Kozhikode Train Fire: കോഴിക്കോട്ടെ ട്രെയിൻ തീവയ്പ്പ്; ഉത്തര മേഖല ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം, പ്രത്യേക സംഘം രൂപീകരിക്കും

Special Investigation Team: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതിയെക്കുറിച്ച് പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ഡിജിപി അനിൽകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Apr 3, 2023, 11:49 AM IST
  • കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും
  • ട്രെയിനിൽ തീവെപ്പ് നടത്തിയത് സംബന്ധിച്ച് ഗൂഢാലോചനയുണ്ടോ എന്നുള്ള കാര്യം അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂവെന്ന് ഡിജിപി
Kozhikode Train Fire: കോഴിക്കോട്ടെ ട്രെയിൻ തീവയ്പ്പ്; ഉത്തര മേഖല ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം, പ്രത്യേക സംഘം രൂപീകരിക്കും

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവെപ്പ് ഉത്തര മേഖല ഐജി അന്വേഷിക്കുമെന്ന് ഡിജിപി അനിൽകാന്ത്. കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും. ട്രെയിനിൽ തീവെപ്പ് നടത്തിയത് സംബന്ധിച്ച് ഗൂഢാലോചനയുണ്ടോ എന്നുള്ള കാര്യം അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂവെന്നും ഡിജിപി കൂട്ടിച്ചേർത്തു. പ്രതിയെക്കുറിച്ച് പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, കോഴിക്കോട് ഏലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ അക്രമിയുടേതെന്ന് സംശയിക്കുന്ന ബാ​ഗ് ട്രാക്കിൽ നിന്ന് കണ്ടെത്തി. ട്രാക്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അന്വേഷണം നടത്തും. എൻഐഎ അന്വേഷണത്തിനും സാധ്യതയുണ്ട്. റെയിൽവ മന്ത്രാലയം സംഭവത്തെക്കുറിച്ച് വിവരങ്ങൾ തേടി. അതേസമയം, അക്രമി യുപി സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

ALSO READ: Kozhikode Train Fire: ട്രെയിനിലെ തീവെപ്പ്: ട്രാക്കിൽ നിന്ന് ബാ​ഗ് കണ്ടെത്തി, ഹിന്ദിയിലും ഇം​ഗ്ലീഷിലും എഴുതിയ കുറിപ്പുകൾ; പ്രതി യുപി സ്വദേശിയെന്ന് സംശയം

തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ കൂടുതൽ പേർ ഏലത്തൂരിലെത്തി. ഏലത്തൂർ പാലത്തിന് സമീപമുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാ​ഗിൽ നിന്ന് ഒരു കുപ്പി പെട്രോളും കുറിപ്പുകളും ചോറ്റുപാത്രവും കണ്ടെത്തി. ഇം​ഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകളും കണ്ടെത്തി. പെട്രോൾ നിറച്ച കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഭക്ഷണം അടങ്ങിയ ചോറ്റുപാത്രം, ഇയർഫോണും കവറും, പാക്കറ്റിലുള്ള ലഘുഭക്ഷണം, ഇം​ഗ്ലീഷിലുള്ള ദിനചര്യ കുറിപ്പ് എന്നിവയാണ് ബാ​ഗിൽ നിന്ന് ലഭിച്ചത്.

അക്രമിയെന്ന് സംശയിക്കുന്നയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടെന്നും മൊഴി. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേരുടെ നില ​ഗുരുതരമാണ്. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് തീയിട്ടത്. രാത്രി ഒമ്പതരയോടെയാണ് സംഭവം. യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച ശേഷം അക്രമി തീയിടുകയായിരുന്നു.

ഏലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനുമിടയിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു പുരുഷന്‍റേയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സ്ത്രീയും കുഞ്ഞും മട്ടന്നൂർ സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ. മരിച്ച പുരുഷനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. സംഭവത്തിൽ അക്രമിക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News