത് മഞ്ഞുമലയുണ്ടെന്ന സന്ദേശങ്ങളൊന്നും ചെവികൊള്ളാതെ ടൈറ്റാനിക്  ശരവേഗതയില്‍ സഞ്ചരിച്ച് ഒരു ദിവസം കൊണ്ട് പിന്നിട്ടത് 873 കിലോമീറ്ററായിരുന്നു.

ആര്‍ഭാടത്തിന്‍റെ അവസാന വാക്കായ കപ്പലിന് പക്ഷെ ആ യാത്ര അധികം തുടരാനായില്ല. ഒരു ലക്ഷം വര്‍ഷം മുന്‍പ് രൂപം കൊണ്ട 400 മീറ്ററിലേറെ നീളവും 15 ലക്ഷം ടണ്‍ ഭാരവുമുള്ള ഭീമന്‍ മഞ്ഞു മല ആ സന്തോഷ യാത്രയിലേക്ക് ദുരന്തമായി ഇടിച്ചു കയറി. മഞ്ഞ് പാളികളില്‍ തട്ടി കപ്പലിന്‍റെ അടിഭാഗത്ത് വിള്ളല്‍ വീണതോടെ അറ്റ്‍ലാന്‍റിക്കിലെ വെള്ളം കപ്പലില്‍ നിറഞ്ഞു. രണ്ട് മണിക്കൂറും നാല്‍പ്പത് മിനിറ്റിനും ശേഷം കപ്പല്‍ കടലില്‍ താഴ്ന്നു. 703 യാത്രക്കാരെ മറ്റൊരു കപ്പലിന്‍റെ സഹായത്തോടെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും 1517 പേരുടെ ജീവനാണ് ആ യാത്രയോടെ നഷ്ടമായത്.

ALSO READ: മരണം അടുത്തെത്തിയത് അവർ അറിഞ്ഞിരുന്നു? ടൈറ്റന്റെ രൂപം തന്നെ അപകടം നിറഞ്ഞത്

മതിയായ രക്ഷാബോട്ടുകളുടെ അഭാവവും മഞ്ഞുപാളികളുള്ള അപകടമേഖലയിലെ അമിത വേഗതയുമാണ് അപകട കാരണമെന്ന് പിന്നീട് കണ്ടെത്തി. ടൈറ്റാനിക്ക് ആഴങ്ങളിൽ മറഞ്ഞെങ്കിലും അത് കണ്ടെത്താനുള്ള ആളുകളുടെ ആവേശം അന്നും ഇന്നും കെട്ടങ്ങുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതാണല്ലോ ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും അറ്റ്ലാന്റിക്കിന്റെ അടിത്തട്ടുകളിൽ താണ്ടി മനുഷ്യൻ ഇന്നും ടൈറ്റാനിക്ക് തേടി പോകുന്നത്. അതിന്റെ കാരണങ്ങൾ ചോദിച്ചാൽ ഒരു പക്ഷെ അവർക്കു പോലും വാക്കുകൾക്ക് അതീതമായിരിക്കും.

അക്കാലത്ത് നിർമ്മിക്കപ്പെട്ട ആഢംബര കപ്പൽ കാണാനുള്ള കൗതുകമോ അതിന്റെ പശ്ചാത്തലത്തിൽ പിന്നീടു വന്ന പ്രണയവും നൊമ്പരങ്ങളും നിറഞ്ഞ സിനിമകൾ നൽകുന്ന ഉൾപ്രേരണയോ ആകാം സമുദ്രത്തിന്റെ അടിത്തട്ടിൽ ആഢംബരത്തിന്റെ നിറക്കൂട്ടുകൾ മാഞ്ഞ് തുരുമ്പിച്ചു കൊണ്ടിരിക്കുന്ന ടൈറ്റാനിക്കിനടുത്തേക്ക് മനുഷ്യനെ ആകർഷിക്കുന്നത്. ഇന്ന് ഭൂമിയിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ആദ്യ 5 വസ്തുക്കളിലൊന്നിൻ്റെ പേരാണ് ടൈറ്റാനിക്. അത് മുങ്ങിത്താണ കാലത്തിനോളം പഴക്കമുണ്ട് അതിനെ കണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമങ്ങൾക്കും.

ശാസ്ത്രീയമായി ടൈറ്റാനിക്ക് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത് 1953 ലാണ്. ഇംഗ്ലണ്ടിലെ സതാംടണിലുള്ള റിസ്ഡൻ ബീസ്ലി ലിമിറ്റഡ് എന്നൊരു കമ്പനിയായിരുന്നു അത് തുടങ്ങിവെച്ചത്. പക്ഷേ ഒന്നും കണ്ടെത്താനായില്ല. അറുപതുകളിലും എഴുപതുകളിലുമൊക്കെ വലിയ പര്യവേക്ഷണങ്ങൾ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. പക്ഷേ ടെക്നോളജിയുടെ അപര്യാപ്തതയും ഉയർന്ന സാമ്പത്തിക ചിലവും ടൈറ്റാനിക്കിന് അടുത്തെത്താനുള്ള മനുഷ്യന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തി. കൃത്യമായ ലൊക്കേഷൻ കണ്ടുപിടിക്കാതെ ഈ പര്യവേക്ഷണങ്ങൾ കൊണ്ട് അർത്ഥമില്ലെന്ന് സ്ഥാപിച്ചത് അമേരിക്കക്കാരായ മൈക്കൽ ഹാരിസും ജാക് ഗ്രിമുമാണ്.

ടൈറ്റാനിക്കിൽ നിന്നും ലഭിച്ച ഡിസ്ട്രസ് സിഗ്നലുകളും, രക്ഷപെട്ടവരുടെ വിവരണങ്ങളും, അന്ന് രക്ഷാപ്രവർത്തനം നടത്തിയ കാർപാത്തിയൻസ് കപ്പൽ രേഖപ്പെടുത്തിയ റെക്കോഡുകളും അടിസ്ഥാനമാക്കി ഇരുവരും തങ്ങളുടേതായ രീതിയിൽ ടൈറ്റാനിക്കിനായുള്ള പര്യവേക്ഷണം ആരംഭിച്ചു. കൃത്യ സ്ഥലം കണ്ടെത്തിയില്ലെങ്കിലും ഇരുവരുടേയും ചില കണ്ടെത്തലുകളും അടയാളപ്പെടുgത്തലുകളുമെല്ലാം പിന്നീട് വന്നവർക്ക് വലിയ മുതൽ കൂട്ടായി മാറി. പിന്നീട് 73 വർഷത്തിനിപ്പുറം ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി  റോബർട്ട് ബാലാഡ് ആണ് ടൈറ്റാനിക്കിന്റെ അവഷിഷ്ടങ്ങൾ കണ്ടെത്തുന്നത്.

അക്കാലമത്രയും ടൈറ്റാനിക്കിനെക്കുറിച്ച് പ്രചരിച്ച പല കഥകൾക്കും വിരാമമിടുന്നതു കൂടിയായിരുന്നു ആ കാഴ്‍ച്ച. കപ്പൽ മുഴുവനായി കടലിൽ മുങ്ങി പോയി എന്നായിരുന്നു അക്കാലമത്രേയും ചിന്തിച്ചിരുന്നത്. എന്നാൽ മുങ്ങുന്നതിനു മുമ്പായി കപ്പൽ രണ്ടായി പിളർന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയത് അതിന്റെ അടിത്തട്ടിലെ കാഴ്ച്ച കാണുമ്പോഴാണ്. കപ്പലിന്റെ പിന്ഭാകം മാത്രമായിരുന്നു കണ്ടെത്തിയിരുന്നത്. അത്തരത്തിൽ മ​ഹാസമുദ്രത്തിന്റെ അടിത്തട്ടിൽ ആണ്ടു കിടക്കുന്ന ടൈറ്റാനിക്കിന് പിന്നിലെ ഇനിയും മറഞ്ഞിരിക്കുന്ന നി​ഗൂഡതകൾ കണ്ടെത്താനുള്ള മനുഷ്യന്റെ ആർത്തിക്ക് യാതൊരു കുറവും വന്നിട്ടില്ല. അത് തന്നെയാണ് ടൈറ്റാനിക്ക് കാണാൻ പോയി ജീവൻ വെടിഞ്ഞ ആ അഞ്ചു ജീവനും കടലിൽ മാഞ്ഞു പോകേണ്ടി വന്നതിന്റെ കാരണവും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News