സി ആപ്റ്റിൽ പെൻഷൻ പ്രായം ഉയർത്തൽ; മന്ത്രിസഭാ തീരുമാനം മെയ് 25ന്, സിപിഎം നേതാവിന്റെ ഭാര്യയടക്കം ലിസ്റ്റിൽ

തലസ്ഥാനത്ത് നിന്നുള്ള മന്ത്രിയുടെ സഹോദരനും ഭരണകക്ഷി യൂണിയൻ നേതാക്കൾക്കും ഈ ആനുകൂല്യത്തിന‍്റെ ഗുണം ലഭിക്കും. 

Written by - ടി.പി പ്രശാന്ത് | Edited by - M Arun | Last Updated : May 24, 2022, 06:31 PM IST
  • പാളയം ഏരിയാ സെക്രട്ടറിയുടെ ഭാര്യയടക്കമുള്ളവർ മെയ് 31 ലെ റിട്ടയർമെന്റ് ലിസ്റ്റിൽ
  • തിരികെയെത്തുന്നവർക്ക് രണ്ട് വർഷം കൂടി സി ആപ്റ്റിൽ ജോലി ചെയ്യാനുള്ള അവസരം
  • സര്‍ക്കാരിന്റെ പ്രിന്റിംഗ് വര്‍ക്കുകളും ലോട്ടറി ടിക്കകളും പ്രിന്റു ചെയ്യുന്ന ഈ സ്ഥാപനം
സി ആപ്റ്റിൽ പെൻഷൻ പ്രായം ഉയർത്തൽ;  മന്ത്രിസഭാ തീരുമാനം മെയ് 25ന്, സിപിഎം നേതാവിന്റെ ഭാര്യയടക്കം ലിസ്റ്റിൽ

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സി ആപ്റ്റിൽ പെൻഷൻ പ്രായം 60 ആയി ഉയർത്താനുള്ള ഫയൽ ബുധനാഴ്ച്ചത്തെ (മെയ് 25) മന്ത്രിസഭായോഗത്തിൽ തീരുമാനമായേക്കും. സി ആപ്റ്റ്  ഗവേണിംഗ് ബോഡി യോഗത്തിന്റെ ശുപാർശ ഓൺലൈൻ ആയി ചേരുന്ന മന്ത്രിസഭയോഗം അംഗീകരിക്കാനാണ് സാധ്യത. 

സിപിഎം പാളയം എരിയാ കമ്മറ്റി സെക്രട്ടറിയുടെ ഭാര്യയ്ക്കും മറ്റ് സിപിഎം -ട്രേഡ് യൂണിയൻ നേതാക്കന്മാർക്കും വേണ്ടിയാണ്  സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം നടക്കുന്നത്. തലസ്ഥാനത്ത് നിന്നുള്ള മന്ത്രിയുടെ സഹോദരനും ഭരണകക്ഷി യൂണിയൻ നേതാക്കൾക്കും ഈ ആനുകൂല്യത്തിന‍്റെ ഗുണം ലഭിക്കും. 

ബീവറേജസ് കോർപ്പറേഷനിൽ ഡെപ്യൂട്ടേഷന് പോയശേഷം സി ആപ്റ്റിലേക്ക് തിരികെയെത്തുന്ന സിപിഎം പാളയം ഏരിയാ സെക്രട്ടറിയുടെ ഭാര്യയടക്കമുള്ളവർ  മെയ് 31 ലെ റിട്ടയർമെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെയെത്തുന്നവർക്ക് രണ്ട് വർഷം കൂടി സി ആപ്റ്റിൽ ജോലി ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.  

നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന ഈ സ്ഥാപനത്തിലെ പ്രിന്റിംഗ് ജോലികൾ പോലും സ്വകാര്യപ്രസുകള്‍ക്ക്  മറിച്ച് കൊടുത്ത് കമ്മീഷന്‍ കൈപ്പറ്റുന്നവരും വിരിക്കൽ നീട്ടി ലഭിക്കാൻ കാത്തിരിക്കുന്നവരുടെ പട്ടികയിലുണ്ട്. എൽ ഡി എഫ് സർക്കാരിന്റെ പ്രഖ്യാപിത നയത്തിനും  യുവജനങ്ങളോടുള്ള വഞ്ചനയുമാണെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. 

സംസ്ഥാന സര്‍ക്കാരിന്റെ പ്രിന്റിംഗ് വര്‍ക്കുകളും ലോട്ടറി ടിക്കകളും പ്രിന്റു ചെയ്യുന്ന ഈ സ്ഥാപനം 2002ൽ 430 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആവശ്യത്തിൽ കൂടുതൽ ജീവനക്കാരുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൂട്ട പിരിച്ചുവിടൽ. തുടർന്ന് കോടതിയെ സമീപിച്ച തൊഴിലാളികളെ ഒഴിവുകൾ വരുന്ന മുറയ്ക്ക് പുനർനിയമിക്കാനുള്ള 2002ലെ ഹൈക്കോടതി വിധിയും നിലനിൽക്കുന്നുണ്ട്. 

അതിനിടെ 500 ലധികം ജീവനക്കാർ വിരമിക്കുകയും ചെയ്തതോടെ രൂപപ്പെട്ട ഒഴിവുകളും നിരവധിയാണ്. കോടതി വിധിയനുസരിച്ച്  ഈ ഒഴിവുകളിലേക്ക് പരിഗണന അർഹിക്കുന്ന യോഗ്യരായ 100ലധികം തൊഴിലാളികൾ പടിക്ക് പുറത്ത് നിൽക്കുമ്പോഴാണ് മാനോജ്മെന്റ് പുതിയ നിയമനങ്ങള്‍ക്ക് അവസരം നല്‍കാതെ, കുടുംബശ്രീ തൊഴിലാളികളെക്കൊണ്ടും അതിഥിതൊഴിലാളികളെക്കൊണ്ടും സ്ഥാപനം നടത്തിക്കുന്നത്. 

ഈക്കാര്യം ചൂണ്ടിക്കാട്ടി പിരിച്ചുവിടപ്പെട്ട ജീവനക്കാർ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പുനർനിയമനം സംബന്ധിച്ച് തീരുമാനമുണ്ടാക്കാൻ മാർച്ച് 15ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഒഴിവുകൾ ഇല്ലെന്ന് അറിയിച്ചാണ് മാനേജ്‌മെന്റ് വിരമിക്കല്‍ പ്രായം കൂട്ടുന്നതെന്ന് ആരോപണമുണ്ട്.  ഭരണ- പ്രതിപക്ഷ യുവജന സംഘടനകളോ പ്രതിപക്ഷമോ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതും  ദുരൂഹമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News