പേട്ട മൂലവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്തും. അക്രമി ഓടിച്ച സ്കൂട്ടർ ഏതെന്ന് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടി. വാഹനം ഏതാണെന്നും വാഹനത്തിൻ്റെ നിറം കണ്ടെത്താനും ശ്രമമാണ് തുടരുന്നത്. സംഭവം നടന്ന് 16 ദിവസം പിന്നിടുമ്പോഴും പ്രതിയിലേക്ക് എത്താൻ കഴിയാത്തതും പോലീസ് വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അക്രമി വീട്ടമ്മയെ പിന്തുടരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിക്രമത്തിന് ശേഷം പ്രതി പാറ്റൂർ ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. അതിക്രമത്തിന് മുമ്പ് വീട്ടമ്മയും അക്രമിയും തമ്മിൽ തർക്കം ഉണ്ടായി. ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമല്ല. ഈ സംഭവത്തിൽ നടുറോഡിൽ വച്ച് സ്ത്രീക്കെതിരെ ലൈംഗികാതിക്രമുണ്ടായതായി പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
ALSO READ: Crime News: അക്രമി വീട്ടമ്മയെ പിന്തുടർന്നു; പാറ്റൂർ ആക്രമണ കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ജോലിയിൽ വീഴ്ച വരുത്തിയ പേട്ട പോലീസ് സ്റ്റേഷനിലെ പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. സീനിയർ സിവിൽ പോലീസ് ഓഫീസർ ജയരാജ്, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പരാതിക്കാരിയെ കണ്ട് മൊഴിയെടുക്കുന്നതിൽ ഇവർ വീഴ്ച വരുത്തി. ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നതിലും വീഴ്ച വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മരുന്ന് വാങ്ങാനായി ഇരുചക്ര വാഹനത്തിൽ വീടിന് പുറത്തേക്ക് പോകവേയാണ് വീട്ടമ്മയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായത്. പോലീസിൽ അറിയിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് സ്ത്രീയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ കമ്മീഷണർക്ക് പരാതി നൽകി.
സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പോലീസിൽ വിവരം അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം. മാർച്ച് പതിമൂന്നിന് രാത്രി 11 മണിക്കാണ് സംഭവം നടന്നത്. സ്കൂട്ടറിൽ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ വണ്ടി തടഞ്ഞുനിർത്തിയ അക്രമി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തിയ ഇവർ മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ മറ്റ് നടപടികൾ ഒന്നും സ്വീകരിച്ചില്ല.
പോലീസിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെത്തി മൊഴി നൽകാനാണ് ആവശ്യപ്പെട്ടതെന്നും പരാതിക്കാരി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...