UAE കോണ്‍സുലേറ്റ് വഴിയുള്ള സ്വർണ്ണ കള്ളക്കടത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്...!! ആരോപണവുമായി കെ.സുരേന്ദ്രൻ

  മുഖ്യമന്ത്രിയുടെ ഓഫീസിന്  സ്വർണ്ണ കള്ളക്കടത്തുമായി അടുത്ത ബന്ധമുണ്ടെന്ന്    ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍  കെ  സുരേന്ദ്രൻ

Last Updated : Jul 6, 2020, 05:10 PM IST
UAE കോണ്‍സുലേറ്റ് വഴിയുള്ള സ്വർണ്ണ കള്ളക്കടത്തിന്  പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്...!!  ആരോപണവുമായി കെ.സുരേന്ദ്രൻ

കോഴിക്കോട് :  മുഖ്യമന്ത്രിയുടെ ഓഫീസിന്  സ്വർണ്ണ കള്ളക്കടത്തുമായി അടുത്ത ബന്ധമുണ്ടെന്ന്    ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍  കെ  സുരേന്ദ്രൻ

സ്വപ്ന സുരേഷ് നിരവധി കേസുകളിൽ പ്രതിയാണ്.  മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.ടി വിഭാ​ഗത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ മാനേജരാണ് സ്വപ്ന സുരേഷ്.   കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്ത് കേസിലെ പ്രതികളെ പിടിച്ചപ്പോൾ , ആദ്യ കോൾ കസ്റ്റംസിന് പോയത് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

കോൺസുലേറ്റിൽ നിന്ന് പിരിച്ചു വിട്ടവർക്ക് സി.പി.എം നേതാക്കളുമായി ബന്ധമുണ്ട്. ഐടി സെക്രട്ടറി ശിവശങ്കര മേനോന് കള്ളക്കടത്ത് പ്രതികളുമായി അടുത്ത ബന്ധമാണുള്ളത്. സ്വപ്ന സുരേഷിന് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിൽ ആണ് ഐടി വകുപ്പിൽ ജോലി ലഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണം.

അന്ന് സരിതയാണെങ്കിൽ ഇന്ന് സ്വപ്ന എന്ന വ്യത്യാസം മാത്രമാണുള്ളത്. എന്ത് കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പോലിസ് മുന്നറിയിപ്പ് അവഗണിച്ചുവെന്ന് വ്യക്തമാക്കണം. ശിവശങ്കര മേനോൻ സ്വപ്നയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. 

രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന ഈ കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു. നേരത്തെ 17 സ്ത്രീകളെ ഉപയോ​ഗിച്ച് എയർഇന്ത്യാ ഉദ്യോ​ഗസ്ഥനതിരെ വ്യാജരേഖ ചമച്ച കേസിൽ രണ്ട് തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സ്വപ്ന സുരേഷ്  എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നതമായ ചുമതലയിലെത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. 

സി.പി.സി.ആർ 422/19//യു/എസ് പ്രകാരം ഐ.പി.സി 468,469,471,34 കേസിലാണ് ഇവരെ ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി ചോദ്യം ചെയ്തത്. മുമ്പ് യു.എ.ഇ കോൺസുലേറ്റിൽ നിന്നും പുറത്താക്കിയ ഇവർക്ക്
മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്താൻ സാധിച്ചത് ഉന്നതരുമായുള്ള ബന്ധം കൊണ്ടാണ്. ഇവരെ കുറിച്ച് സംസ്ഥാന പോലീസ് സ്പെഷ്യൽ ബ്രാഞ്ച് മുഖ്യമന്ത്രിക്ക് വിവരം നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇത്
അവ​ഗണിക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. 

എല്ലാം അറിഞ്ഞിട്ടും ഇവരെ സ്വന്തം ഓഫീസിലെ ഉന്നതപദവിയിൽ നിലനിർത്തിയതെന്തിനാണെന്ന്
മുഖ്യമന്ത്രി വ്യക്തമാക്കണം. ഒരു പരീക്ഷയുമെഴുതാതെ എന്ത് മാനദണ്ഡം അനുസരിച്ചാണ് ഇവർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതെന്ന് വെകുന്നേരം നടത്തുന്ന വാർത്താസമ്മേളനത്തിൽ ജനങ്ങളോട് പറയണം. ജനങ്ങൾ സ്വപ്നലോകത്താണെന്ന് മുഖ്യമന്ത്രി കരുതരുതെന്ന് സുരേന്ദ്രൻ പരിഹസിച്ചു.

ഉമ്മൻചാണ്ടിയുടെ കാലത്തെ പോലെ അധോലോക-മാഫിയ ​ഗൂഢാലോചനകേന്ദ്രമായി
പിണറായിയുടെ ഓഫീസും മാറിയെന്നതിന്‍റെ  തെളിവാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും
സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

 

Trending News