Kerala SSLC Result 2021 : 'സ്കൂളിൽ പണിക്ക് വന്ന ബംഗാളികൾക്കും A+' തുടങ്ങിയ ട്രോളുകൾ തന്നെ വേദനിപ്പിച്ചു, വിദ്യാർഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

വിജയശതമാനത്തെക്കാളും A+ നേടിയ വിദ്യാർഥികളുടെ കണക്കായിരുന്നു സൈബർ ഇടങ്ങൾ വലിയ തോതിൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും (Trolls) വഴി വെച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 22, 2021, 06:57 PM IST
  • വിജയശതമാനത്തെക്കാളും A+ നേടിയ വിദ്യാർഥികളുടെ കണക്കായിരുന്നു സൈബർ ഇടങ്ങൾ വലിയ തോതിൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴി വെച്ചത്.
  • റിക്കോർഡ് വിജയശതമാനമായ 99.47 ശതമാനം ഇത്തവണ രേഖപ്പെടുത്തിയത്.
  • ഇതിൽ 1,21,318 വിദ്യാർഥികളാണ് മുഴുവൻ വിഷയത്തിന് എ പ്ലസ് നേടിയത്.
  • മുൻ വർഷങ്ങളിൽ 40,000ത്തിൽ താഴെ വിദ്യാർഥികൾ മുഴുവൻ എ പ്ലസ് നേടിയിരുന്നപ്പോഴാണ് ഈ വർഷം 1.21 ലക്ഷത്തിൽ അധികമായത്. ഇതാണ് ട്രോളുകൾക്ക് പ്രധാനമായും വർധിച്ചത്.
Kerala SSLC Result 2021 : 'സ്കൂളിൽ പണിക്ക് വന്ന ബംഗാളികൾക്കും A+' തുടങ്ങിയ ട്രോളുകൾ തന്നെ വേദനിപ്പിച്ചു, വിദ്യാർഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

Thiruvananthapuram : സംസ്ഥാന SSLC പരീക്ഷ ഫലം (Kerala SSLC Result 2021) പ്രഖ്യാപിച്ചപ്പോൾ നിരവധി ട്രോളുകളാണ് ഉണ്ടായിരുന്നത്. വിജയശതമാനത്തെക്കാളും A+ നേടിയ വിദ്യാർഥികളുടെ കണക്കായിരുന്നു സൈബർ ഇടങ്ങൾ വലിയ തോതിൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും (Trolls) വഴി വെച്ചത്. 

റിക്കോർഡ് വിജയശതമാനമായ 99.47 ശതമാനം ഇത്തവണ രേഖപ്പെടുത്തിയത്. ഇതിൽ 1,21,318  വിദ്യാർഥികളാണ് മുഴുവൻ വിഷയത്തിന്  എ പ്ലസ് നേടിയത്. മുൻ വർഷങ്ങളിൽ 40,000ത്തിൽ താഴെ വിദ്യാർഥികൾ മുഴുവൻ എ പ്ലസ് നേടിയിരുന്നപ്പോഴാണ് ഈ വർഷം 1.21 ലക്ഷത്തിൽ അധികമായത്. ഇതാണ് ട്രോളുകൾക്ക് പ്രധാനമായും വർധിച്ചത്.

ALSO READ :  Kerala SSLC Result 2021 Revaluation : SSLC പുനർമൂല്യനിർണയ അപേക്ഷ ഇന്ന് മുതൽ ഓൺലൈനിലൂടെ സ്വീകരിച്ച് തുടങ്ങും, അവസാന തിയതി ജൂലൈ 23

ട്രോളുകളും അമിതമായപ്പോൾ ചില വിദ്യാർഥികളെ വേദനിപ്പിക്കുകയും ചെയ്തു. അങ്ങനെ വേദന സോഷ്യൽ മീഡിയിൽ പങ്കെവെച്ച് വിദ്യാർഥിനിയുടെ പോസ്റ്റ് ഇന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പങ്കുവെച്ചിരിക്കുകയാണ്.  

"ശരിയാണ് ദിയമോളെ, പഠിച്ച് പരീക്ഷ എഴുതി തന്നെയാണ് നിങ്ങളെല്ലാവരും ഉപരിപഠനത്തിന് അർഹത നേടിയത് " എന്നാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. സംസ്ഥാനത്തെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ മേന്മയെ കുറിച്ചും SSLC ഫലപ്രഖ്യാപനത്തിനെതിരെയുള്ള വിമർശനങ്ങളെ കുറിച്ചാണ് വിദ്യാർഥിനിയുടെ പോസ്റ്റ്.

ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു, വിജയം ശതമാനം 99.47 പേർക്ക്, 121318 മുഴുവൻ എ പ്ലസ്

പഠിച്ച് പരീക്ഷയെഴുതി കൃത്യമായി മൂല്യനിർണയം നടത്തി ഫലം പ്രഖ്യാപിച്ചാണ് ദിയ അടക്കമുള്ള വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയത്. ഏതു സ്ഥാപനവും വിലമതിക്കുന്ന ഗുണനിലവാരമുള്ള സർട്ടിഫിക്കറ്റ് ആണ് നമ്മുടെ കുട്ടികളുടെ പക്കലുള്ളതെന്ന് മന്ത്രി പറഞ്ഞു.

തുറന്നെഴുതിയതിന് ദിയക്ക് നന്ദി. ദിയ ഉന്നയിച്ച ചോദ്യങ്ങൾ വിമർശകരുടെ കണ്ണ് തുറപ്പിക്കും എന്ന് പ്രത്യാശിക്കാം. ഭാവിയിൽ കൂടുതൽ ഉയരങ്ങളിലെത്താൻ ദിയക്കും എല്ലാ കൂട്ടുകാർക്കും ആകട്ടെയെന്ന് മന്ത്രി വി ശിവൻകുട്ടി ആശംസിക്കുകയും ചെയ്തു.

ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലം പ്രഖ്യാപന സൈറ്റുകൾ നിശ്ചലം, പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂർ പിന്നീട്ടും ഫലം അറിയാതെ വിദ്യാർഥികൾ

ദിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ ദിയ....
ഇക്കഴിഞ്ഞ SSLC ബാച്ചിലെ (2020-21) വിദ്യാർത്ഥിനി.
പരീക്ഷാഫലം വന്നപ്പോൾ എല്ലാ വിഷയത്തിനും 
A+ നേടിയ  GHSS പെരുവള്ളൂരിലെ 61 വിദ്യാർത്ഥികളിൽ ഒരാൾ. അതിൽ വളരെ സന്തോഷമുണ്ട്. അതോടൊപ്പം നല്ല സങ്കടവും ഉള്ളിലുണ്ട്. സോഷ്യൽ മീഡിയയിലൂടെയും മറ്റും ഞങ്ങളെ കളിയാക്കി പല ട്രോളുകളും ഇറങ്ങുന്നതും അതിൽ വരുന്ന ചില മോശം കമന്റുകളും കണ്ടു. സ്കൂളിൽ പണിക്കു വന്ന ബംഗാളികൾക്കും  A+ എന്നൊക്കെ ട്രോളുകൾ കണ്ടു. 
       
ഒരു കാര്യം തുറന്നെഴുതാൻ ആഗ്രഹിക്കുന്നു .
2020 ജൂൺ 1 ന് തന്നെ ഞങ്ങളുടെ SSLC ബാച്ചിനുള്ള ക്ലാസ്സുകൾ വിക്ടേഴ്സ് ചാനൽ വഴി ആരംഭിച്ചിരുന്നു. സ്കൂളിൽ നിന്നും ഒമ്പതാം ക്ലാസ്സിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ 4 ഗ്രൂപ്പുകളായി തിരിച്ച് വാട്സ് ആപ് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്തു. Fly high, Shine, Inspire, Ignite എന്നിവയായിരുന്നു അത്. വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ലാസുകൾക്ക് പുറമെ ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകർ ഈ നാല് ഗ്രൂപ്പുകളിലൂടെ പഠനചർച്ചകൾ ദിവസവും നടത്തിക്കൊണ്ട് ഞങ്ങളുടെ പഠന നിലവാരം ഉയർത്താൻ നിഴലുപോലെ കൂടെയുണ്ടായിരുന്നു.

ഗ്രൂപ്പുകൾ ഞങ്ങൾക്ക് സംശയ നിവാരണത്തിനും പഠനത്തിനും ഒരുപാട് സഹായിച്ചു. [വിക്ടേഴ്സിലെ ക്ലാസുകൾ കാണുന്നതിന് ടെലിവിഷനെ ആശ്രയിച്ചു തന്നെയാണ് മുന്നോട്ട് പോയിരുന്നത്. കറന്റില്ലാത്ത സമയങ്ങളിൽ മാത്രമേ ക്ലാസിനായി ഞാൻ മൊബൈലിനെ ആശ്രയിച്ചിരുന്നൊള്ളൂ.]

ഗ്രൂപ്പുകളിൽ തരുന്ന പഠന പ്രവർത്തനങ്ങൾ സമയനിഷ്ഠമായി ചെയ്തു തീർക്കാനും അതുമായി ബന്ധപ്പെട്ട പഠന ചർച്ചകളിൽ സജീവമായി പങ്കെടുക്കാനും ഞങ്ങളേവരും ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ പഠനമികവിനോടൊപ്പം പോരായ്മകൾ പറഞ്ഞ് പരിഹരിച്ചു തരുവാനും എല്ലാ അദ്ധ്യാപകരും ഞങ്ങളോട് ചേർന്ന് നിന്നു.

2021 ജനുവരി 4 മുതൽ സ്കൂളിൽ പോയി അധ്യാപകരുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിച്ചു. ഓരോ ക്ലാസ്സിലും വളരെ കുറച്ച് കുട്ടികളെ മാത്രം ഉൾപ്പെടുത്തി മണിക്കൂറുകളോളം മാസ്കും വെച്ച് സാനിറ്റൈസർ കൊണ്ട് കൈകൾ ഇടക്കിടെ അണുവിമുക്തമാക്കി കൊറോണയിൽ നിന്നും ഒരകലം പാലിച്ചു എന്നു പറയാം. കിട്ടിയ  സമയം കൊറോണ ഭീതിയെ മനസിലടക്കി മാക്സിമം ഞങ്ങളേവരും നന്നായി വിനിയോഗിച്ചു. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ ഉയർത്തി കൊണ്ടുവരാൻ എല്ലാ അദ്ധ്യാപകരും  നന്നായി ശ്രമിച്ചിരുന്നു. അതിന്റെ തെളിവാണ് പരീക്ഷയെഴുതിയ 390 കുട്ടികളുടെയും മുഴുവൻ വിജയവും. ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങൾ ആണ് ഏവരേം വിജയത്തിലേക്ക് നയിച്ചത്.ആ ഭാഗങ്ങൾ നന്നായി പഠിച്ച ഏതൊരു കുട്ടിക്കും A+ എന്നത് കൈപ്പിടിയിലാണ്.
     
എനിക്ക് Maths ചെറിയ പ്രശ്നമായിരുന്നു ആദ്യമൊക്കെ.പിന്നീട് ജ്യോതി ടീച്ചറുമായുള്ള നിരന്തര സംശയ നിവാരണത്തിലൂടെ ഞാനത് പരിഹരിച്ചുതുടങ്ങി .സംശയങ്ങൾ ക്ഷമയോടെ പറഞ്ഞ് തരാൻ ടീച്ചർക്ക് ഒരു മടിയും ഇല്ലായിരുന്നു. ഫിസിക്സ് പഠിപ്പിച്ചിരുന്ന സന്തോഷ് സർ മാക്സിമം ക്വസ്റ്റ്യൻസും ഞങ്ങൾക്ക് പരിചയപ്പെടുത്തി വിഷയം എളുപ്പമാക്കി തന്നു. ഹിന്ദി കൈകാര്യം ചെയ്ത സിന്ധു ടീച്ചറും ശ്രീധരൻ പാലായി മാഷും ഒരുപാട് സഹായിച്ചു. കെമിസ്ട്രി എടുത്തിരുന്ന രമാദേവി ടീച്ചറും നന്നായി പഠനത്തിൽ സഹായിച്ചു. ബയോളജി പഠനം എളുപ്പമാക്കിത്തന്ന പ്രിയപ്പെട്ട രശ്മി ടീച്ചറും  പ്രവീൺ മാഷും....

ഇംഗ്ലീഷ് വിഷയം കൈപ്പിടിയിലൊതുക്കാൻ സഹായിച്ച പ്രിയപ്പെട്ട രേണു ടീച്ചറും, ഗിരീഷ്  മാഷും, ദിവ്യ ടീച്ചറും, ഷൈനി ടീച്ചറും... സാമൂഹ്യ ശാസ്ത്രം കൈകാര്യം ചെയ്തിരുന്ന പ്രിയപ്പെട്ട ബാലു സർ, ബുഷ്റ ടീച്ചർ, മുനീർ സർ, പ്രീതി ടീച്ചർ... ഇവർക്കെല്ലാമുപരി ഞങ്ങളെ നെഞ്ചോടു ചേർത്ത പ്രിയപ്പെട്ട ഞങ്ങളുടെ ക്ലാസ് അദ്ധ്യാപകൻ "ഞങ്ങളുടെ സ്വന്തം അൻവർ മാഷ് ".... ഇവരെയൊക്കെ കൂടാതെ വേറെയും ഒരുപാട് അദ്ധ്യാപകർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഇവരോടെല്ലാം ഞങ്ങളോരോരുത്തരും എന്നും കടപ്പെട്ടിരിക്കുന്നു. പ്രധാനാധ്യാപകനായ ശ്രീ മുഹമ്മദ്‌ കോയ സാറിനോടും ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു. ഫെബ്രുവരി ഒന്നു മുതൽ ഞാൻ PASC ൽ Night campൽ പങ്കെടുത്തിരുന്നു. അവിടത്തെ സുരേഷ് മാഷിനോട് ഈയവസരത്തിൽ നന്ദി പറയുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവാത്തത് ഞങ്ങളുടെ രക്ഷിതാക്കളോടാണ്. 
      
ഈ കൊറോണക്കാലം ഞങ്ങളുടെ അദ്ധ്യയനം നഷ്ടപ്പെടുത്തുമെന്ന ആശങ്കയിലും ഡിജിറ്റൽ പഠനം വഴി ഞങ്ങൾ ഒരു പാട് ആരോഗ്യ പ്രശ്നങ്ങളിൽ പോലും പിടിച്ചു നിന്ന് വിജയം കൈപ്പിടിയിലൊതുക്കിയതിനു പിന്നിൽ ഒരുപാട് പേരുടെ കഷ്ടപ്പാടുണ്ട്. അതിനെ മറികടക്കാൻ ഞങ്ങൾ കുട്ടികൾക്ക് കഴിഞ്ഞത് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനവും സ്നേഹവും മൂലമാണ്.ഇത് പോലെ തന്നെയാണ് ഓരോ വിദ്യാലയത്തിലെ വിജയത്തിന് പിന്നിലും ഉണ്ടായിരിക്കുന്ന സത്യങ്ങൾ. ഞങ്ങളെയും വിദ്യാലയത്തെയും, A+ നെയും പുറമെ നിന്ന് നോക്കി കാണാതെ ഞങ്ങളിലേക്കിറങ്ങി വന്നാൽ നിങ്ങൾക്കും മനസിലാവും നേടിയതെന്തും (അത് 
ഏത് ഗ്രേഡ് ആയാലും) ഞങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന്. അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്. 

ഞങ്ങളുടെ വീട്ടിൽ ഡിഗ്രിക്ക് പഠിക്കുന്ന ചേച്ചിയും ഞാനും അനിയത്തിയും ഈയൊരൊറ്റ ഫോൺ ആണ് പഠനത്തിന് ഉപയോഗിക്കുന്നത്. ഗ്രൂപ്പിൽ വന്നിരുന്ന വർക്കുകൾ ചേച്ചിയോ അമ്മയോ പേപ്പറിൽ പകർത്തി എനിക്ക് തരും. (കാരണം അന്ന് എന്റെ കണ്ണ് പണിമുടക്കിന്റെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. എന്റെ പഠനത്തിൽ അമ്മയും ചേച്ചിയുമായിരുന്നു ഇരു നേത്രങ്ങൾ. ഡിജിറ്റൽ പഠനം മാറി ക്ലാസിൽ പോവാൻ തുടങ്ങിയ ശേഷമാണ് അല്പം ആശ്വാസം തോന്നിയത്. ഒരിക്കലും A+ നായി എന്നെ വീട്ടിൽ നിന്ന് പ്രഷർ ചെലുത്തിയിട്ടില്ല. മാമന്റെ ഭാര്യയായ രേഷ്മ അമ്മായി എനിക്ക് മാനസികമായി തന്ന സപ്പോട്ട് കുറച്ചൊന്നുമല്ല. ചെറിയമ്മയായ ജിബി ചേച്ചി തന്ന സ്നേഹ പ്രോത്സാഹനങ്ങൾ ചെറുതല്ല. പരീക്ഷയെഴുതിയ എന്നേക്കാൾ എന്റെ വിജയത്തെക്കുറിച്ച് അടിവരയിട്ടവരാണിവർ.

റിസൽട്ട് വരുംമുമ്പേ കേക്കിന് വരെ ഓർഡർ ചെയ്തിരുന്നതാണെന്റെ ജിബി ചേച്ചി. 14 ന് റിസൽട്ട് വരുന്നെന്നറിഞ്ഞശേഷം ചെറിയൊരു പേടി മനസിനെ പിടികൂടിയിരുന്നു. രാത്രിയിൽ അച്ഛനും അമ്മക്കും മദ്ധ്യത്തിലായ് ആയിരുന്നു ആ രണ്ട് ദിവസവും ഉറക്കം. തലേന്ന് ഉറക്കം വന്നില്ലെന്ന് തന്നെ പറയാം.എല്ലാവരും സമാധാനിപ്പിക്കുന്നുണ്ടെങ്കിലും മനസ് തിരയൊടുങ്ങാത്ത കടൽ പോലെ ആയിരുന്നു. 

റിസൽട്ട് നോക്കുന്ന നേരത്താവട്ടെ invalid register number എന്നും കൂടി കാണിച്ചതോടെ അറ്റാക്ക് വരുമെന്ന അവസ്ഥയായി. സൈറ്റ് തിരക്കായതോണ്ടാവും അങ്ങനെയെന്ന് പലരും പറഞ്ഞെങ്കിലും സമാധാനമില്ലായിരുന്നു. ഒടുവിൽ റിസൽട്ട് വന്നപ്പോ തുറന്ന വായ അടക്കാൻ പോലും മറന്നു .അടുത്തു നിന്ന ചേച്ചിയെ കുറെ അടിച്ചു, പിച്ചിപ്പറിച്ചു.അമ്മക്കരികിൽ വന്നപ്പോ അമ്മയെന്നെ നെഞ്ചിലൊതുക്കി മുഴുവൻ വാത്സല്യവും അനുഗ്രഹവും എന്റെ മൂർദ്ധാവിൽ ഉമ്മയാൽ പെയ്തിറക്കി. ചിറകുമുളച്ചു വരുന്ന ഒരു കുഞ്ഞിക്കുരുവിയായ് ഞാൻ അമ്മയിലലിയുകയായിരുന്നു.അച്ഛന്റെ സന്തോഷം കണ്ണുനീരിൻ തിളക്കമായിരുന്നു. നെറ്റിയിൽ അതേ വാത്സല്യത്തോടെ ഒരുമ്മ കിട്ടി. എനിക്ക് കിട്ടിയ നിറഞ്ഞ ആ രണ്ട് സമ്മാനങ്ങളും ആശീർവാദവും മാത്രം മതി മുന്നോട്ടുള്ള കാൽവെയ്പ്പിന്.
    
ഞങ്ങളെ ട്രോളുന്നവരോടും പുച്ഛിക്കുന്നവരോടും എല്ലാ ആദരവും നിലനിർത്തിക്കൊണ്ട് ഒന്ന് ചോദിക്കാനാഗ്രഹിക്കുന്നു... "ഞങ്ങൾ ചെയ്ത തെറ്റെന്താണ്? പരിമിതികൾക്കുള്ളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച കുറഞ്ഞ സമയത്തെ മാക്സിമം ഉപയോഗിച്ചതോ? അതോ കൊറോണക്കാലത്തെ അതിജീവിച്ച് ഒരദ്ധ്യായനം  നഷ്ടപ്പെടുത്താതിരുന്നതാണോ ഞങ്ങൾ ചെയ്ത തെറ്റ് ? അതുമല്ലെങ്കിൽ ഞങ്ങളുടെ കൂട്ടത്തോൽവി നിങ്ങളാഗ്രഹിച്ചിരുന്നോ? നിങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെങ്കിലും ഈ പരീക്ഷയെ അറിഞ്ഞിരുന്നെങ്കിൽ / അഭിമുഖീകരിച്ചിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ? ഒരിക്കലും പറയില്ല എന്നറിയാം കാരണം മാസ്ക്  തുടർച്ചയായി ഉപയോഗിക്കുമ്പോൾ നിങ്ങൾ മുതിർന്നവർക്ക് അനുഭവപ്പെടുന്ന അതേ പ്രയാസങ്ങൾ തന്നെയാണ് ഞങ്ങൾക്കും ഉണ്ടായത്.താടിക്ക് വെച്ച് അലങ്കാരമായി കൊണ്ടു നടക്കുന്നവർക്ക് ഒരു പക്ഷേ അതിന്റെ ബുദ്ധിമുട്ട് അറിഞ്ഞ് കൊള്ളണമെന്നില്ല. 
      
ഒരാഗ്രഹം മനസ്സിലുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രൻ മാഷിനെ കണ്ട് നന്ദി പറയാൻ. സീറോ അക്കാദമിക് വർഷമാക്കാതെ ഞങ്ങളുടെ അധ്യയനം മുന്നോട്ട് കൊണ്ട്പോവാൻ പിന്തുണ തന്നതിന്.ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാൻ പൊതു പരീക്ഷക്കായി ഞങ്ങൾക്ക് അവസരം തന്നതിന്... മുൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർക്കും, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിനോടും ഞങ്ങൾക്കൊപ്പം നിന്നതിന് നന്ദി പറയുന്നു...
     
സ്നേഹത്തോടെ ....
            ദിയ.
[ ഇങ്ങനൊരെഴുത്ത് കഴിഞ്ഞ 15 ന് തുടക്കം വെച്ചതാണ് ട്രോളുകൾ കണ്ടപ്പോൾ. ടൈപ്പ് ചെയ്യാനുള്ള പ്രയാസവും സമയക്കുറവും ആണ് ഇതിത്രയും വൈകിപ്പിച്ചത്.]

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News