Covid: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

Kerala covid updates: കോവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Apr 2, 2023, 11:24 AM IST
  • കോവിഡ് ബാധിതരെ ചികിത്സിക്കാൻ സർക്കാർ, സ്വകാര്യ ആശുപത്രികൾ നിശ്ചിത എണ്ണം കിടക്കകൾ സജ്ജമാക്കണം.
  • ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിർബന്ധമായും മാസ്‌ക് ധരിക്കണം.
  • ആരോഗ്യ പ്രവർത്തകർ നിർബന്ധമായും ആശുപത്രിയ്ക്കുള്ളിൽ മാസ്‌ക് ധരിക്കേണ്ടതാണ്.
Covid: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്. കോവിഡ് ബാധിതരെ ചികിത്സിക്കാൻ സർക്കാർ, സ്വകാര്യ ആശുപത്രികൾ നിശ്ചിത എണ്ണം കിടക്കകൾ സജ്ജമാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മറ്റ് രോഗങ്ങളുടെ രോഗിക്ക് ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ അതേ ആശുപത്രിയിൽ തന്നെ തുടർ ചികിത്സ നൽകണമെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. 

കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയിൽ നിന്നും ഡബ്ല്യുജിഎസ് (Whole Genome Sequencing) പരിശോധനയ്ക്ക് അയയ്ക്കണം. ജില്ലാ സർവയലൻസ് ഓഫീസർമാർ ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതാണെന്നും ആരോഗ്യ മന്ത് വീണ ജോർജ് നിർദ്ദേശിച്ചു.

ALSO READ: മണിക്കൂറിൽ 100 കിലോ മീറ്റർ വേഗത; വന്ദേഭാരത് ട്രെയിൻ കേരളത്തിലേയ്ക്ക്

പ്രമേഹം, രക്താതിമർദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവർ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിർബന്ധമായും മാസ്‌ക് ധരിക്കണം. 60 വയസിന് മുകളിൽ പ്രായമുള്ളവർ, പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവർ എന്നിവർക്ക് കോവിഡ് ഇൻഫ്ളുവൻസാ രോഗലക്ഷണമുണ്ടെങ്കിൽ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തുകയും മാനദണ്ഡങ്ങൾക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം. ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിർബന്ധമായും മാസ്‌ക് ധരിക്കണം.

ആരോഗ്യ പ്രവർത്തകർ നിർബന്ധമായും ആശുപത്രിയ്ക്കുള്ളിൽ മാസ്‌ക് ധരിക്കേണ്ടതാണ്. ഇത് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഉറപ്പുവരുത്തണം. ഇൻഫ്ളുവൻസ ലക്ഷണങ്ങളുള്ള ഗർഭിണികളെ കണ്ടെത്താൻ ആശാ പ്രവർത്തകർ, ഫീൽഡ് ജീവനക്കാർ മുഖേന പ്രവർത്തനം ശക്തിപ്പെടുത്തണം. ഗർഭിണികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തേണ്ടതാണ്. കോവിഡ് വാക്സിൻ രണ്ട് ഡോസും മുൻകരുതൽ ഡോസും എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അവബോധം നടത്തണം.

പ്രമേഹം, രക്തസമ്മർദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും 60 വയസിന് മുകളിൽ പ്രായമുള്ളവരും, ഗർഭിണികളും, കുട്ടികളും, അമിത വണ്ണമുള്ളവരും കോവിഡ് രോഗം വരാതിരിക്കുന്നതിനുള്ള പ്രത്യേകമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇവർക്ക് കോവിഡ് ലക്ഷണമുണ്ടെങ്കിൽ അടിയന്തര ചികിത്സ തേടേണം. വീട്ടിലുള്ള കിടപ്പ് രോഗികൾക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികൾക്കും കോവിഡ് വരാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണം.

കോവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികൾക്കായി എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകൾ പ്രത്യേകമായി മാറ്റിവച്ച് ചികിത്സ ലഭ്യമാക്കണം. ഏതെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ അതേ ആശുപത്രിയിൽ തന്നെ കോവിഡ് രോഗികൾക്കായി പ്രത്യേകമായി മാറ്റിവച്ചയിടത്ത് തുടർ ചികിത്സ ഉറപ്പാക്കണം. ഈ സൗകര്യങ്ങൾ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ ഒരുക്കുന്നുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തണമെന്നും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News