Pak vs NZ: ഫഖറും ബാബറും പിന്നെ മഴയും; കീവീസിനെ തകര്‍ത്ത് പാകിസ്താന്‍

PAK vs NZ ODI WC 2023: 81 പന്തില്‍ 11 സിക്‌സറുകളും 8 ബൗണ്ടറികളും സഹിതം 126 റണ്‍സ് നേടിയ ഫഖര്‍ സമാനാണ് പാകിസ്താന്റെ ഹീറോ. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2023, 08:11 PM IST
  • 63 പന്തിലാണ് ഫഖര്‍ 100 പൂര്‍ത്തിയാക്കിയത്.
  • പോയിന്റ് ടേബിളിൽ പാകിസ്താൻ 5-ാമത് എത്തി.
  • ന്യൂസിലൻഡാണ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത്.
Pak vs NZ: ഫഖറും ബാബറും പിന്നെ മഴയും; കീവീസിനെ തകര്‍ത്ത് പാകിസ്താന്‍

ചെന്നൈ: ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് പാകിസ്താന്‍. മഴ കളി മുടക്കിയ മത്സരത്തില്‍ ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് പാകിസ്താന്റെ വിജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 401 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 25.3 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. മഴ നിയമ പ്രകാരം വേണ്ടിയിരുന്നതിനേക്കാള്‍ 21 റണ്‍സ് അധികം നേടിയതാണ് പാകിസ്താനെ തുണച്ചത്. 

പാകിസ്താന്‍ ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ അബ്ദുള്ള ഷഫീഖിനെ വീഴ്ത്തി ട്രെന്‍ഡ് ബോള്‍ട്ട് കീവീസിന് മേല്‍ക്കൈ നല്‍കിയിരുന്നു. എന്നാല്‍, തുടക്കം മുതല്‍ തകര്‍പ്പന്‍ ഫോം പ്രകടിപ്പിച്ച ഫഖര്‍ സമാന്‍ കീവീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. ടീം സ്‌കോര്‍ 143ല്‍ എത്തിയപ്പോള്‍ തന്നെ ഫഖര്‍ സമാന്‍ 100 പൂര്‍ത്തിയാക്കി. 63 പന്തിലാണ് ഫഖര്‍ മൂന്നക്കം കടന്നത്. മറുഭാഗത്ത് ഉറച്ചുനിന്ന നായകന്‍ ബാബര്‍ അസം ഫഖറിന് മികച്ച പിന്തുണയാണ് നല്‍കിയത്.

ALSO READ: വിശ്വസിക്കാൻ പറ്റുന്നില്ല.... ലോകകപ്പിൽനിന്ന് പുറത്തായ ശേഷമുള്ള പാണ്ഡ്യയുടെ ആദ്യ പ്രതികരണം വൈറല്‍

പാക് ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ത്തടിക്കുന്നതിനിടെ രസംകൊല്ലിയായി 24-ാം ഓവറില്‍ മഴ കളിമുടക്കി. ഇതോടെ പാകിസ്താന്റെ ലക്ഷ്യം 41 ഓവറില്‍ 342 ആയി മാറി. തുടര്‍ന്നും കീവീസ് ബൗളര്‍മാരെ നിര്‍ഭയമായി നേരിട്ട ഫഖര്‍ സമാനും ബാബറും ടീം സ്‌കോര്‍ 25.3 ഓവറില്‍ 200ല്‍ എത്തിച്ചു. ഈ സമയം മഴ വീണ്ടും വില്ലനായപ്പോള്‍ പാകിസ്താന് വേണ്ടിയിരുന്നത് 93 പന്തില്‍ 143 റണ്‍സാണ്. ആദ്യം മഴ കളി മുടക്കിയപ്പോള്‍ തന്നെ ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താന് 21 റണ്‍സ് അധികം നേടിയിരുന്നു. ഇതോടെ പാകിസ്താന് അര്‍ഹിച്ച ജയം സ്വന്തമാക്കാനായി. 

പാകിസ്താന് വേണ്ടി ഫഖര്‍ സമാന്‍ 81 പന്തില്‍ 11 സിക്‌സറുകളും 8 ബൗണ്ടറികളും സഹിതം 126 റണ്‍സ് നേടി. 63 പന്തില്‍ 6 ബൗണ്ടറികളും 2 സിക്‌സറുകളും പായിച്ച ബാബര്‍ അസം 66 റണ്‍സുമായി തിളങ്ങി. കീവീസിന് വേണ്ടി ടിം സൗത്തിയാണ് അബ്ദുള്ള ഷഫീഖിന്റെ വിക്കറ്റ് വീഴ്ത്തിയത്. ജയത്തോടെ പാകിസ്താന്‍ വീണ്ടും അഫ്ഗാനിസ്താനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡ് പാകിസ്താന് തൊട്ടുമുന്നില്‍ നാലാം സ്ഥാനത്താണ്. ഇരുടീമുകളും 8 മത്സരങ്ങളില്‍ 4 ജയവും 4 തോല്‍വിയും വഴങ്ങിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News