ആശങ്കയായി ഒമൈക്രോൺ വകഭേദങ്ങള്‍; ജൂലൈയില്‍ കോവിഡ് നാലാം തരംഗം; പ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര നിർദേശം

ഫെബ്രുവരി നാലിനുശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

Edited by - Zee Malayalam News Desk | Last Updated : Jun 4, 2022, 02:54 PM IST
  • രാജ്യം കോവിഡ് നാലാം തരംഗത്തിന്റെ പിടിയിലേക്ക് പോകുന്നു
  • ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കണം
  • 24 മണിക്കൂറിനിടെ 3962 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്
 ആശങ്കയായി ഒമൈക്രോൺ വകഭേദങ്ങള്‍; ജൂലൈയില്‍ കോവിഡ് നാലാം തരംഗം; പ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര നിർദേശം

രാജ്യത്ത് ആശങ്ക സൃഷ്ട്ടിച്ച് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്.  രാജ്യം കോവിഡ് നാലാം തരംഗത്തിന്റെ പിടിയിലേക്ക് പോകുന്നതായാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.  രാജ്യത്തെ കോവിഡ് കേസുകളിൽ ഒരിടവേളയ്ക്ക് ശേഷമുണ്ടായ വര്‍ധനയാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനം.  രാജ്യത്ത് ഒമൈക്രോണിന്റെ ഉപവകഭേദമായ BA.4, BA.5 എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ലോകരാജ്യങ്ങള്‍ക്കിടയില്‍ പുതിയ തരംഗത്തിന് കാരണമായതാണ് ഈ വകഭേദങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കണം. 

എന്നാല്‍ അണുബാധയെക്കുറിച്ച് അമിതമായി ആശങ്കപ്പെടേണ്ടതില്ലെന്നും ഭൂരിഭാഗം ജനങ്ങളും വാക്‌സിനേഷന്‍ എടുത്തവരോ അണുബാധയേറ്റവരോ ആയതിനാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വൈറോളജിസ്റ്റുകളും വിദഗ്ധരും അഭിപ്രായപ്പെടുന്നു. നാലാം തരംഗ ഭീതി ശക്തമാകുന്നതിനിടെ, ബോംബെ ഐഐടി കോവിഡ് ക്ലസ്റ്ററായി മാറിയിരിക്കുകയാണ്. ഇവിടെ 30 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജൂലൈയില്‍ രാജ്യത്ത് കോവിഡ് നാലാം തരംഗം രൂക്ഷമായേക്കുമെന്ന് ഐഐടി കാണ്‍പൂരിലെ വിദഗ്ധരും പ്രവചിക്കുന്നു. 84 ദിവസങ്ങള്‍ക്ക് ശേഷമാണ് വെള്ളിയാഴ്ച രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 3962 പേര്‍ക്കാണ് രാജ്യത്ത്  കോവിഡ് സ്ഥിരീകരിച്ചത്. 

ഫെബ്രുവരി നാലിനുശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒമൈക്രോണ്‍ വകഭേദങ്ങളാണ് പുതിയ തരംഗത്തിന് പിന്നിലെന്നാണ് സൂചന. രോഗവ്യാപനം ഉയരുന്നത് കണക്കിലെടുത്ത് ഡല്‍ഹിയില്‍ വിമാനത്താവളങ്ങളിലടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് വര്‍ധിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ക്ക് രോഗവ്യാപനം തടയാന്‍ പ്രതിരോധനടപടികള്‍ ശക്തമാക്കാൻ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്, കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നൽകിയിരിക്കുന്നത്. 

തമിഴ്‌നാട്ടില്‍ പ്രതിവാര ടിപിആര്‍ 0.4 ആയിരുന്നത് 0.8 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ചെന്നൈ, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതലുള്ളത്. രാജ്യത്തെ പുതിയ രോഗികളില്‍ 31.14 ശതമാനവും കേരളത്തില്‍ നിന്നാണ് എന്നുള്ളതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത് . പ്രതിവാര ടിപിആര്‍ 5.2 ല്‍ നിന്ന് 7.8 ആയി കുതിച്ചുയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ 11 ജില്ലകളില്‍ രോഗവ്യാപനം ഉയരുകയാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.  കര്‍ണാടകയില്‍ രോഗസ്ഥിരീകരണ നിരക്ക് 0.8 ല്‍ നിന്നും 1.1 ലേക്ക് ഉയര്‍ന്നിട്ടുണ്ട്. 

മഹാരാഷ്ട്രയിലും രോഗവ്യാപനം കുതിച്ചുയരുകയാണ്. ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലേറെ കേസുകളാണ് സംസ്ഥാനത്ത്  റിപ്പോര്‍ട്ട് ചെയ്തത്. ടിപിആര്‍ 1.5 ല്‍ നിന്നും 3.1 ലേക്ക് കുതിച്ചു. മുംബൈ, താനെ, പൂനെ അടക്കം ആറു ജില്ലകളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂട്ടാന്‍ ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News