DC vs MI Highlights: നിര്‍ണായക മത്സരത്തില്‍ ഫോം തിരിച്ചുപിടിച്ച് രോഹിത്; വാര്‍ണറുടെ മെല്ലെപ്പോക്കിന് വിമര്‍ശനം

DC vs MI: ഫോമില്ലാതെ വിഷമിച്ച രോഹിത് ഏകദേശം 2 വര്‍ഷത്തോളം നീണ്ടുനിന്ന ഇടവേളയ്ക്ക് ശേഷമാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 12, 2023, 10:05 AM IST
  • അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് മുംബൈ ജയിച്ചത്.
  • ഇതോടെ സീസണിലെ ആദ്യ നാല് മത്സരങ്ങളിലും ഡല്‍ഹി പരാജയപ്പെട്ടു.
  • ജയത്തോടെ പോയിന്റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് മുബൈ 8-ാം സ്ഥാനത്തെത്തി.
DC vs MI Highlights: നിര്‍ണായക മത്സരത്തില്‍ ഫോം തിരിച്ചുപിടിച്ച് രോഹിത്; വാര്‍ണറുടെ മെല്ലെപ്പോക്കിന് വിമര്‍ശനം

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന നിര്‍ണായകമായ മത്സരത്തില്‍ രോഹിത് ശര്‍മ്മ പഴയ ഹിറ്റ്മാനായി. വിജയത്തിലേയ്ക്ക് ടീമിനെ മുന്നില്‍ നിന്ന് നയിച്ച രോഹിത്തിന്റെ പ്രകടനമായിരുന്നു ഡല്‍ഹി-മുംബൈ മത്സരത്തിലെ ഹൈലൈറ്റ്. 45 പന്തില്‍ 65 റണ്‍സ് നേടിയ രോഹിത്തിന്റെ ബാറ്റില്‍ നിന്ന് 6 ബൗണ്ടറികളും 4 സിക്‌സറുകളും പിറന്നു. ഏകദേശം 2 വര്‍ഷത്തോളം നീണ്ടുനിന്ന ഇടവേളയ്ക്ക് ശേഷമാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി രോഹിത് അര്‍ദ്ധ സെഞ്ച്വറി നേടുന്നത്. 

മറുഭാഗത്ത്, ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന ഡേവിഡ് വാര്‍ണറെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ കാണാനായത്. ഒരു കാലത്ത് വെടിക്കെട്ട് ബാറ്റിംഗിന് പേര് കേട്ട വാര്‍ണറില്‍ ഇന്ന് പ്രതാപകാലത്തിന്റെ അംശം പോലും കാണാന്‍ സാധിക്കുന്നില്ല. ലക്‌നൗവിനെതിരെ 48 പന്തില്‍ 56, ഗുജറാത്തിനെതിരെ 32 പന്തില്‍ 37, രാജസ്ഥാനെതിരെ 55 പന്തില്‍ 65, മുംബൈയ്ക്ക് എതിരെ 47 പന്തില്‍ 51 എന്നിങ്ങനെയാണ് ഈ സീസണിലെ വാര്‍ണറുടെ പ്രകടനം. 

ALSO READ: റാഷിദ് ഖാൻറെ ഹാട്രിക് പാഴായി, കൈവിട്ട കളി തിരിച്ചുപിടിച്ച് റിങ്കു സിംഗ്; വിശ്വസിക്കാനാകാതെ ഗുജറാത്ത്

അതേസമയം, ഐപിഎല്ലില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് വിജയിച്ചു. ആവേശം അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് മുംബൈ ജയിച്ചത്. ഇതോടെ സീസണിലെ ആദ്യ നാല് മത്സരങ്ങളിലും ഡല്‍ഹി പരാജയപ്പെട്ടു. 

172 റണ്‍സ് വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റിംഗ് ആരംഭിച്ച മുംബൈയ്ക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷന്‍ കിഷനും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 7.3 ഓവറില്‍ 71 റണ്‍സ് നേടി. കിഷന്‍ 26 പന്തില്‍ 31 റണ്‍സ് നേടിയാണ് പുറത്തായത്. മൂന്നാമനായി ക്രീസിലെത്തിയ തിലക് വര്‍മ്മയും രോഹിത് ശര്‍മ്മയും മുംബൈയുടെ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. മികച്ച ഫോമില്‍ ബാറ്റ് വീശിയ രോഹിത് ശര്‍മ്മ 45 പന്തില്‍ 65 റണ്‍സ് നേടി. 

29 പന്തില്‍ 41 റണ്‍സ് നേടിയ തിലക് വര്‍മ്മ പുറത്താകുമ്പോഴേയ്ക്കും മുംബൈയ്ക്ക് വിജയം കയ്യെത്തും ദൂരത്ത് എത്തിയിരുന്നു. എന്നാല്‍, നേരിട്ട ആദ്യ പന്തില്‍ തന്നെ സൂര്യകുമാര്‍ യാദവ് പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി. തൊട്ടടുത്ത ഓവറില്‍ രോഹിത് ശര്‍മ്മ കൂടി പുറത്തായതോടെ ഡല്‍ഹി മത്സരത്തിലേയ്ക്ക് തിരിച്ചുവന്നു. അവസാന ഓവറില്‍ 5 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നതെങ്കിലും ആന്റിച്ച് നോര്‍ച്ചെയുടെ കൃത്യതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ത്തു. 8 പന്തില്‍ 17 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനിന്റെ പ്രകടനമാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 19.4 ഓവറില്‍ 172 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 25 പന്തില്‍ 54 റണ്‍സ് നേടിയ അക്ഷര്‍ പട്ടേലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 47 പന്തില്‍ 51 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ വീണ്ടും ഇന്നിംഗ്‌സിലെ മെല്ലെപ്പോക്കിന് വിമര്‍ശനം നേരിട്ട് കഴിഞ്ഞു. ജയത്തോടെ പോയിന്റ് പട്ടികയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മറികടന്ന് മുബൈ ഇന്ത്യന്‍സ് 8-ാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളും പരാജയപ്പെട്ട ഡല്‍ഹി അവസാന സ്ഥാനത്ത് തുടരുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News