Sandhya C Radhakrishnan : 'എല്ലും തോലുമായ പെണ്ണ്' കുറവുകളെ കഴിവുകൾ കൊണ്ട് മറികടന്നവൾ; സന്ധ്യ രാധാകൃഷ്ണനുമായി അഭിമുഖം

'മെലിഞ്ഞു എല്ലുതോലുമായ' അവൾക്ക് ഒട്ടും എളുപ്പമായിരുന്നില്ല ഒന്നും. മെലിഞ്ഞ ശരീരത്തിന്റെ പേരിലെ കളിയാക്കലുകൾ മെന്റൽ ട്രോമയിലേക്ക് കൊണ്ടുപോയൊരു ഭൂതകാലമുണ്ട് അവൾക്ക്. 

Written by - ആതിര ഇന്ദിര സുധാകരൻ | Edited by - Jenish Thomas | Last Updated : Apr 4, 2022, 08:09 PM IST
  • നിരന്തര ബോഡിഷെയിമിങിനെയും അൾസറേറ്റീവ് കൊള്ളൈറ്റിസ് എന്ന അപൂർവ രോഗത്തെയും അതിജീവിച്ച സന്ധ്യ രാധാകൃഷ്ണൻ.
  • തിരുവനന്തപുരത്തുകാരിയാണ്. ഇപ്പോൾ താമസം കൊടുങ്ങല്ലൂരിൽ.
  • സാൻഡീസ് ക്രാഫ്റ്റ് വേൾഡ് എന്ന ഓൺലൈൻ ബിസിനസ് സംരംഭത്തിലൂടെയാണ് ലോകത്തിന്റെ പലഭാഗത്തുള്ളവർ സന്ധ്യയെ അറിയുന്നത്.
  • 'മെലിഞ്ഞു എല്ലുതോലുമായ' അവൾക്ക് ഒട്ടും എളുപ്പമായിരുന്നില്ല ഒന്നും. മെലിഞ്ഞ ശരീരത്തിന്റെ പേരിലെ കളിയാക്കലുകൾ മെന്റൽ ട്രോമയിലേക്ക് കൊണ്ടുപോയൊരു ഭൂതകാലമുണ്ട് അവൾക്ക്.
Sandhya C Radhakrishnan : 'എല്ലും തോലുമായ പെണ്ണ്' കുറവുകളെ കഴിവുകൾ കൊണ്ട് മറികടന്നവൾ; സന്ധ്യ രാധാകൃഷ്ണനുമായി അഭിമുഖം

നിങ്ങളെന്തിനാണ് എന്റെ ശരീരത്തിലേക്ക് നോക്കുന്നത്? നിങ്ങൾ എന്തിനാണ് എന്റെ അസുഖത്തെക്കുറിച്ചോർത്ത് വിഷമിക്കുന്നത്? കുറവുകളിലേക്ക് നോക്കാതെ, നിങ്ങളെന്റെ കഴിവുകളെ കാണുന്നില്ലേ? ചോദിക്കുന്നത് സന്ധ്യയാണ്. നിരന്തര ബോഡിഷെയിമിങിനെയും അൾസറേറ്റീവ് കൊള്ളൈറ്റിസ് എന്ന അപൂർവ രോഗത്തെയും അതിജീവിച്ച സന്ധ്യ രാധാകൃഷ്ണൻ. തിരുവനന്തപുരത്തുകാരിയാണ്. ഇപ്പോൾ താമസം കൊടുങ്ങല്ലൂരിൽ. സാൻഡീസ് ക്രാഫ്റ്റ് വേൾഡ് എന്ന ഓൺലൈൻ ബിസിനസ് സംരംഭത്തിലൂടെയാണ് ലോകത്തിന്റെ പലഭാഗത്തുള്ളവർ സന്ധ്യയെ അറിയുന്നത്. 

'മെലിഞ്ഞു എല്ലുതോലുമായ' അവൾക്ക് ഒട്ടും എളുപ്പമായിരുന്നില്ല ഒന്നും. മെലിഞ്ഞ ശരീരത്തിന്റെ പേരിലെ കളിയാക്കലുകൾ മെന്റൽ ട്രോമയിലേക്ക് കൊണ്ടുപോയൊരു ഭൂതകാലമുണ്ട് അവൾക്ക്. 

ഫാഷൻ ഡിസൈനിങിലേക്കുള്ള ചുവടുവയ്പ്

 

ഫാഷൻ ഡിസൈനിങ് ആയിരുന്നു ഇഷ്ടമേഖല. ഡിഗ്രി കഴിഞ്ഞ ഉടൻ ഫാഷൻ ഡിസൈനിങിലേക്ക് തിരിയണമെന്നായിരുന്നു ആഗ്രഹമെങ്കിലും വൈകി. കമ്പ്യൂട്ടർ കോഴ്സ് പഠിച്ച് യുഎസ്ടി  ഗ്ലോബലിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആയിട്ടാണ് ആദ്യ ജോലി. ഇതിനിടെ സ്വന്തം വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് തുടങ്ങി. പിന്നീട് സുഹൃത്തുക്കൾക്ക് ഡിസൈൻ ചെയ്ത് കൊടുത്തു തുടങ്ങി. ഇതിനിടെ എച്ച് ആർ സെക്ഷനിലേക്ക് ജോലി മാറി.

ALSO READ : Steffy Sunny : "നമ്മൾ ആരെ പരിചയപ്പെട്ടാലും അവരെ സന്തോഷിപ്പിക്കുക"; ചിരിച്ചും ചിരിപ്പിച്ചും വിശേഷങ്ങൾ പങ്കുവച്ച് ഇൻസ്റ്റ താരം സ്റ്റെഫി സണ്ണി

വിവാഹമാർക്കറ്റിലെ ശരീര സൗന്ദര്യം

വിവാഹ ആലോചനകൾ തുടങ്ങിയപ്പോഴാണ് ശരീരസൗന്ദര്യ പ്രശ്നങ്ങൾ ഏറ്റവും അധികം അനുഭവപ്പെട്ടുതുടങ്ങിയത്. വണ്ണം കൂടിയാലും കുറഞ്ഞാലും ഒക്കെ പ്രശ്നമാണ്. സമൂഹം പറയുന്ന സൗന്ദര്യ സങ്കൽപങ്ങളിലൊന്നും ഞാൻ ഉൾപ്പെട്ടിരുന്നില്ല. പല്ലു പൊങ്ങിയിരുന്നാൽ, കറുത്തിരുന്നാൽ, മെലിഞ്ഞിരുന്നാൾ ഒക്കെ വളരെ വേഗം വട്ടപ്പേരുകൾ വീരും. 

വില്ലനായി വന്ന് നായകനായ രോഗം

വിവാഹം ഉറപ്പിച്ചിരിക്കെയാണ് ചില രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആന്തരിക രക്തസ്രാവം വന്നുതുടങ്ങിയപ്പോഴാണ് വിദഗ്ധ പരിശോധന നടത്തിയത്. ഭക്ഷണം അധികം കഴിക്കാൻ സാധിച്ചിരുന്നില്ല. കുടലിനെ ബാധിക്കുന്ന അൺസറേറ്റീവ് കൊള്ളൈറ്റിസ് എന്ന അസുഖം തിരിച്ചറിഞ്ഞു. ശരീരം എല്ലുകൾ  പൊങ്ങി മെലിഞ്ഞിരുന്നതിന്റെ കാരണം അപ്പോഴാണ് വ്യക്തമായത്.  ഒരാൾ മെലിഞ്ഞിരിക്കുന്നത്, വണ്ണം കൂടുന്നത്, പൊക്കം കുറഞ്ഞത് ഒക്കെ നിങ്ങളറിയാത്ത എന്തേലും കാരണം കൊണ്ടാകും. ഒരാളുടെ ശാരീരിക ഘടനവച്ച് ആരെയും കളിയാക്കരുത്.

നമ്മൾ നമ്മളെ അംഗീകരിച്ചെങ്കിൽ മാത്രമേ ഈ സമൂഹവും നമ്മളെ അംഗീകരിക്കൂ. കുറവുകളെ കഴിവുകൾ കൊണ്ട് മറികടക്കാൻ കഴിയും. അങ്ങനെ ആ അസുഖത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാനും അതിജീവിക്കാനും തുടങ്ങി. 

ലോക്ഡൗണിൽ അൺലോക്കായ സ്വപ്നം

പലരെയും പോലെ ലോക്ഡൗൺ കാലഘട്ടം തന്നെയാണ് സ്വപ്നങ്ങൾക്ക് വഴി തുറന്നത്. യുട്യൂബ് നോക്കി ക്രാഫ്റ്റ് വർക്കുകൾ പഠിച്ചുതുടങ്ങി. പ്രസവ ശേഷമുണ്ടായ ഡിപ്രക്ഷൻ അവസ്ഥ മറികടക്കാൻ ആയിരുന്നു പ്രധാന ശ്രമം. സോഷ്യൽ മീഡിയ വഴി പ്രമോഷൻ കൂടി കൊടുത്തപ്പോൾ ആവശ്യക്കാർ വന്നുതുടങ്ങി. അങ്ങനെയാണ് സാൻഡീസ് ക്രാഫ്ററ് വേൾഡിന്റെ തുടക്കം. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ചാനൽ തുടങ്ങി. യുട്യൂബിലൂടെ നൂൽ എംബ്രോയിഡറിയും പഠിച്ചു.  ആളുകളുടെ ഫോട്ടോ നൂലിൽ തുന്നിയെടുക്കാൻ തുടങ്ങി. അത് ക്ലിക്കായി. പല നിറത്തിലുള്ള നൂലുകളും അക്രിലിക് പെയിന്റിങ് വർക്കുകളുടെ മനോഹാരിത കൂട്ടി. ഇപ്പോൾ ലോകത്ത് പലഭാഗത്തായി കസ്റ്റമറുകൾ ഉണ്ട്. ഓൺലൈൻ വഴി നൂൽ ചിത്രപ്പണിയിൽ പരിശീലനവും നൽകാറുണ്ട്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോഡും ലഭിച്ചു. ജീവിത്തിൽ ഒരുപാട് സ്ട്രൈഗിൾസ് ഉണ്ടാകം. ചെറിയ സങ്കടങ്ങൾ മറികടക്കാൻ കഴിഞ്ഞാൽ കാത്തിരിക്കുന്നത് വലിയ സന്തോഷങ്ങളാകും.

ALSO READ : പേപ്പാറയുടെ വശ്യസൗന്ദര്യവും, കാട്ടിലെ കടയുടെ രുചി വിശേഷങ്ങളും

മിസിസ് കേരള മത്സരം

പൊക്കവും വണ്ണവും മാനദണ്ഡമാക്കിയുള്ള സ്റ്റീരിയോടൈപ്പുകൾക്കെതിരെ പ്രതികരിക്കുകയായിരുന്നു ലക്ഷ്യം. സൗന്ദര്യത്തിന്റെ അളവുകോലുകളെ വിമർശിക്കുന്നതിനായാണ് അത്തരം വേദികൾ ആദ്യമൊക്കെ തെരഞ്ഞെടുത്തു തുടങ്ങിയത്. പിന്നീട് മോഡിലിങിൽ കൂടുതൽ അവസരങ്ങൾ തേടിയെത്തി. ഒവിഎം ഫാഷൻ ഷോയിൽ സെക്കൻഡ് റണ്ണറപ്പായി. 

സന്തോഷം ചുറ്റുമുള്ളവരിലേക്കും

രണ്ട് രീതിയിൽ നമുക്ക് ജീവിക്കാം. വെറുതെ ജീവിച്ച് മരിക്കാം, അല്ലെങ്കിൽ മറ്റൊരാളുടെ ജീവിത്തിൽ പുഞ്ചിരി സമ്മാനിച്ച് മരിക്കാം. ഞാൻ രണ്ടാമത്തെ വഴി സ്വീകരിച്ചു. കോവിഡ് സമയത്ത് ബിസിനസ് തുടങ്ങിയ ഒരുപാട് സ്ത്രീ സംരംഭകരുണ്ട്. ക്യൂൻസ് ബിസിനസ് ലോഞ്ച് എന്ന പേജ് ഫേസ്ക്കിൽ തുടങ്ങി. 150 ഓളം വനിതാ സംരംഭകരാണ് അതിലുള്ളത്. 

ഓരോരുത്തർക്കും സ്വന്തം ഉൽപന്നം വിൽപനയ്ക്ക് വയ്ക്കാം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എങ്ങനെ ഗുണകരമായി ഉപയോഗപ്പെടുത്താം എന്നത് അറിയില്ലാത്ത സ്ത്രീകൾക്കുള്ള സഹായം കൂടിയായിരുന്നു അത്.  
ചുറ്റിനും ഉള്ളവരുടെ നെഗറ്റീവ് കമന്റുകൾ കാര്യമാക്കേണ്ടതില്ല.

നമുക്കുള്ള ചങ്ങലകൾ നാം തന്നെ പൊട്ടിക്കണം. നമ്മുടേതായ സ്വപ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണം. ഉയർച്ചയും താഴ്ചയും ജീവിതത്തിൽ സ്വാഭാവികമാണ്. -സ്വന്തം ജീവിതം കൊണ്ട് സന്ധ്യ പറയുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News