Israel Palestine Crisis: അക്രമണങ്ങളുടെ ചരിത്രം, ഇസ്രായേൽ ഹമാസ് ഏറ്റുമുട്ടലുകളുടെ തുടക്കം എവിടെ നിന്ന്?

1948 മുതൽ ഇസ്രായേലിനുള്ളില്‍ പാലസ്തീൻ പൗരന്മാർ ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി ഒരു രാജ്യം രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അവയൊന്നും തന്നെ പൂർണമായി വിജയത്തിലെത്തിയിരുന്നില്ല

Written by - Zee Malayalam News Desk | Last Updated : Oct 7, 2023, 06:03 PM IST
  • പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലാണ് ഭൂഗോളത്തിന്റെ പലഭാഗത്തായി ചിതറിക്കിടന്ന ജൂതർക്ക് സ്വന്തമായി ഒരു രാഷ്ട്രം വേണമെന്നുള്ള ചിന്തയുണ്ടാകുന്നത്
  • വെസ്റ്റ് ബാങ്ക്, ഗാസ തുടങ്ങിയ ഭാഗങ്ങളിലേക്ക് പലസ്തീനി പൗരന്മാർ തുരത്തി ഓടിക്കപ്പെട്ടു
  • 1948 ലാണ് ഇസ്രായേൽ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെടുന്നത്
Israel Palestine Crisis: അക്രമണങ്ങളുടെ ചരിത്രം, ഇസ്രായേൽ ഹമാസ് ഏറ്റുമുട്ടലുകളുടെ തുടക്കം എവിടെ നിന്ന്?

ഏറെ നാളുകൾക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും യുദ്ധ മുനമ്പിൽ എത്തി നിൽക്കുകയാണ്. പാലസ്തീൻ സൈനിക ഗ്രൂപ്പായ ഹമാസ് ഇസ്രായേലിലേക്ക് കടന്നുകയറി ആക്രമണം തുടങ്ങിയതോടെയാണ് മേഖലയിലെ സമാധാനം ഇല്ലാതായത്. അൽ അഖ്‌സ പള്ളിക്കുനേരെ രണ്ടുവർഷങ്ങൾക്കുമുൻപ് നടന്ന ഇസ്രായേലി അതിക്രമങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നാണ് ഹമാസിന്റെ വിശദീകരണം. എന്താണ് വർഷങ്ങളായി നിലനിക്കുന്ന ഇസ്രായേൽ - പാലസ്തീൻ സംഘർഷങ്ങൾക്ക് പിന്നിൽ. പരിശോധിക്കാം.. 

നിലവില്‍ ലോകത്തിലെ ഏക ജൂത രാജ്യമാണ് ഇസ്രായേല്‍. ഇന്ന് ഇസ്രായേൽ എന്ന് നമ്മൾ വിളിക്കുന്ന അതേ ഭൂഭാഗം തന്നെയാണ് പലസ്തീനി മുസ്ലീങ്ങളുടെയും ജന്മനാട്. ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരുപോലെ പ്രധാനമായ സ്ഥലമാണ് ഇസ്രായേലിലെ ജറുസലേം നഗരം. ജറുസലേം നഗരത്തിലെ ടെംപിൾ മൗണ്ടിനു മുകളിലുള്ള 'അൽ അക്സ' പള്ളി മുസ്ലീങ്ങളുടെ വിശുദ്ധ മോസ്കുകളിൽ മൂന്നാമത്തേതാണ്. ഇതേ മലമുകളിൽ തന്നെയുള്ള 'വെസ്റ്റേൺ വാൾ' ജൂതർക്ക് ഏറെ മതപ്രാധാന്യമുള്ള പുണ്യസ്ഥലമാണ്.

പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലാണ് ഭൂഗോളത്തിന്റെ പലഭാഗത്തായി ചിതറിക്കിടന്ന ജൂതർക്ക് സ്വന്തമായി ഒരു രാഷ്ട്രം വേണമെന്നുള്ള ചിന്തയുണ്ടാകുന്നത്. ജൂതമതത്തിന്റേതായി ഒരു ശാശ്വത ഭൂമിയായിരുന്നു അവരുടെ സ്വപ്നം. അങ്ങനെ ഒരു വാഗ്ദത്തഭൂമിക്കായുള്ള അവരുടെ മുന്നേറ്റത്തെ ലോകം 'സയണിസം' എന്ന് വിളിച്ചു. 1947 -ൽ ജറുസലേമിൽ പാർത്തിരുന്ന പലസ്തീൻ പൗരന്മാരെ ഇസ്രായേലിലേക്ക് അധിനിവേശം നടത്തിയ ജൂതന്മാർ ബലം പ്രയോഗിച്ച് കുടിയിറക്കി. ആ അധിനിവേശം നയിച്ചത് ഇരുപക്ഷവും തമ്മിലുള്ള യുദ്ധത്തിലാണ്.

തുടർന്ന് ആറുലക്ഷത്തോളം യഹൂദർ ഇസ്രായേലിന്‍റെ പല ഭാഗങ്ങളിലായി താമസമാരംഭിച്ചു. വെസ്റ്റ് ബാങ്ക്, ഗാസ തുടങ്ങിയ ഭാഗങ്ങളിലേക്ക് പലസ്തീനി പൗരന്മാർ തുരത്തി ഓടിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ട് അറബികൾ വൈദേശിക ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു. അറബികൾക്ക് ഇസ്രയേലികളും വിദേശികൾ തന്നെയായിരുന്നു. തങ്ങളെ ഇത്രയും കാലം അടക്കി ഭരിച്ചിരുന്ന വൈദേശിക ശക്തികളോട് പ്രതികാരം ചെയ്യാൻ ഒരു അവസരം നോക്കിയിരുന്ന ഈജിപ്ത്, ജോർദാൻ, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങൾ ചേർന്ന് അതേ വർഷം ഇസ്രായേലിനെ ആക്രമിച്ചു.

എന്നാൽ പാലസ്തീനെ രക്ഷിക്കാൻ അതൊന്നും മതിയായിരുന്നല്ല. ആ യുദ്ധത്തിൽ അറബ് രാജ്യങ്ങൾ പരാജയം നുണഞ്ഞു. തുടർന്ന് 1948 ലാണ് ഇസ്രായേൽ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെടുന്നത്.  ഇത്തരത്തിൽ വർഷങ്ങളായി കടുത്ത വിവേചനങ്ങളും പീഡനങ്ങളും അനുഭവിച്ചിരുന്ന ജൂതന്മാർക്ക് സ്വന്തമായി ഒരു രാജ്യമെന്ന സ്വപ്നം സഫലമായി. പക്ഷെ വർഷങ്ങളായി ഇസ്രായേലിൽ താമസിച്ചിരുന്ന അറബികൾ ഇതോടെ കുടിയിറക്കപ്പെട്ടു. 1967 -ൽ ഇസ്രായേൽ വീണ്ടും അറബ് രാജ്യങ്ങളോട് യുദ്ധത്തിനിറങ്ങി. ഇത്തവണ വെസ്റ്റ് ബാങ്കിലും, ഗാസയിലെ കൂടി ഇസ്രായേൽ തങ്ങളുടെ നിയന്ത്രണം ശക്തമാക്കി.  ഇത്തരത്തിൽ 75 വർഷത്തിനിടെ ഈ മേഖല വലിയൊരു യുദ്ധഭൂമിയായി മാറുകയായിരുന്നു.

1948 മുതൽ ഇസ്രായേലിനുള്ളില്‍ പാലസ്തീൻ പൗരന്മാർ ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി ഒരു രാജ്യം രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അവയൊന്നും തന്നെ പൂർണമായി വിജയത്തിലെത്തിയിരുന്നില്ല. 2007 ൽ പലസ്തീനിൽ താത്കാലികമായി ഒരു സർക്കാർ നിലവിൽ വന്നു. അത് ഇന്നും തുടരുന്നുണ്ട്. പാലസ്തീനിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയാണ് ഹമാസ്. അവരാണ് ഇന്ന് ഇസ്രായേലിനുനേരെ ആക്രമം അഴിച്ചുവിട്ടതും.

2014 മുതൽ ഹമാസ് ഇസ്രായേലിനോട് തുറന്ന യുദ്ധത്തിലാണ്. അക്കൊല്ലം ജൂലൈ 8 മുതൽ ഓഗസ്റ്റ് 26 വരെ നടന്ന യുദ്ധത്തിൽ 2100 പലസ്തീനികളും, 73 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു. നിലവിൽ അന്നത്തേതിനേക്കാൾ മോശമാണ് പശ്ചിമേഷ്യയിലെ സാഹചര്യം. ഇസ്രായേൽ പ്രധാനമന്ത്രിയായുള്ള ബെഞ്ചമിൻ നെതന്യാഹോ ഹമാസിനോട് യുദ്ധം കൂടി പ്രഖ്യാപിച്ച അവസ്ഥയിൽ മേഖലയിൽ ഇനി എന്ത് നടക്കുമെന്ന ആശങ്കയിലാണ് ലോകരാഷ്ട്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News