മോഹൻലാലും ശ്രീനിവാസനും അടി ആയോ നൂറായിരം സംശയങ്ങളുടെ ഇടയിലെ ആ ഉമ്മ ; ആരാധകന്റെ കുറിപ്പ് വൈറലാകുന്നു

ദാസനും വിജയനും മലയാളികൾ ഉള്ളിടത്തോളം മറക്കില്ല. കഴിഞ്ഞ ദിവസം ശ്രീനിവാസന് മോഹൻലാൽ ഉമ്മ കൊടുക്കുന്ന ചിത്രം കണ്ട് കരയാത്ത മലയാളികൾ ഇല്ല

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 01:44 PM IST
  • അവരുടേതായ കാരണങ്ങൾ കൊണ്ട് അവർ അകൽച്ചയിലായിരുന്നു
  • ഒഴിച്ച് നിർത്താൻ കഴിയാത്ത, അനിഷേധ്യമായ ഒരു ദ്വയം ഉണ്ടെങ്കിൽ അത് മോഹൻലാൽ-ശ്രീനിവാസൻ ദ്വയമാണ്
  • ആ ചിത്രം ചെന്ന് കൊള്ളുന്നത് മലയാളിയുടെ ഹൃദയത്തിലേക്കാണ്
മോഹൻലാലും ശ്രീനിവാസനും അടി ആയോ നൂറായിരം സംശയങ്ങളുടെ ഇടയിലെ ആ ഉമ്മ ; ആരാധകന്റെ കുറിപ്പ് വൈറലാകുന്നു

മലയാളികളുടെ എക്കാലത്തെയും മികച്ച കോമ്പിനേഷനാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്. ഇവർ ഒന്നിച്ചുവന്നിട്ടുള്ള ഓരോ സിനിമയിലെ ഓരോ രംഗങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന മലയാളി പ്രേക്ഷകർ ഇന്നും ഓർത്ത് ഓർത്ത് ചിരിക്കുന്ന രംഗങ്ങളാണ്. ദാസനും വിജയനും ഒന്നും മലയാളികൾ ഉള്ളിടത്തോളം മറക്കില്ല. കഴിഞ്ഞ ദിവസം ശ്രീനിവാസന് മോഹൻലാൽ ഉമ്മ കൊടുക്കുന്ന ചിത്രം കണ്ട് കരയാത്ത മലയാളികൾ ഇല്ല. അസുഖബാധിതനായി മാറുകയും പിന്നീട് മരിച്ചു എന്ന് വരെ ശ്രീനിവാസന്റെ വാർത്തകൾ വന്നിരുന്നു. മോഹൻലാലിനൊപ്പം വേദി പങ്കിട്ടപ്പോൾ സംഭവിച്ച ആ രംഗം സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം മുതൽ തരംഗമാണ്.

മോഹൻലാലും ശ്രീനിവാസനും അടി ആയോ. അതുകൊണ്ടാണോ മോഹൻലാലിനെ കളിയാക്കി ശ്രീനിവാസൻ സിനിമയെടുത്തത്. എന്തുകൊണ്ട് പിന്നീട് ഇരുവരും സിനിമകൾ പിന്നീട് ഒരുമിച്ച് ചെയ്തില്ല. ഇതുപോലെ നൂറായിരം സംശയങ്ങൾ കഴിഞ്ഞ ദിവസം ഈ ചിത്രം വൈറലായതിന് ശേഷം വന്ന് തുടങ്ങി. ഇപ്പോഴിതാ ഒരു ആരാധകൻ പങ്കുവെച്ച കുറിപ്പ് ചർച്ചയാവുകയാണ്.  മോഹൻലാലിനെ ഇന്നത്തെ ലാലേട്ടൻ ആക്കിയത്തിലെ പങ്കും ശ്രീനിവാസൻ വന്ന വഴിയുമെല്ലാം കുറിപ്പിൽ പറയുന്നു. വാക്കുകൾ ഇങ്ങനെയാണ്..

മോഹൻലാലിനെ മോഹൻലാലാക്കിയത് അയാൾ തൊണ്ണൂറുകൾക്കിപ്പുറം അഭിനയിച്ച  മാസ് ഹീറോ കഥാപാത്രങ്ങളോ ജിസിസിയിലെ മോഹൻലാലിന്റെ മാർക്കറ്റ് വികസിപ്പിച്ച പുലിമുരുഗനോ ലൂസിഫറോ ഒന്നുമല്ല. അല്ലെങ്കിൽ ഈ പറഞ്ഞ സിനിമകളേക്കാൾ മോഹൻലാലിനെ മോഹൻലാലാക്കിയത് , അനിഷേധ്യമായ അയാളുടെ ജനപ്രീതിക്ക് അടിത്തറയായത് അയാളഭിനയിച്ച ബോയ് നെക്സ്റ്റ് ഡോർ കഥാപാത്രങ്ങളാണ്.
അത്തരം കഥാപാത്രങ്ങൾ മർമ്മമായ സിനിമകളാണ്.

ശ്രീനിവാസനെഴുതിയ, ശ്രീനിവാസനും മോഹൻലാലും ഒരുമിച്ചഭിനിയിച്ച സിനിമകൾ. നാടാടോടിക്കോറ്റും ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും മിഥുനവുമടക്കം നിരവധി സിനിമകൾ. ഒരു തലമുറക്ക് അവരുടെ ദൈനംദിന വ്യഥകൾ,പട്ടിണികൾ,ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടങ്ങൾ,തരികിടകൾ,തെമ്മാടിത്തരങ്ങൾ ഏറ്റവും റിലേറ്റ് ചെയ്യാനും തിയ്യേറ്ററിലെ ഇരുട്ടിലനുഭവിച്ച കഥാർസിസിൽ സ്വന്തം ദൈനംദിന പ്രശ്നങ്ങൾ മറക്കാനും സഹായിച്ച സിനിമകൾ.

ഇന്നത്തെ സിനിമാ ആസ്വാദക സമൂഹത്തിന്റെ വലിയൊരു വിഭാഗം ഇവരുടെ സിനിമകൾ കണ്ട് വളർന്നവരാണ്.അത് കണ്ട് ചിരിച്ചവരാണ്.കരഞ്ഞവരാണ്. ആ സിനിമകൾ കണ്ട് ഉള്ളിൽ സിനിമയുണ്ടാക്കാനുള്ള സ്വപ്നങ്ങൾക്ക് ചിറക് മുളച്ചവരാണ്. അവരുടെ സിനിമകളിലെ നിറത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തെ വിമർശിച്ച് വിമർശകരായവരാണ്.ആ സിനിമകളുടെ, അതിന്റെ സൗന്ദര്യാത്മകതയുടെ രാഷ്ട്രീയത്തെ വിമർശിക്കുമ്പോൾ പോലും ലാലും ശ്രീനിയും സൃഷ്ടിച്ച സിനിമകളുടെ ക്രാഫ്റ്റിനോട് അതിന്റെ അനുഭൂതി സാധ്യതകളോട് രഹസ്യമായെങ്കിലും ആദരവ് സൂക്ഷിക്കുന്നവരാണ്. ആ നിലക്ക് മലയാളിയുടെ സിനിമാ ജീവിതത്തിൽ, നിത്യ വ്യവഹാരത്തിൽ ഇത്രയധികം സ്വാധീനമുള്ള,  ഏതെങ്കിലും നിലക്ക് ഒഴിച്ച് നിർത്താൻ കഴിയാത്ത, അനിഷേധ്യമായ ഒരു ദ്വയം ഉണ്ടെങ്കിൽ അത് മോഹൻലാൽ-ശ്രീനിവാസൻ ദ്വയമാണ്.

അവരുടേതായ കാരണങ്ങൾ കൊണ്ട് അവർ അകൽച്ചയിലായിരുന്നു. ഇപ്പോൾ, തങ്ങളുടെ കരിയറിന്റെ, ജീവിതത്തിന്റെ സായാഹ്നത്തിൽ അവരിങ്ങനെ വീണ്ടും ചേർന്ന് നിൽക്കുമ്പോൾ ആ ചിത്രം മലയാളി ആഘോഷിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല.കാരണം ആ ചിത്രം ചെന്ന് കൊള്ളുന്നത് മലയാളിയുടെ ഹൃദയത്തിലേക്കാണ്.
മലയാളി കരയുകയും ചിരിക്കുകയും ചെയ്ത,

മലയാളി സിനിമ കാണാനും സിനിമ ഉണ്ടാക്കാനും സിനിമയെ വിമർശിക്കാനും പഠിച്ച കൊട്ടകയിരുട്ടിന്റെ ഗൃഹാതുരത്വത്തിലേക്കാണ്. ഓർമയുടെ, ജീവിതത്തിന്റെ, പോയകാലത്തിന്റെ ഒരു നേർത്ത കുളിരുണ്ടതിന്. കാലപ്രവാഹം പല നിലക്കും ഒരു നിമിഷമെങ്കിലും ഈ ചിത്രത്തിൽ നിശ്ചലമാകുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News