Major Dhyan Chand Khel Ratna Award: ആരാണ് മേജർ ധ്യാൻ ചന്ദ്? അറിയാം ഇന്ത്യയുടെ ഹോക്കി മാന്ത്രികനെപ്പറ്റി

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ  "രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ്"  (Rajiv Gandhi Khel Ratna Award) ഇനി മുതൽ മേജർ ധ്യാൻ  ചന്ദിന്‍റെ  പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  അറിയിച്ചു.  

Written by - Zee Malayalam News Desk | Last Updated : Aug 6, 2021, 05:04 PM IST
  • രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ "രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ്" (Rajiv Gandhi Khel Ratna Award) ഇനി മുതൽ മേജർ ധ്യാൻ ചന്ദിന്‍റെ പേരിൽ അറിയപ്പെടും
  • ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷെ ഏറെ പരിചയമുണ്ടായിരിയ്ക്കില്ല ഇന്ത്യയുടെ ഈ ഹോക്കി മന്ത്രികനെപ്പറ്റി. കാരണം നാമൊക്കെ ജനിക്കും മുന്‍പ് തന്നെ കായികലോകത്ത് തന്‍റെ മായാജാലം കാട്ടി അദ്ദേഹം ഈ ലോകത്തോട്‌ വിടപറഞ്ഞിരുന്നു.
Major Dhyan Chand Khel Ratna Award: ആരാണ്  മേജർ ധ്യാൻ ചന്ദ്?  അറിയാം  ഇന്ത്യയുടെ  ഹോക്കി മാന്ത്രികനെപ്പറ്റി

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ  "രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ്"  (Rajiv Gandhi Khel Ratna Award) ഇനി മുതൽ മേജർ ധ്യാൻ  ചന്ദിന്‍റെ  പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  അറിയിച്ചു.  

ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഹോക്കി താരങ്ങള്‍ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ തീരുമാനം.    

അതേസമയം, ഇന്നത്തെ തലമുറയ്ക്ക്  ഒരുപക്ഷെ ഏറെ പരിചയമുണ്ടായിരിയ്ക്കില്ല ഇന്ത്യയുടെ ഈ  ഹോക്കി മന്ത്രികനെപ്പറ്റി. കാരണം  നാമൊക്കെ ജനിക്കും മുന്‍പ് തന്നെ  കായികലോകത്ത്  തന്‍റെ മായാജാലം  കാട്ടി അദ്ദേഹം ഈ ലോകത്തോട്‌ വിടപറഞ്ഞിരുന്നു.

1930 ൽ ആസ്ട്രിയയിലെ  വിയന്നയിൽ  ധ്യാൻ ചന്ദിന്‍റെ പ്രതിമ അവിടുത്തുകാര്‍ സ്ഥാപിച്ചിരുന്നു. ആ പ്രതിമയ്ക്ക്‌ ചില  പ്രത്യേകതകളും ഉണ്ടായിരുന്നു.  നാല് കൈകളുണ്ടായിരുന്ന ആ പ്രതിമയുടെ  ഓരോ കൈയിലും  ഓരോ ഹോക്കിസ്റ്റിക്കു വീതവും ഉണ്ടായിരുന്നു. അതായത്‌  ഒരു സാധാരണ മനുഷ്യൻ രണ്ട്‌ കൈയ്യും ഒരു വടിയും കൊണ്ട്‌ ധ്യാൻ ചന്ദിനെ പോലെ ഹോക്കിയിൽ ജയിക്കാൻ കഴിയില്ല എന്ന വിയന്നക്കാരുടെ ഉറപ്പിന്‍റെ  തെളിവായിരുന്നു ആ പ്രതിമ....!!  ഒളിമ്പിക്സ്‌  മത്സരരംഗത്ത് ഇന്ത്യ  ആദ്യം തോൽപിച്ച ആസ്ട്രിയയിലെ കളിക്കാരാണ് ധ്യാൻ ചന്ദിന്‍റെ  പ്രതിമ സ്ഥാപിക്കാൻ തയ്യാറായത് എന്നത് ചരിത്രം.

കൂടുതല്‍  അറിയാം ഇന്ത്യയുടെ ഈ ഹോക്കി മന്ത്രികനെപ്പറ്റി 

ഇന്ത്യയ്ക്ക്‌ തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സി് ഹോക്കിയിൽ സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു മേജര്‍ ധ്യാൻ ചന്ദ്. ഹോക്കിയിലെ  മാന്ത്രികനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.  ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപ്പെടുന്നു.

മേജര്‍ ധ്യാൻ ചന്ദ് ജനനം 
1905 ഓഗസ്റ്റ് 29-ന്‌ അലഹബാദിൽ സമേശ്വർ സിംഗ് ,  ശാരദ സിംഗിന്‍റെ മകനായാണ്‌   ധ്യാൻ ചന്ദിന്‍റെ ജനനം.
കുട്ടിക്കാലത്ത്  ധ്യാൻചന്ദിന്‍റെ  അച്ഛൻ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലായതിനാൽ പലയിടത്തായി  സ്കൂൾ പഠനം പൂര്‍ത്തിയാക്കിയ  ശേഷം ഗ്വാളിയോറിലെ വിക്ടോറിയ കോളേജിൽ നിന്നും അദ്ദേഹം ബിരുദപഠനം പൂർത്തിയാക്കി. 

പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം  പതിനേഴാം വയസില്‍  ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ബ്രാഹ്മിൻ റെജിമെന്റിൽ   ചേർന്നു. 1922 മുതൽ 26 വരെയുള്ള കാലഘട്ടത്തിൽ പട്ടാളത്തിന് അകത്തുള്ള റെജിമെൻറുകൾ  തമ്മിലുള്ള മത്സരങ്ങളിൽ കളിച്ചിരുന്ന ധ്യാൻചന്ദിനെ ന്യൂസിലാൻഡ്  പര്യടനത്തിനുള്ള ഇന്ത്യൻ ആർമി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് അദ്ദേഹത്തിന്‍റെ ഹോക്കി മായാജാലം ലോകം അറിയുന്നത്.

1928 ൽ ആംസ്റ്റർഡാമിൽ നടന്ന  ഒളിമ്പിക്സിലേയ്ക്ക് അദ്ദേഹം യോഗ്യത നേടി.  ഡിവിഷൻ 'എ'ലായിരുന്നു ഇന്ത്യ. മെയ് 17ന് നടന്ന ആദ്യ മത്സരത്തിൽ   ഓസ്ട്രിയയെ 6-0 ന് തോൽപ്പിച്ചു. ഇതിൽ മൂന്ന് ഗോളുകൾ ധ്യാൻ ചന്ദിന്‍റെ വകയായിരുന്നു.  ഇന്ത്യയുടെ ഹോക്കി ജൈത്രയാത്ര അതോടെയാണ് ആരംഭിച്ചത്.

1928 ആംസ്റ്റർഡാം ഒളിമ്പിക്സില്‍ തുടര്‍ന്ന് നടന്ന എല്ലാ മത്സരങ്ങളും വിജയിച്ച് ഇന്ത്യ  ഫൈനലില്‍ എത്തി.  ഫൈനലില്‍   ആതിഥേയ ടീമായ നെതർലാൻഡിനെ 3-0 ന് തോൽപ്പിച്ചാണ് ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് സ്വർണം  ഇന്ത്യ നേടിയത്. 

1932 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് ചരിത്രമാണ്.  ഫൈനലില്‍ അമേരിക്കയെ 24-1 എന്ന സ്കോറില്‍  ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു. ആ മത്സരത്തില്‍ ധ്യാൻ ചന്ദിന്‍റെ വിഹിതം 8 ഗോളായിരുന്നു. കൂടാതെ,   പത്ത് ഗോളുകൾ കൂട്ടിച്ചേർക്കാൻ സഹോദരൻ രൂപ് സിംഗിനെ  തുണക്കുകയും ചെയ്തു. അമേരിക്കയ്ക്ക് എതിരെ നേടിയ സ്കോർ ചരിത്രമായിരുന്നു.  ആ മത്സരത്തിന് ശേഷം ഒരു പത്രം അന്നെഴുതിയത് ഇന്ത്യക്കാരെ ഇടംകൈകൊണ്ടു മാത്രം കളിക്കാൻ അനുവദിച്ചാൽ മതിയെന്നാണ്...!! 

1936 ബർലിൻ ഒളിമ്പിക്സ്  ഒരു ചരിത്രമാണ്‌. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ അഡോൾഫ് ഹിറ്റ്ലറെ സല്യൂട്ട് ചെയ്യാൻ  ധ്യാന്‍ ചന്ദ് മടി കാണിച്ചു എന്നത്  ചരിത്രം.   പിന്നീട് ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ നടന്ന ഫൈനല്‍ മത്സരം മറ്റൊരു  ചരിത്രത്തിനു സാക്ഷ്യം വഹിച്ചു.  ഒന്നിനെതിരെ എട്ട് ഗോളുകളടിച്ചാണ് ഇന്ത്യ ഒളിമ്പിക്സ് ഹാട്രിക്ക് പൂർത്തിയാക്കിയത്. ഇന്ത്യന്‍ ടീമിന് ആത്താഴ  വിരുന്ന് നല്‍കിയാണ്‌ "ഇന്ത്യയുടെ ധിക്കാരം തീര്‍ക്കാനെത്തിയ"  ഹിറ്റ്ലർ  മടങ്ങിയത്.  ധ്യാന്‍ ചന്ദിന് വന്‍ ഓഫറുകളും ഹിറ്റ്ലര്‍ നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിച്ചു. 

പങ്കെടുത്ത മൂന്ന് ഒളിമ്പിക്സുകളിൽ 12 മത്സരങ്ങളിലായി 33 ഗോളുകളാണ്  അദ്ദേഹം നേടിയത്..

Also Read: Khel Ratna Award : രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ഇനി മുതൽ മേജർ ധ്യാൻ ചന്ദിന്റെ പേരിൽ അറിയപ്പെടും

34 വർഷത്തെ സേവനത്തിന് ശേഷം 1956 ഓഗസ്റ്റ് 29 ന് ലഫ്റ്റനന്റായി ധ്യാൻ ചന്ദ് ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ചു. തുടർന്ന് ഹോക്കി പരിശീലകനായി പ്രവർത്തിച്ചു. കരൾ കാൻസർ ബാധിച്ച അദ്ദേഹം 1979 ഡിസംബർ 3 ന് ഡല്‍ഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റൂട്ടിൽ വെച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്‍റെ  മൃതശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഝാൻസിയിൽ സംസ്കരിച്ചു.

ധ്യാൻ ചന്ദിന്‍റെ ജന്മദിനം രാജ്യം  ദേശീയ കായിക ദിനമായി ആചരിക്കുന്നു.ഇന്ത്യൻ രാഷ്ട്രപതി കായിക താരങ്ങൾക്കുള്ള അർജുന അവാർഡ്, പരിശീലകർക്കുളള ദ്രോണാചാര്യ പുരസ്കാരം എന്നിവ ഈ ദിവസമാണ് സമ്മനിക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി കൈകൊണ്ട സുപ്രധാന തീരുമാനം അനുസരിച്ച് ഇനി മുതല്‍  രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ  ഖേല്‍ രത്ന അവാര്‍ഡ്‌  ഇനി മുതല്‍  Major Dhyan Chand Khel Ratna Award എന്നറിയപ്പെടും....!!  ഏറെ വൈകിയെങ്കിലും  രാജ്യം തങ്ങളുടെ ഹോക്കി മാന്ത്രികനെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുകയാണ്.... !! 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News