രാമായണത്തിലെ ഈ ഭാഗങ്ങള്‍ നിത്യവും വായിക്കൂ, ദോഷങ്ങള്‍ മാറികിട്ടും...

അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കി വിജ്ഞാനമാകുന്ന പ്രകാശം പറത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്.   

Written by - Ajitha Kumari | Last Updated : Aug 12, 2019, 03:52 PM IST
രാമായണത്തിലെ ഈ ഭാഗങ്ങള്‍ നിത്യവും വായിക്കൂ, ദോഷങ്ങള്‍ മാറികിട്ടും...

കര്‍ക്കിടക മാസം കഴിയാറാകുന്നു. ഇന്ന് കര്‍ക്കിടകം 27 ആയി.  എല്ലാ വീടുകളിലും രാമായണ പാരായണം മുറയായി നടക്കുന്ന ഈ സമയത്ത് നിത്യവും പാരായണം ചെയ്യാന്‍ പറ്റുന്ന ചില ഭാഗങ്ങള്‍ നമുക്ക് നോക്കാം.

അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കി വിജ്ഞാനമാകുന്ന പ്രകാശം പറത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്. 

പണ്ട് പഞ്ഞമാസമെന്നായിരുന്നല്ലോ കര്‍ക്കിടകത്തെ വിളിച്ചിരുന്നത്‌. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗത്തിന് ഇന്നും ഒരു പക്ഷേ അങ്ങനെ ആകാം. എന്നാൽ അതിനും ഉപരിയായി ഇത് ഭഗവതി മാസം കൂടിയായി അറിയപ്പെടുന്നു.

അതായത് ദോഷങ്ങളകലാന്‍ എല്ലാ വീടുകളിലും ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്ന മാസം. രാമായണ മാസാചരണം കർക്കിടകത്തിലെ ദുസ്ഥിതികൾ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയായിട്ടും പറയപ്പെടുന്നു. 

കര്‍ക്കിടകത്തിലെ ക്ലേശകരമായ ജീവിതശൈലിയില്‍നിന്നും മുക്തിനേടാൻ പൂർവ്വികർ തിരഞ്ഞെടുത്ത ഭക്തിമാര്‍ഗമാണ്‌ രാമായണ പാരായണമെന്നും നിസംശയം പറയാം. 

ഏഴു കാണ്ഡങ്ങളായി വാല്‍മീകി മഹര്‍ഷി എഴുതിയ ആദ്യകാവ്യമായ രാമായണം ഭക്തിയോടെ കര്‍ക്കിടകമാസത്തിലുടനീളം പാരായണം ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിന് വളരെ നല്ലതാണ്. 

കർക്കിടകത്തിലല്ലാതെ രാമായണ പാരായണം നടത്താമോ? അല്ലെങ്കില്‍ നിത്യപാരായണത്തിനു ചിട്ടകൾ ഉണ്ടോ? എന്നിങ്ങനെ രാമായണ പാരായണത്തെ സംബന്ധിച്ചു പല സംശയങ്ങളും സാധാരണക്കാർക്ക് ഉണ്ടാവാറുണ്ട്. 

എന്നാല്‍ ഇനി അങ്ങനൊരു സംശയം വേണ്ട രാമായണം നമുക്ക് 365 ദിവസവും പാരായണം ചെയ്യാം. നിത്യേന ജപത്തിനു ശേഷം കുറച്ചു വീതം പാരായണം ചെയ്യുന്നത് ഉത്തമമാണ്. കൂടാതെ ആഗ്രഹസാഫല്യത്തിനായി ചില പ്രത്യേക ഭാഗങ്ങൾ നിത്യവും പാരായണം ചെയ്യുന്ന പതിവുമുണ്ട്.

യുദ്ധകാണ്ഡത്തിലെ ആദിത്യ ഹൃദയമന്ത്രം നിത്യവും ജപിക്കുന്നത് കൊണ്ട് ശത്രുദോഷ ശമനമുണ്ടാകുമെന്നാണ് വിശ്വാസം.

സർവ്വകാര്യ സിദ്ധിക്കായ് സുന്ദരകാണ്ഡം നിത്യവും പാരായണം ചെയ്യുക

മംഗല്യഭാഗ്യത്തിനും ദാമ്പത്യസൗഖ്യത്തിനും ബാലകാണ്ഡത്തിലെ സീതാസ്വയംവരം എന്ന ഭാഗത്തിലെ 'സത്‌കാര യോഗ്യന്മാരാം രാജപുത്രന്മാരെ....എന്നു തുടങ്ങി ഹോമവും കഴിച്ചു തൻ പുത്രിയാം വൈദേഹിയെ രാമനു നൽകീടിനാൻ ജനകമഹീന്ദ്രനും.... വരെ നിത്യവും രാവിലെ പാരായണം ചെയ്യാം.

സന്താനഭാഗ്യത്തിന് ബാലകാണ്ഡത്തിലെ പുത്രകാമേഷ്ടി ഭാഗം വായിക്കാം. 

പരീക്ഷാവിജയത്തിന്  ബാലകാണ്ഡത്തിലെ ‘ഭാർഗ്ഗവഗർവ്വശമനം’ എന്ന ഭാഗത്തിലെ ‘ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനങ്കൽ?... ’  എന്നു തുടങ്ങി സ്വർഗ്ഗതിക്കായിടിടെന്നാൽ സഞ്ചിതമായ പുണ്യ– മൊക്കെ നിൻബാണത്തിനു ലക്ഷ്യമായ് ഭവിക്കേണം’  എന്നു വരെ പാരായണം ചെയ്യാം.

ആപത്ത് ഒഴിയാൻ യുദ്ധകാണ്ഡത്തിൽ 'വിഭീഷണൻ ശ്രീരാമസന്നിധിയിൽ' എന്ന ഭാഗത്തെ  ‘രാമാ! രമാരമണ! ത്രിലോകീപതേ! സ്വാമിൻ! ജയജയ നാഥ! ജയജയ!...’ എന്നു തുടങ്ങി  ‘ത്വൽപാദപങ്കജഭക്തിരേവാസ്തു മേ നിത്യമിളക്കമൊഴിഞ്ഞു കൃപാനിധേ!’ എന്നുവരെ 30 ദിവസം വായിക്കണം.

ദുഃസ്വപ്‌നം മാറാൻ സുന്ദര കാണ്ഡത്തിലെ ‘ശൃണു വചനമിതു മമ നിശാചരസ്‌ത്രീകളേ! ശീലാവതിയെ നമസ്കരിച്ചീടുവിൻ...’ എന്നു തുടങ്ങി  ‘കരുണയൊടു വയനമിതു കതിപയദിനം മുദാ കാത്തുകൊള്ളേണമിവളെ നിരാമയം.’ എന്നുവരെ പാരായണം ചെയ്യാം.

പാപശമനത്തിന് സുന്ദരകാണ്ഡത്തിലെ ‘ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്‌ഠയാ ചിത്രകൂടാചലത്തിങ്കൽ വാഴും വിധൗ...’ എന്നു തുടങ്ങി ‘അപരമൊരു ശരണമിഹ നഹി നഹി  നമോസ്തുതേ ആനന്ദമൂർത്തേ ശരണം നമോസ്തുതേ’ എന്നുവരെ പാരായണം ചെയ്യാം.

മോക്ഷലബ്‌ധിയ്ക്ക് ആരണ്യകാണ്ഡവും ജടായു സദ്‌ഗതിയും നിത്യവും പാരായണം ചെയ്യാം.

മാറാരോഗങ്ങൾ മാറാൻ  യുദ്ധകാണ്ഡത്തിലെ രാമ–രാവണയുദ്ധഭാഗത്തിലെ ‘ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു ബദ്ധി മോദം പുറപ്പെട്ടിതു രാവണൻ’ എന്നു തുടങ്ങി അഗസ്ത്യാഗമനം, അഗസ്ത്യസ്തുതി എന്നിവ വായിച്ച്  ‘രാത്രിഞ്ചരന്‍റെ കൊടിമരം ഖണ്ഡിച്ചു ധാത്രിയിലിട്ടു ദശരഥ പുത്രനും’ എന്നുവരെ നിത്യവും പാരായണം ചെയ്യുക.

Trending News