Health Department: വൈറൽ ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗബാധ വ്യാപനം; രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്

Kerala Health Department: മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്,  ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jul 2, 2024, 09:04 PM IST
  • ഈ വർഷം മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് 11 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്
  • വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് സംശയാസ്പദമായ ഏഴ് മരണങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
Health Department: വൈറൽ ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗബാധ വ്യാപനം; രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്

വൈറൽ ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കി ആരോഗ്യ വകുപ്പ്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്,  ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.

ജില്ലയിൽ ഈ വർഷം സ്ഥിരീകരിച്ച 1420 വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും സംശയാസ്പദമായ 5360 വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് 11 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസ്  രോഗബാധയെ തുടർന്ന് സംശയാസ്പദമായ ഏഴ് മരണങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2024 ജൂണിൽ 154  സ്ഥിരീകരിച്ച വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും 1607 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് അത്താണിക്കൽ- 245,  കുഴിമണ്ണ- 91,  മൂന്നിയൂർ- 85, ചേലേമ്പ്ര- 53, കൊണ്ടോട്ടി- 51,  തിരൂരങ്ങാടി- 48,  പരപ്പനങ്ങാടി- 48, നന്നമ്പ്ര- 30 എന്നീ സ്ഥലങ്ങളിലാണ്.

ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്തെ കിണറുകൾ മൂന്ന് ദിവസത്തിൽ ഒരിക്കൽ ക്ലോറിനേറ്റ് ചെയ്ത് വെള്ളം ശുചിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും വീടുകൾതോറും കയറി ആരോഗ്യ ബോധവൽക്കരണം നടത്തുന്നുണ്ട്. പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മൈക്ക് വഴി പ്രചരണവും നടത്തുന്നുണ്ട്.

പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വെണ്ണായൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച മൂന്ന് സാമ്പിളുകൾ ഷിഗല്ലയാണെന്ന്  പരിശോധനാ ഫലം ലഭിച്ചിരുന്നു. ഇതേ തുടർന്ന് സ്കൂളിലും പരിസര പ്രദേശങ്ങളിലും ആവശ്യമായ  ജാഗ്രത നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ  പൊതുജനങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. ആർ രേണുക നിർദേശിച്ചു. വയറിളക്ക രോഗങ്ങളുടെ ഒരു പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ.

കൂടുതലും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഈ രോഗം പകരുന്നത്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. വൈറൽ ഹെപ്പറ്റൈറ്റിസ്, ഷിഗല്ല തുടങ്ങിയ  ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇത്തരം ജലജന്യ രോഗങ്ങൾക്കെതിരെയും ഭക്ഷ്യ  വിഷബാധകൾക്കെതിരെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു.
 
എന്താണ് വൈറൽ ഹെപ്പറ്റൈറ്റിസ്?

വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിന് മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങൾ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവന് തന്നെ ഭീഷണിയാവും. കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.
 
രോഗലക്ഷണങ്ങൾ

ശരീര വേദന, പനി, ക്ഷീണം, ഓക്കാനും, ചർദ്ദി, വയറുവേദന, കണ്ണിനും ശരീരത്തിനും മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം എന്നിവയാണ് വൈറൽ ഹെപ്പറ്റൈറ്റിസിന്റെ പ്രധാന രോഗലക്ഷണങ്ങൾ.

പ്രതിരോധമാർഗങ്ങൾ 

1.  ജ്യൂസ് മുതലായ തണുത്ത പാനീയങ്ങൾ തയ്യാറാക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
2.  കുടിക്കുന്നതിന് തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. തിള വന്നതിന് ശേഷം ചുരുങ്ങിയത് മൂന്ന് മിനിറ്റ് എങ്കിലും വെള്ളം തിളപ്പിക്കണം. അതിന് ശേഷം മാത്രമേ കുടിക്കുന്നതിന് ഉപയോഗിക്കാവൂ.
3.  തണുത്തതും തുറന്നു വച്ചതുമായ യാതൊരു ഭക്ഷണ സാധനങ്ങളും കഴിക്കരുത്.
4.  മലമൂത്ര വിസർജനം കക്കൂസുകളിൽ മാത്രമാക്കുക. കുട്ടികളുടെ വിസർജ്യങ്ങൾ കക്കൂസുകളിൽ മാത്രം നിക്ഷേപിക്കുക.
5.  ഭക്ഷണം കഴിക്കുന്നതിനു മുമ്പും, ശുചിമുറി ഉപയോഗിച്ചതിനുശേഷവും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.
6.  രോഗലക്ഷണങ്ങൾ കണ്ടാൽ മൂന്ന് ആഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി വിശ്രമിക്കുക.
7. വയറിളക്കം ഉണ്ടായാൽ ഉടന്‍തന്നെ ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം മുതലായവ കുടിക്കുക.
8.  രോഗലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ  വിവരം അറിയിക്കുക. അശാസ്ത്രീയ ചികിത്സ മാർഗ്ഗങ്ങൾ സ്വീകരിക്കാതിരിക്കുക.
9. വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News